| Monday, 10th May 2021, 12:22 pm

കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയ ആക്ടിവിസ്റ്റ് ബലാത്സംഗത്തിനിരയായി കൊവിഡ് ബാധിച്ചു മരിച്ചു; പരാതിയുമായി പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാസങ്ങളായി തുടരുന്ന കര്‍ഷക സമരത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കവെ കൊവിഡ് ബാധിച്ച് മരിച്ച ആക്ടിവിസ്റ്റ് ലൈംഗിക പീഡനത്തിനിരയായിരുന്നതായി പരാതി. കൊവിഡ് ബാധിച്ച് ഏപ്രില്‍ 30ന് മരിച്ച ആക്ടിവിസ്റ്റാണ് ബലാത്സംഗത്തിനിരയായത്.

ആക്ടിവിസ്റ്റ് മരണപ്പെടുന്നതിന്റെ നാല് ദിവസം മുമ്പാണ് കടുത്ത പനിയെ തുടര്‍ന്ന് ഇവരെ ശിവം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ അച്ഛനാണ് പൊലീസില്‍ പരാതി നല്‍കിയത്. കിസാന്‍ സോഷ്യല്‍ ആര്‍മിയിലെ നാല് പേര്‍ക്കെതിരെയാണ് കേസ്. കിസാന്‍ സോഷ്യല്‍ ആര്‍മിയുടേ നേതൃത്വം വഹിക്കുന്ന അനൂപ്, അനില്‍ മാലിക്ക് എന്നിവരുടെ പേരും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരാതിയില്‍ പറയുന്ന കിസാന്‍ സോഷ്യല്‍ ആര്‍മി പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു പെണ്‍കുട്ടി ബംഗാളില്‍ നിന്ന് ദല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഏപ്രില്‍ 11നാണ് ആക്ടിവിസ്റ്റ് തിക്രി അതിര്‍ത്തിയില്‍ എത്തിയത്.

കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനായി ദല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് യുവതിക്ക് ആക്രമണമുണ്ടായതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പുറത്ത് വിട്ട പ്രസ്താവനയില്‍ പറഞ്ഞു.

കുറ്റാരോപിതരായവര്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച കര്‍ശന നടപടി സ്വീകരിച്ചതായും ആക്രമണത്തിനിരയായ പെണ്‍കുട്ടിക്കൊപ്പമാണ് തങ്ങളെന്നും കിസാന്‍ മോര്‍ച്ച അറിയിച്ചു.

‘സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ശ്രദ്ധയില്‍ ഈ വിഷയം വന്നതുമുതല്‍ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. കിസാന്‍ സോഷ്യല്‍ ആര്‍മിയെന്ന പേരില്‍ കെട്ടിയ ബാനറുകളും ടെന്റുകളും തിക്രി കമ്മിറ്റി ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്നവരെ സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്,’ സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Activist from Bengal raped on way to join farmers’ protest at Tikri father put complaint

We use cookies to give you the best possible experience. Learn more