| Sunday, 5th January 2020, 10:24 pm

ജെ.എന്‍.യുവില്‍ പരുക്കേറ്റവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാന്‍ എത്തിയ ഡോക്ടര്‍മാര്‍ക്കു നേരെയും മര്‍ദ്ദനം; നൂറു കണക്കിന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എ.ബി.വി.പി അക്രമത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ ജെ.എന്‍.യുവിലെത്തിയ എയിംസിലെ സംഘത്തെ മര്‍ദ്ദിച്ചതായി ആരോപണം. ഡോക്ടര്‍മാരും നഴ്‌സുമാരും മെഡിക്കല്‍ വളന്റിയേഴ്‌സുമടങ്ങുന്ന സംഘത്തെയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ തടഞ്ഞതായി എയിംസിലെ ഡോക്ടര്‍ ഹരിജിത് സിങ് ഭാട്ടി ട്വീറ്റ് ചെയ്തു.

‘എ.ബി.വി.പിയുടെ അക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ക്യാംപസിലേക്ക് എത്തിയ ഡോക്ടര്‍മാരും നഴ്‌സുമാരും മെഡിക്കല്‍ വളന്റിയര്‍മാരും അടങ്ങുന്ന സംഘത്തെ നൂറുകണക്കിനു വരുന്ന എബിവിപിക്കാര്‍ മര്‍ദിച്ചു. ആംബുലന്‍സിന്റെ വാതിലുകളും ഗ്ലാസുകളും എല്ലാം അടിച്ചു തകര്‍ത്തു’ – ഹരിജിത് സിങ് ട്വീറ്റ് ചെയ്തു.

ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അക്രമം അഴിച്ചു വിട്ടത്. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് അയ്ഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വടിയും ചുറ്റികയുമുള്‍പ്പെടെയുള്ള ആയുധങ്ങളുപയോഗിച്ചാണ് ആക്രമിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തില്‍ അപലപിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്തെത്തിയിരുന്നു. ദല്‍ഹി പൊലീസ് ഉടന്‍ തന്നെ നടപടി സ്വീകരിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് അദ്ദേഹം അറിയിച്ചത്.

എന്നാല്‍ ജെ.എന്‍.യുവിലെ ക്രമസമാധാന നില നിയന്ത്രണ വിധേയമാണെന്ന് ദല്‍ഹി പൊലീസ് പറഞ്ഞതിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

We use cookies to give you the best possible experience. Learn more