| Monday, 5th February 2024, 8:56 pm

ഷൈജ ആണ്ടവന്റെ വിവാദ പരാമര്‍ശം; ഗോഡ്സെയുടെ ചിത്രം കത്തിച്ച് എന്‍.ഐ.ടിയിലേക്ക് എ.ബി.വി.പി മാര്‍ച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ചതില്‍ എന്‍.ഐ,ടി പ്രഫസര്‍ ഷൈജ ആണ്ടവനെതിരെ നടപടിയെടുക്കണമെന്ന് എ.ബി.വി.പി. ഗോഡ്സെയുടെ ചിത്രം കത്തിച്ചുകൊണ്ട് എ.ബി.വി.പി എന്‍.ഐ.ടിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ടെന്നും പക്ഷെ ഗാന്ധിയെ കൊലപ്പെടുത്തിയതില്‍ ആര്‍.എസ്.എസിന് യാതൊരു വിധത്തിലുള്ള ബന്ധമില്ലെന്നും എ.ബി.വി.പി ദേശീയ നിര്‍വാഹക സമിതി അംഗം യദു കൃഷ്ണ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

വിവാദ പരാമര്‍ശം നടത്തിയ ഷൈജ ആണ്ടവനെതിരെ യു.ജി.സിക്കും എന്‍.ഐ.ടി ഡയറക്റ്റർക്കും എ.ബി.വി.പി പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ പൊലീസ് കേസെടുത്തിരുന്നു. വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ പരാതിയിലാണ് ഷൈജ ആണ്ടവനെതിരെ പൊലീസ് കേസ് എടുത്തത്.

ഷൈജ ആണ്ടവനെതിരെ കലാപാഹ്വാനത്തിനാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഗോഡ്സെയ്ക്ക് വീര പരിവേഷം നല്‍കികൊണ്ടുള്ള പ്രൊഫസറുടെ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ വിവാദമായതോടെ, എസ്.എഫ്.ഐ കുന്ദമംഗലം ഏരിയ കമ്മിറ്റി സെക്രട്ടറി നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് ഫയല്‍ ചെയ്തത്.

ഷൈജ ആണ്ടവനെ പുറത്താക്കണമെന്ന ആവശ്യവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തിയിരുന്നു. ഇതിനുപുറമെ ഷൈജ ആണ്ടവന്‍ നടത്തിയ പരാമര്‍ശത്തില്‍ എന്‍.ഐ.ടി അധികൃതര്‍ വിശദാംശം തേടുകയും ചെയ്തിരുന്നു.

കോഴിക്കോട് എന്‍.ഐ.ടിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗം പ്രൊഫസറാണ് ഷൈജ ആണ്ടവന്‍. അഡ്വ. കൃഷ്ണരാജ് ഇട്ട പോസ്റ്റിന് മറുപടിയായിട്ടാണ് പ്രൊഫസറുടെ ഈ കമന്റ്.

ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ ആണെന്നായിരുന്നു അഡ്വ. കൃഷ്ണരാജിന്റെ പോസ്റ്റ്. ഇതിന്റെ കമന്റായിട്ടാണ് ഷൈജ ആണ്ടവന്‍ പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിങ് ഇന്ത്യ എന്ന് കമന്റിട്ടത്.

Content Highlight: ABVP march to NIT by burning image of Godse

We use cookies to give you the best possible experience. Learn more