| Tuesday, 21st May 2024, 12:06 pm

ഈ സീസണിൽ അവനെ നേരിടാനാണ് ഞാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത്: അഭിഷേക് ശർമ

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്ലില്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളര്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മ. മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ് താന്‍ നേരിട്ടതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടേറിയ താരം എന്നാണ് അഭിഷേക് പറഞ്ഞത്.

‘ജസ്പ്രീത് ബുംറ മികച്ച രീതിയില്‍ ആണ് ബൗള്‍ ചെയ്യുന്നത്. അദ്ദേഹം പന്തുകള്‍ ബൗണ്‍സ് ചെയ്യുന്നതിനോടൊപ്പം നന്നായി യോര്‍ക്കറുകളും എറിയുന്നുണ്ട്. ഒരു ബൗളര്‍ ഏത് രീതിയിലാണ് ബൗള്‍ ചെയ്യുന്നതെന്ന് പ്രവചിക്കുന്നത് ഒരു ബാറ്റര്‍ക്ക് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. അതുകൊണ്ട് ഞാന്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയത് ബുംറയാണെന്ന് പറയും,’ അഭിഷേക് ശര്‍മ പറഞ്ഞു.

ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 467 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 38.92 ആവറേജിലും 209.42 സ്‌ട്രൈക്ക് റേറ്റിലും ആണ് താരം ബാറ്റ് വീശിയത്.

ഈ സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെയും താരം മികച്ച പ്രകടനമാണ് നടത്തിയത്. 28 പന്തില്‍ 66 റണ്‍സ് നേടികൊണ്ടായിരുന്നു അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളും ആറ് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇന്ന് നടക്കുന്ന ക്വാളിഫയര്‍ വണ്ണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് സണ്‍റൈസ് ഹൈദരാബാദിന്റെ എതിരാളികള്‍. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ താരത്തിന്റെ ബാറ്റില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

അതേസമയം ബുംറ ഈ സീസണിലും മികച്ച ബൗളിങ് പ്രകടനമാണ് നടത്തിയത്. മുംബൈ ഇന്ത്യന്‍സിനു വേണ്ടി 13 മത്സരങ്ങള്‍ നിന്നും 20 വിക്കറ്റുകളാണ് ബുംറ നേടിയത്. 22.51 ആവറേജിലും 7.30 എക്കണോമിയിലും ആണ് ബുംറ പന്തെറിഞ്ഞത്.

എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് ഈ സീസണ്‍ നിരാശാജനകമായിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് നാലു മത്സരങ്ങള്‍ മാത്രമാണ് മുംബൈയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. 10 മത്സരങ്ങളും പരാജയപ്പെട്ടു കൊണ്ട് എട്ട് പോയിന്റോടെ അവസാന സ്ഥാനത്തായിരുന്നു മുംബൈ ഫിനിഷ് ചെയ്തത്.

Content Highlight: Abhishek Sharma talks the Toughest bowler faced in IPL 2024

Latest Stories

We use cookies to give you the best possible experience. Learn more