|

ഹൈദരബാദിന്റെ ഡോമിനേഷന്‍ അവസാനിച്ചിട്ടില്ല; സീസണില്‍ മറ്റാര്‍ക്കും നേടാനാകാത്ത റെക്കോഡുമായിട്ടാണ് അവന്റെ കുതിപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 35 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ചലഞ്ചേഴ്സ് 7 വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 206 റണ്‍സ് മറികടക്കാമാകാതെ 8 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സിന് ചരിയുകയായിരുന്നു ഹൈദരബാദ്.

ചെയ്‌സിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്സ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം തുടക്കത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 13 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 31 റണ്‍സാണ് താരം അടിച്ചെടുത്തത്. 238.46 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. 2024 ഐ.പി.എല്‍ സീസണില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമാകാനാണ് അഭിഷേകിന് സാധിച്ചത്.

2024 ഐ.പി.എല്‍ സീസണില്‍ ഏറ്റവും കുറഞ്ഞ പന്തില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരം, സിക്‌സര്‍, നേരിട്ട പന്ത്

അഭിഷേക് ശര്‍മ – 26 – 132

ഹെന്റിക് ക്ലാസന്‍ – 27 – 138

ഹൈദരബാദിന് വേണ്ടി പിന്നീട് ഇറങ്ങിയ ട്രാവിസ് ഹെഡ് ഒരു റണ്‍സിന് പുറത്തായപ്പോള്‍ എയ്ഡന്‍ മാര്‍ക്ക്രം 7 റണ്‍സിനും പുറത്തായി. നിതീഷ് കുമാര്‍ 13 റണ്‍സ് നേടിയപ്പോള്‍ ഹെന്റിക് ക്ലാസണ്‍ ഏഴ് റണ്‍സിനും പുറത്തായി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 15 പന്തില്‍ 3 സിക്സും ഒരു ഫോറും അടക്കം 31 റണ്‍സിനാണ് കൂടാരം കയറിയത്. മറ്റാര്‍ക്കും കാര്യമായി ടീമിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

റോയല്‍ ചലഞ്ചേഴ്സിനായി കാമറൂണ്‍ ഗ്രീന്‍, കരണ്‍ ശര്‍മ, സ്വപ്നില്‍ സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ യാഷ് ദയാലും വില്‍ ജാക്സും ഓരോ വിക്കറ്റും നേടി.

ബെംഗളൂരുവിന് വേണ്ടി വിരാട് കോഹ്ലി 43 പന്തില്‍ നിന്നും ഒരു സിക്സും നാല് ഫോറും അടക്കം 51 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. നാലാമനായി ഇറങ്ങിയ രജത് പാടിദര്‍ 20 പന്തില്‍ 5 അടക്കം 250 സ്ട്രൈക്ക് റേറ്റില്‍ 50 റണ്‍സ് പൂര്‍ത്തിയാക്കി തകര്‍ത്തു. മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്.

ഇരുവര്‍ക്കും പുറമെ കാമറൂണ്‍ ഗ്രീന്‍ 20 പന്തില്‍ 5 ഫോര്‍ ഉള്‍പ്പെടെ 37 റണ്‍സ് നേടി ടീം സ്‌കോര്‍ ഉയര്‍ത്തി. ക്യാപ്റ്റന്‍ ഡു പ്ലെസി 12 പന്തില്‍ 25 റണ്‍സ് നേടി. ഹൈദരബാദിന് വേണ്ടി ജയദേവ് ഉനദ്കട് മൂന്ന് വിക്കറ്റും ടി. നടരാജന്‍ രണ്ട് വിക്കറ്റും നേടിയപ്പോള്‍ മയങ്ക് മാര്‍ണ്ഡേ ഒരു വിക്കറ്റും നേടി.

Content Highlight: Abhishek Sharma In Record Achievement