| Monday, 22nd June 2020, 12:09 pm

ശ്രീജ നെയ്യാറ്റിന്‍കരയുടെ രാജിയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഭാവിയും

ആബിദ് അടിവാരം

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവും സംസ്ഥാന ഉപാധ്യക്ഷയും കേരളത്തിലെ പൊതു സമൂഹത്തിന് പേരറിയാവുന്ന ആ പാര്‍ട്ടിയുടെ ഏക നേതാവുമായ ശ്രീജ നെയ്യാറ്റിന്‍കര പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നു.

ഈ വാളില്‍ ഈ വിഷയത്തില്‍ മുമ്പ് മൂന്ന് തവണ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്,

പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജനെ രക്ഷപ്പെടുത്താന്‍ പോലീസ് നടത്തിയ ശ്രമങ്ങളെ തുറന്നു കാണിച്ചു കൊണ്ട് ശ്രീജ നടത്തിയ ഇടപെടല്‍ കേരളമാകെ ശ്രദ്ധിക്കുകയും പത്മരാജന്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ശ്രീജക്കെതിരെ വ്യാപകമായ സംഘി സൈബര്‍ ആക്രമണം ഉണ്ടായി.

പെണ്‍വാണിഭക്കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിനെ ശ്രീജയുടെ വീട്ടില്‍ വെച്ച് പിടികൂടി എന്ന് സംഘികള്‍ വ്യാപകമായി പോസ്റ്റര്‍ അടിച്ചു പ്രചരിപ്പിച്ചു, തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീടിന് മുമ്പില്‍ സമരം ചെയ്യുമെന്ന് ശ്രീജ പ്രഖ്യാപിച്ചു.

ഇടതു പക്ഷത്തും വലതു പക്ഷത്തുമുള്ളവരും നിക്ഷ്പക്ഷരുമായ പൊതുപ്രവര്‍ത്തകര്‍ അവര്‍ക്ക് പിന്തുണയുമായി രംഗത്ത് വരികയും സൈബര്‍ ഇടങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെക്കുകയും ചെയ്തു, അന്ന് അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായ ഒരു കൂട്ടര്‍ ഉണ്ടായിരുന്നു, അവരുടെ സ്വന്തം പാര്‍ട്ടി..! വെല്‍ഫെയര്‍ പാര്‍ട്ടി.

ഇത് ചൂണ്ടി കാണിച്ചു കൊണ്ട് ഞാന്‍ എഴുതിയ പോസ്റ്റില്‍ കണ്ട പ്രധാന ന്യായീകരണങ്ങളില്‍ ഒന്ന് അവരുടെ വനിതാ വിഭാഗമായ വുമണ്‍ ജസ്റ്റിസ് ഇക്കാര്യത്തില്‍ പ്രതിഷേധിച്ചിട്ടുണ്ട് എന്നാണ്. സിപിഎം നേതാവ് ബൃന്ദാ കാരാട്ടിനെതിരെ ആക്രമണം ഉണ്ടായാല്‍ പ്രതിഷേധിക്കാന്‍ ജനാധിപത്യ മഹിളാ അസോസിയേഷനെ ഏല്‍പ്പിക്കുമോ, അതോ പാര്‍ട്ടി പ്രതികരിക്കുമോ..എന്ന് ചോദിച്ചതോടെ പാര്‍ട്ടിക്കാര്‍ സീന്‍ വിട്ടു.

പിന്നീട് വ്യക്തിപരമായി അറിയാവുന്ന ഒരു പാര്‍ട്ടി നേതാവിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ശ്രീജ പാര്‍ട്ടിയേക്കാള്‍ വലുതാകുന്നു, പാര്‍ട്ടിക്കത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്..! ശരിയാണ് , ഒരു പാര്‍ട്ടി നേതാവിന് കിട്ടുന്ന ജനപ്രീതിയും അംഗീകാരവും ജമാഅത്തെ ഇസ്ലാമിയുടെ ശൂറാ മെമ്പര്‍ പ്രസിഡണ്ടായിട്ടുള്ള പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കും.

മാധ്യമവും മീഡിയാവണ്ണുമൊക്കെ മതേതര സമൂഹത്തില്‍ നിന്നുള്ള പേരും പെരുമയും ഉള്ളവരെ മുന്നില്‍ നിര്‍ത്തി വളര്‍ത്തിയെടുക്കുന്ന പോലെയല്ലല്ലോ ഒരു പാര്‍ട്ടി, നേതാവിന് സ്വന്തമായി ജനപിന്തുണയുണ്ടായാല്‍ പാര്‍ട്ടിയുടെ കേഡര്‍ സിസ്റ്റം തകരും, നാളെ കേരളം ‘ഭരിക്കേണ്ട’ പാര്‍ട്ടിയാണല്ലോ…

