| Monday, 19th August 2024, 5:03 pm

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അഭിഷേക് സിങ്‌വി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെലങ്കാന: രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അഭിഷേക് സിങ്‌വി മത്സരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം. ഇന്ത്യയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് സിങ്‌വി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

ഇതിനു പിന്നാലെ തിങ്കളാഴച രാവിലെ അഭിഷേക് സിങ്‌വി കോണ്‍ഗ്രസ് പാര്‍ട്ടി എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തി.

ഞായറാഴ്ച ഹൈദരാബാദിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന സി.എല്‍.പി യോഗത്തിലാണ് സിങ്‌വിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. സെപ്തംബര്‍ മൂന്നിനാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.

സംസ്ഥാന കൗണ്‍സിലിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് അഭിഷേക് സിങ്‌വി ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

സിങ്‌വിയുടെ രാജ്യസഭാ തെരഞ്ഞെടുപ്പ് തെലങ്കാനയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സഹായിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ എ.രേവന്ത് റെഡ്ഡി പറഞ്ഞു.

പശ്ചിമബംഗാളിനെ പ്രതിനിധീകരിച്ച മുന്‍ രാജ്യസഭാംഗമായിരുന്നു അദ്ദേഹം. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിങ്‌വി പരാജയപ്പെട്ടിരുന്നു.

Abhishek Singhvi files nomination as Congress candidate for RS bypoll from Telangana

We use cookies to give you the best possible experience. Learn more