പി.എം.എ സലാമിന് നേരെയുണ്ടായ കൈയേറ്റം; കുവൈറ്റ് കെ.എം.സി.സി നേതാക്കള്‍ക്കെതിരെ നടപടി
Kerala News
പി.എം.എ സലാമിന് നേരെയുണ്ടായ കൈയേറ്റം; കുവൈറ്റ് കെ.എം.സി.സി നേതാക്കള്‍ക്കെതിരെ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2024, 10:15 am

കോഴിക്കോട്: മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം അടക്കമുള്ള നേതാക്കളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കുവൈറ്റ് കെ.എം.സി.സിയിലെ നേതാക്കള്‍ക്കെതിരെ സംഘടനാ നടപടി. കെ.എം.സി.സിയിലെ 11 നേതാക്കളെ മുസ്‌ലിം ലീഗ് സസ്പെന്‍ഡ് ചെയ്തു.

ഗുരുതരമായ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. കുവൈറ്റ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ആയിരുന്ന ഷറഫുദ്ദീന്‍ കണ്ണോത്ത് അടക്കമുള്ളവരെയാണ് ലീഗ് നേതൃത്വം സസ്പെന്‍ഡ് ചെയ്തത്. കുവൈറ്റ് സിറ്റിയില്‍ നടന്ന യോഗത്തിനിടെ നേതാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് നടപടി.

മെയ് 31ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. സംഘടനാ തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ എത്തിയതായിരുന്നു പി.എം.എ സലാം, അബ്ദുറഹിമാന്‍ രണ്ടത്താണി, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നീ മുതിര്‍ന്ന ലീഗ് നേതാക്കള്‍.

യോഗം ആരംഭിച്ചതിന് പിന്നാലെ കുവൈത്ത് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഷറഫൂദ്ധീന്‍ കണ്ണെത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം കെ.എം.സി.സി പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചുകയറുകയും നേതാക്കളെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. കൗണ്‍സിലിലില്ലാത്ത അംഗങ്ങള്‍ പുറത്തു പോകണമെന്ന് പി.എം.എ സലാം അഭ്യര്‍ത്ഥിച്ചെങ്കിലും പ്രവര്‍ത്തകര്‍ അത് ചെവികൊണ്ടില്ല. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്താനാകാതെ നേതാക്കള്‍ തിരിച്ചുപോകുകയായിരുന്നു.

കുവൈറ്റ് കെ.എം.സി.സി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. നേരത്തെ സംസ്ഥാന കമ്മിറ്റി നടത്തിയ ഇഫ്താര്‍ വിരുന്നിലും ഇത്തരത്തില്‍ വാക്ക് തര്‍ക്കവും കയ്യാങ്കളിയും നടന്നിരുന്നു.

Content Highlight: Action against the leaders of Kuwait KMCC in the incident of encroachment on the leaders including Muslim League General Secretary P.M.A.Salam