മുനവ്വറലി ശിഹാബ് തങ്ങളും പൂജാരിയും കിണ്ടിയും പൂണൂലും ഒരേ ഫ്രയിമില്‍ വന്ന ഫോട്ടോയിലെ രാഷ്ട്രീയം പറഞ്ഞു കൊണ്ട് ശ്രീജ രംഗത്തു വന്നതായിരുന്നു രണ്ടാമത്തെ പോസ്റ്റിന് ആധാരം, ശ്രീജയുടെ വാള്‍ പെട്ടെന്ന് അപ്രത്യക്ഷമായി. വളരെ കൃത്യമായി സൂക്ഷ്മമായി രാഷ്ട്രീയം പറയുന്ന ഒരു ഫേസ്ബുക്ക് ഐഡിയാണ് ശ്രീജയുടേത്, പാര്‍ട്ടിയുടെ ഒഫിഷ്യല്‍ പേജിനേക്കാള്‍ ആളുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നയങ്ങളും നിലപാടുകളും വായിക്കുന്നത് ശ്രീജയുടെ പേജില്‍ നിന്നാണ്, മുനവ്വറലി തങ്ങള്‍ക്കെതിരായ വിമര്‍ശനം പാര്‍ട്ടി സ്വപ്നം കാണുന്ന യുഡിഎഫ് പ്രവേശത്തിന് തടസ്സമാവുമെന്ന് കരുതിയിട്ടാകാം പൂണൂല്‍ രാഷ്ട്രീയത്തിന്റെ ഒളിച്ചുകടത്തലുകള്‍ ചര്‍ച്ചയാവേണ്ടിയിരുന്ന ആ പോസ്റ്റ് മുക്കാന്‍ പാര്‍ട്ടി പറഞ്ഞതും അതില്‍ പ്രതിഷേധിച്ച് ശ്രീജ അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്തതും.

തീര്‍ത്തും ബാലിശമായ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട്, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അപ്രമാദിത്യം ഉറപ്പിക്കാന്‍ വേണ്ടി മാത്രം ശ്രീജയെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി വിവരം കിട്ടിയത് അവരുടെ സംസ്ഥാന നേതാവില്‍ നിന്നാണ്. അന്ന് ഒരു രണ്ട് വരി പോസ്റ്റിട്ടിരുന്നു, വെല്‍ഫെയര്‍ പാര്‍ട്ടി പണി ഇരന്നു വാങ്ങുകയാണെന്ന്.

ഉപദ്രവിക്കാതിരിന്നുകൂടെ എന്ന് ശ്രീജ ഇന്‍ബോക്‌സില്‍ ചോദിച്ചത് കൊണ്ടാണ് ആ ചര്‍ച്ച തുടര്‍ന്ന് പോകാതിരുന്നത്. ശ്രീജയുടെ രാജിയിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്നുറപ്പുള്ളത് കൊണ്ടാണ് വീണ്ടും പറയേണ്ടി വരുന്നത്, ശ്രീജ ക്ഷമിക്കുക.

എന്ത് കൊണ്ട് രാജി എന്ന് ശ്രീജ പറയട്ടെ, പാര്‍ട്ടി അവരുടെ ന്യായവും പറയട്ടെ. പക്ഷെ ഒന്നുണ്ട്,

സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തില്‍ നിലനില്‍ക്കേണ്ടതിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തകയാണ് ശ്രീജ. കൃത്യമായി രാഷ്ട്രീയം പറയുന്ന, നിലപാടുകള്‍ പറയുന്ന കേരളത്തിലെ അപൂര്‍വ്വം സ്ത്രീകളില്‍ ഒരാള്‍.ജമാത്തുകാരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങുന്നു എന്ന് സംഘികള്‍ ആരോപിക്കുമ്പോള്‍ വാടക വീട് കിട്ടാതെ നെട്ടോട്ടം ഓടുന്ന സ്ത്രീ, ഒറ്റക്ക് കുടുംബം നോക്കുന്ന സ്ത്രീ.

നിലപടുകളില്‍ ഒത്തുതീര്‍പ്പിന് തയ്യാറാവാത്ത സ്ത്രീ, എന്ത് കൊണ്ട് ഒരു മുസ്ലിം ലേബലുള്ള പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നു എന്ന് ഒരിക്കല്‍ അവരോട് ചോദിച്ചിരുന്നു, ‘മുസ്ലിമായി ജനിക്കുന്നത് പോലും ക്രിമിനല്‍ കുറ്റമായി മാറിയ ഇസ്ലാമോഫോബിയയില്‍ കുളിച്ചു നില്‍ക്കുന്ന ഈ രാജ്യത്ത് അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് ഞാന്‍ വിശ്വസിക്കുന്നു, അതിന്റെ പേരില്‍ പലതും നഷ്ടപ്പെട്ടിട്ടുണ്ട്, ഞാനത് കാര്യമാക്കുന്നില്ല’ എന്ന് പറഞ്ഞ സ്ത്രീയാണ്. അവരെയാണ് പാര്‍ട്ടി വേട്ടപ്പട്ടികള്‍ക്കിട്ടുകൊടുത്ത് കൈകെട്ടി നോക്കി നിന്നത്. അവരെയാണ് പാര്‍ട്ടിയേക്കാള്‍ വളരുന്നു എന്നാരോപിച്ച് സസ്പെന്‍ഡ് ചെയ്തത്.

