| Wednesday, 2nd October 2024, 8:40 am

രജിനി സാറിന് ഏറ്റവും ഇഷ്ടമുള്ള പാട്ട്; സെറ്റില്‍ വെച്ച് അന്നത് പാടാന്‍ എന്നോട് ആവശ്യപ്പെട്ടു: അഭിരാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അഭിരാമി. ഇപ്പോള്‍ രജിനികാന്തിനെ കുറിച്ച് പറയുകയാണ് അഭിരാമി. അദ്ദേഹത്തിന് പഴയ ഹിന്ദി പാട്ടുകള്‍ ഇഷ്ടമാണെന്നും തന്നെ കൊണ്ട് സെറ്റില്‍ പാട്ട് പാടിപ്പിക്കാറുണ്ടെന്നും നടി പറഞ്ഞു. തമിഴ് യൂട്യൂബ് ചാനലായ സൂര്യന്‍ എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘എന്റെ ഓര്‍മ ശരിയാണെങ്കില്‍ 2001ലോ 2002ലോ ആയിരിക്കണം, നടികര്‍ സംഘത്തില്‍ അന്ന് ആക്ടീവായിട്ടുള്ള ആളുകള്‍ ചേര്‍ന്ന് സിംഗപ്പൂര്‍ – മലേഷ്യ സ്റ്റേജ് ഷോയ്ക്ക് വേണ്ടി പോയി. അന്ന് മലേഷ്യ മുതല്‍ സിംഗപ്പൂര്‍ വരെ ഞങ്ങള്‍ ബസിലാണ് പോയത്.

വലിയ വലിയ താരങ്ങള്‍ ഒരുപാട് പേര്‍ ആ ബസില്‍ ഉണ്ടായിരുന്നു. വിക്രം, തൃഷ, ജ്യോതിക, സൂര്യ അങ്ങനെയുള്ള നിരവധിയാളുകള്‍ വന്നിരുന്നു. അന്ന് രജിനി സാറും ഞങ്ങളുടെ കൂടെ ബസിലാണ് വന്നത്. അദ്ദേഹം ആവശ്യപ്പെട്ടാല്‍ കാറിലോ ഫ്‌ളൈറ്റിലോ അദ്ദേഹത്തിന് പോകാമായിരുന്നു. പക്ഷെ അദ്ദേഹം അതിന് തയ്യാറായില്ല.

രജിനി സാറിന് പഴയ ഹിന്ദി പാട്ടുകള്‍ ഇഷ്ടമാണ്. മന്നാ ഡേയുടെ പാട്ടുകളൊക്കെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം എന്നെ കൊണ്ട് പാട്ടുപാടിപ്പിച്ചിട്ടുണ്ട്. സാര്‍ ഏതെങ്കിലും ഒരു പാട്ട് പാടാന്‍ പറഞ്ഞു കൊണ്ടേയിരിക്കും. ഒരിക്കല്‍ സെറ്റില്‍ എന്നെ കൊണ്ട് അദ്ദേഹത്തിന് വേണ്ടി പാട്ട് പാടിപ്പിച്ചിരുന്നു.

അദ്ദേഹത്തിന് മന്നാ ഡേയുടെ ‘ഏയ് മേരെ സോഹ്റ ജബീന്‍’ എന്ന പാട്ടുകള്‍ ഒരുപാട് ഇഷ്ടമാണ്. അത് എന്നെ കൊണ്ട് പാടിപ്പിച്ചു. അദ്ദേഹം വളരെ സിമ്പിളായ വ്യക്തിയാണ്. ജീവിതത്തില്‍ ഇത്രയും വിജയിച്ചിട്ടും ഇത്ര വലിയ ഉയരത്തില്‍ എത്തിയിട്ടും രജിനി സാറിനുള്ള സിമ്പിള്‍സിറ്റി ചെറുതല്ല,’ അഭിരാമി പറയുന്നു.

ഇപ്പോള്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജിനികാന്ത് ചിത്രമാണ് വേട്ടയ്യന്‍. ടി.ജെ. ജ്ഞാനവേല്‍ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിനികാന്തിനൊപ്പം മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, റാണ ദഗുബട്ടി, റിതിക സിങ്, ദുഷാര വിജയന്‍ എന്നിവരാണ് ഒന്നിക്കുന്നത്. നടി അഭിരാമിയും വേട്ടയ്യനില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.


Content Highlight: Abhirami Talks About Rajinikanth’s Favourite Song

We use cookies to give you the best possible experience. Learn more