| Friday, 30th August 2024, 3:23 pm

ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ആരോപണവിധേയരെ ഒഴിവാക്കണം: സുനിൽ. പി. ഇളയിടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എം. മുകേഷിന്റെ ലൈംഗികാരോപണ കേസിൽ തന്റെ നിലപാട് വ്യക്തമാക്കി അധ്യാപകനും ഇടത് ചിന്തകനുമായ സുനിൽ.പി.ഇളയിടം. ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ആരോപണവിധേയരായവരെ ഒഴിവാക്കാൻ സർക്കാർ തയാറാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സമിതിയുടെ അടിസ്ഥാനലക്ഷ്യം സംരക്ഷിക്കപ്പെടണമെങ്കിൽ ആരോപണവിധേയർ സമിതിയിൽ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമിതിയിൽ മുകേഷ് അംഗമായിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം മുന്നോട്ടെത്തിയിരിക്കുന്നത്. ആരോപണവിധേയരായ വ്യക്തികൾ സ്വമേധയാൽ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

‘ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്നും ആരോപണവിധേയരായവരെ ഒഴിവാക്കാൻ സർക്കാർ തയ്യാറാവണം.
ആ സമിതിയുടെ അടിസ്ഥാനലക്ഷ്യം സംരക്ഷിക്കാൻ ഇതാവശ്യമാണ്. അതുപോലെ ആരോപണവിധേയരായ വ്യക്തികൾ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് സ്വയം ഒഴിവാകുകയോ , അല്ലെങ്കിൽ അവരെ ഒഴിവാക്കുകയോ ചെയ്യണം. മുൻ മാതൃകകളേക്കാൾ സ്ത്രീ നീതിയെ സംബന്ധിച്ചുള്ള ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയനിലപാടാണ് ഇക്കാര്യത്തിൽ പ്രധാനമാകേണ്ടത്,’ അദ്ദേഹം കുറിച്ചു.

മുകേഷിനെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ നടനും എം.എൽ.എയുമായ മുകേഷിന്റെ അറസ്റ്റ് എറണാകുളം ജില്ലാ സെഷൻ കോടതി തടഞ്ഞിരുന്നു. മുകേഷിന്റെ ഹരജിക്ക് പിന്നാലെയാണ് കോടതി അറസ്റ്റ് തടഞ്ഞത്. സെപ്റ്റംബർ മൂന്ന് വരെ അറസ്റ്റ് ഉൾപ്പടെയുള്ള തുടർ നടപടികളൊന്നും പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവിന് ശേഷം അടുത്ത കേസ് വീണ്ടും സെപ്റ്റംബർ മൂന്നിന് പരിഗണിക്കുന്നതാണ്.
മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാൻ വേണ്ടി സർക്കാർ രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മുകേഷിനെതിരായ ആരോപണങ്ങളും വന്നത്.

Content Highlight: Accused should be removed from policy making committee: Sunil Ilayadam

We use cookies to give you the best possible experience. Learn more