ശ്രീജയുടെ നിലപാടുകള്‍ കേരളം സംശയിക്കില്ല, എന്ന് മാത്രമല്ല അവരോടൊപ്പം നില്‍ക്കേണ്ട അവര്‍ക്ക് പിന്തുണ കൊടുക്കേണ്ട സാഹചര്യമാണെന്ന് സംഘവിരുദ്ധ നിലപാടുള്ളവര്‍ക്കെല്ലാം മനസ്സിലാവുകയും ചെയ്യും.

ശ്രീജക്കെതിരെ സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് രണ്ട് പ്രധാനകാരണങ്ങളുണ്ട്, ഒന്ന്. അമുസ്ലിമായ ഒരാള്‍ സംഘിനെതിരെ കാര്യകാരണ സഹിതം രാഷ്ട്രീയം പറയുന്നത്, ഗൗരീ ലങ്കേഷ് മുതല്‍ പന്‍സാരെ വരെ കൊല്ലപ്പെട്ടത് ഇക്കാരണത്താലാണ്, രണ്ടാമത് പൊതു ഇടങ്ങളിലെ ദളിത് പശ്ചാത്തലമുള്ള സ്ത്രീകളെ ‘കോളനി വാണം’ തുടങ്ങിയ വംശീയ പരാമര്‍ശങ്ങള്‍ നടത്തി ഒതുക്കുന്നത് കാണാം, എന്നാല്‍ ആര്‍എസ്എസ് എന്ന ബ്രാഹ്മണിക്കല്‍ സംഘത്തെ അതേ സവര്‍ണ്ണ പശ്ചാത്തലമുള്ള ഒരു സ്ത്രീ എതിര്‍ക്കുന്നത് അവര്‍ക്ക് സഹിക്കാവുന്നതിലപ്പുറമാണ്.

ഒരു നേതാവില്ലാതായാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി തകരും എന്ന് ചിന്തിക്കുന്നതൊക്കെ വിഡ്ഢിത്തമാണ്, പക്ഷെ വെല്‍ഫെയര്‍ പാര്‍ട്ടിയെപ്പോലെ പിച്ചവെച്ചു നടക്കുന്ന ഒരു പാര്‍ട്ടിക്ക് അവരുടെ ഏറ്റവും ജനകീയയായ നേതാവ് നഷ്ടപ്പെടുന്നത് പ്രശ്‌നമുണ്ടാക്കും,
പൗരത്വ സമരത്തില്‍ കേരളത്തിലുടനീളം പ്രസംഗ വേദികളില്‍ ഉണ്ടായിരുന്നയാളാണ് ശ്രീജ, ശ്രീജയുടെ പേരിന്റെ കൂടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി എന്ന വാല്‍ അനൗണ്‍സ് ചെയ്യപ്പെട്ടിരുന്നത്, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പൊതു സ്വീകാര്യത ലഭിച്ച സ്ത്രീയല്ല അവര്‍, വെല്‍ഫെയര്‍ ജനിക്കുന്നതിന് മുമ്പേ അവര്‍ പൊതു രംഗത്ത് ഉണ്ട്.

ആദിവാസി ദളിത് ഭൂസമര മനുഷ്യാവകാശ പോരാട്ടങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ചിട്ടുണ്ടവര്‍. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കിടയിലും പൊതു സമ്മതിയുള്ള നേതാവിനെയാണ് നിലപാടില്ലായ്മയുടെ പേരില്‍ പാര്‍ട്ടി ബലി കഴിച്ചത്.

പാര്‍ട്ടിയേക്കാള്‍ നേതാവ് വളരുമോ എന്ന് പേടിക്കേണ്ട കാര്യമൊന്നും തല്‍കാലം വെല്‍ഫെയറിനില്ല, കേരളത്തിലെ 28 ശതമാനം വരുന്ന മുസ്ലിംകളുടെ വോട്ടുബാങ്കില്‍ പത്തു വര്‍ഷം ആഞ്ഞുപിടിച്ചിട്ടും അഞ്ചു ശതമാനം പോലും പിടിച്ചെടുക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടി ഇനി എത്ര കൊല്ലം കൊണ്ട് എങ്ങോട്ട് വളരുമെന്നാണ്…?

കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ നേതാക്കളുടെ പേരുകള്‍ക്ക് മുന്നില്‍ സഖാവ് എന്ന് എഴുതി നോട്ടീസ് അടിച്ച് യുഡിഎഫിനെതിരെ ഇടതുപക്ഷത്തോടൊപ്പം മത്സരിച്ച് നേടിയത് 41 പഞ്ചായത്ത് മെമ്പര്‍മാരെയാണ്.

941 ഗ്രാമ പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും 6 കോര്‍പറേഷനുകളുമുണ്ട് കേരളത്തില്‍. ഇതിലെല്ലാം കൂടി കാല്‍ ലക്ഷത്തിലേറെ മെമ്പര്‍മാരുണ്ട്. അടുത്ത തെരെഞ്ഞെടുപ്പില്‍ യുഡിഎഫിനോടൊപ്പം ചേര്‍ന്ന് ഈ കാല്‍ ലക്ഷത്തില്‍ നിന്ന് 50 സീറ്റെങ്കിലും നേടാന്‍ കഴിയുമെന്ന ‘മഹത്തായ’ രാഷ്ട്രീയ ലക്ഷ്യത്തിലാണ് പാര്‍ട്ടി ഇപ്പോഴുള്ളത്.

മുന്നണി രാഷ്രീയത്തിന്റെ അടുക്കള വരാന്തകളില്‍ എവിടെയെങ്കിലും ഇടം കിട്ടുമെന്ന സ്വപ്നം പോലും വെല്‍ഫെയറിനെ സംബന്ധിച്ചിടത്തോളം അതിമോഹമാണ്. അധികാര രാഷ്ട്രീയമല്ല ബദല്‍ രാഷ്ട്രീയം മുന്നോട്ട് വെക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം എന്ന വായ്ത്താരി ബദല്‍ രാഷ്ട്രീയം പറഞ്ഞ നേതാവ് അധികാര രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ക്ക് വേണ്ടി മാറ്റി നിര്‍ത്തപ്പെട്ടതോടെ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു.

കിണറു കുഴിക്കുമ്പോള്‍ സ്ഥാനം നോക്കുന്ന ഒരു പരിപാടിയുണ്ട്, വെള്ളം കിട്ടാന്‍ എന്തെങ്കിലും സാധ്യതയുള്ളിടത്തേ കുഴിക്കൂ, ഒരു സാധ്യതയുമില്ലാത്ത മരുഭൂമിയില്‍ പോയി ആരെങ്കിലും കിണറു കുഴിക്കുമോ..? ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയില്‍ പത്തു പഞ്ചായത്ത് മെമ്പര്‍മാരെ ജയിപ്പിച്ചെടുക്കാം എന്നതിലപ്പുറം ഒരു തുള്ളി വെള്ളം കാണാന്‍ സാധ്യതയില്ലാത്ത കിണറിന് വേണ്ടിയാണ് നൂറുകണക്കിന് പ്രവര്‍ത്തകരുടെ സമയവും അധ്വാനവും ലക്ഷക്കണക്കിന് രൂപയും ജമാഅത്തെ ഇസ്ലാമി നഷ്ടപ്പെടുത്തുന്നത് .

ഇയാള് പണ്ടേ ജമാഅത്ത് വിരോധിയാണ് എന്നായിരിക്കുമല്ലോ വിധി..!
ജമാഅത്തിനോട് ഒരു വിരോധവും ഇല്ല എന്ന് മാത്രമല്ല, മാധ്യമം പത്രവും മീഡിയാവണ്ണും ശാന്തി ഹോസ്പിറ്റലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പടെ മുസ്ലിം സമുദായത്തിന്റെ ശരീരത്തില്‍ രക്തമോട്ടമുള്ള ഞരമ്പുകള്‍ സംഭാവന ചെയ്ത പ്രസ്ഥാനത്തോട് എന്നും ബഹുമാനമേയുള്ളൂ. പൊതു സമൂഹത്തില്‍ മുസ്ലിം സമുദായത്തിന് പരിക്കേല്‍പിക്കുന്ന രാഷ്ട്രീയ നിലപാടുകളോട് പ്രതികരിക്കാന്‍ ആ ബഹുമാനം പക്ഷേ തടസ്സമായിക്കരുതുന്നില്ല. .

സംഘി വിരുദ്ധ, സ്ത്രീപക്ഷ, മുസ്ലിം പക്ഷ, ദളിത് പക്ഷ മാനവീക രാഷ്ട്രീയം തെളിമയോടെ ഉറച്ച സ്വരത്തില്‍ പറയുന്ന ശ്രീജയിലെ രാഷ്ട്രീയക്കാരിയെ കേരളത്തിന് ആവശ്യമുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആബിദ് അടിവാരം

We use cookies to give you the best possible experience. Learn more