| Monday, 8th July 2024, 12:31 pm

ഞാൻ പൂജ്യത്തിന് പുറത്തായപ്പോൾ ഇതൊരു മികച്ച തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു: അഭിഷേക് ശർമ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സിംബാബ്വെ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സിംബാബ്വെയെ 100 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 എന്ന പടുകൂറ്റന്‍ ടോട്ടലാണ് സിംബാബ്വെക്ക് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ് വെ 18.4 ഓവറില്‍ 134 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് അഭിഷേക് നടത്തിയത്. 47 പന്തില്‍ 100 റണ്‍സ് നേടികൊണ്ടായിരുന്നു അഭിഷേകിന്റെ മിന്നും പ്രകടനം. 212.77 സ്‌ട്രൈക്ക് റേറ്റില്‍ എട്ട് സിക്‌സുകളും ഏഴ് ഫോറുകളുമാണ് താരം നേടിയത്. ആദ്യ മത്സരത്തില്‍ നാല് പന്തില്‍ പൂജ്യം റണ്‍സ് നേടി മടങ്ങിയ താരം സെഞ്ച്വറിയിലൂടെ രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ചുവരികയായിരുന്നു.

ഇപ്പോഴിതാ ആദ്യ മത്സരത്തില്‍ താന്‍ പൂജ്യത്തിന് പുറത്തായതിന് ശേഷം മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിനെ വിളിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് അഭിഷേക്. ബി.സി.സി.ഐ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അഭിഷേക് ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ശനിയാഴ്ച യുവരാജിനോട് സംസാരിച്ചു. ഞാന്‍ പൂജ്യം റൺസിന് പുറത്തായപ്പോള്‍ അദ്ദേഹം വളരെ സന്തോഷിച്ചത് എന്തുകൊണ്ടാണ് എനിക്കറിയില്ല. ഞാന്‍ പൂജ്യത്തിനു പുറത്തായതിനു ശേഷം അദ്ദേഹം ഇതൊരു മികച്ച തുടക്കമാണെന്നാണ് എന്നോട് പറഞ്ഞത്. പക്ഷേ എന്റെ കുടുംബത്തെ പോലെതന്നെ അദ്ദേഹത്തിനും വളരെയധികം സന്തോഷവും അഭിമാനവും ഉണ്ടെന്ന് എനിക്ക് തോന്നുന്നു,’ അഭിഷേക് പറഞ്ഞു.

അതേസമയം രണ്ടാം മത്സരത്തില്‍ അഭിഷേകിന് പുറമേ ഋതുരാജ് 47 പന്തില്‍ പുറത്താവാതെ 77 റണ്‍സും നേടി. 11 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. രണ്ട് ഫോറുകളും അഞ്ച് സിക്സുകളും ഉള്‍പ്പെടെ 22 പന്തില്‍ പുറത്താവാതെ 48 റണ്‍സ് നേടിയ റിങ്കു സിങ്ങും നിര്‍ണായകമായി.

ഇന്ത്യന്‍ ബൗളിങ്ങില്‍ ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും രവി ബിഷ്ണോയ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തി.

ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയില്‍ സമനിലയാക്കാനും ഇന്ത്യക്ക് സാധിച്ചു. ജൂലൈ പത്തിനാണ് പരമ്പരയിലെ മൂന്നാം മത്സരം. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബാണ് വേദി.

Content Highlight: Abhishek Sharma talks about Yuvaraj Singh

We use cookies to give you the best possible experience. Learn more