| Tuesday, 21st May 2024, 2:54 pm

മമതക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശം: മുന്‍ ജഡ്ജി ഗംഗോപാധ്യക്കെതിരെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി അഭിജിത് ഗംഗോപാധ്യക്കെതിരെ നടപടി.

ഗംഗോപാധ്യക്ക് 24 മണിക്കൂര്‍ സമയത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചരണ വിലക്കേര്‍പ്പെടുത്തി. ബംഗാളിലെ തംലുക്ക് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് അഭിജിത് ഗംഗോപാധ്യ.

നടപടി പ്രകാരം പരസ്യമായി തെരഞ്ഞെടുപ്പ് വിഷയങ്ങൾ സംസാരിക്കുന്നതിൽ നിന്ന് കമ്മീഷൻ ഗംഗോപാധ്യയെ വിലക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണി മുതലാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. നിർദേശം കൃത്യമായി പാലിക്കണമെന്നും ഇത്തരം വിഷയങ്ങളിൽ ജാഗ്രത പുലർത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഗംഗോപാധ്യക്ക് മുന്നറിയിപ്പ് നൽകി.

മമതക്കെതിരായ  പ്രസ്താവന അന്തസിനെ ഹനിക്കുന്നതാണെന്നും ഗംഗോപാധ്യ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പറഞ്ഞിരുന്നു.

സന്ദേശ്ഖാലിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി രേഖാ പത്രയെ 2000 രൂപ കൊടുത്ത് വാങ്ങിയതാണെന്ന് തൃണമൂല്‍ പറഞ്ഞതായി ഗംഗോപാധ്യ ആരോപിച്ചിരുന്നു. രേഖാ പത്രയെ 2000 രൂപക്ക് വാങ്ങിയതാണെങ്കില്‍ മമത ബാനര്‍ജിയുടെ വില എത്രയാണ്, 10 ലക്ഷമാണോയെന്നാണ് ഗംഗോപാധ്യ ചോദിച്ചത്.

പിന്നാലെ ഗംഗോപാധ്യയുടെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

Contnet Highlight: Action against former Calcutta High Court judge Abhijit Gangopadhyay for insulting Mamata Banerjee

We use cookies to give you the best possible experience. Learn more