| Saturday, 2nd December 2023, 6:40 pm

ഇന്ത്യയുടെ ഓരോ ആരാധകനെയും വേട്ടയാടിയപ്പോള്‍ അവന്‍ പന്തെടുത്ത് കളി തിരിച്ചു; പുകഴ്ത്തി മുകുന്ദ്

സ്പോര്‍ട്സ് ഡെസ്‌ക്

സ്റ്റാര്‍ സ്പിന്നര്‍ രവി ബിഷ്‌ണോയിയെ പുകഴ്ത്തി ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ്. ഓസീസ് സൂപ്പര്‍ താരം ജോഷ് ഫിലിപ്പിനെ പുറത്താക്കിയതാണ് ഇന്ത്യ – ഓസ്‌ട്രേലിയ മത്സരത്തില്‍ നിര്‍ണായകമായതെന്നും ഇന്ത്യയുടെ വിജയത്തിന് അടിസ്ഥാനമായതെന്നും മുകുന്ദ് അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരങ്ങളില്‍ പ്രധാനിയാണ് ബിഷ്‌ണോയ്. നാല് ഓവര്‍ പന്തെറിഞ്ഞ് 17 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം വീഴത്തിയത്.

ഇന്ത്യ ഉയര്‍ത്തിയ 174 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഓസീസിന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാല് മാച്ച് അവസാനിച്ചപ്പോള്‍ ഇന്ത്യ 3-1ന് മുമ്പിലെത്തുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തു.

സ്‌പോര്‍ട്‌സ് 18നില്‍ നടന്ന ചര്‍ച്ചയില്‍ മത്സരത്തെ അപഗ്രഥിക്കവെയാണ് കളിയിലെ ടേണിങ് പോയിന്റിനെ കുറിച്ച് അഭിനവ് മുകുന്ദ് സംസാരിച്ചത്.

‘എനിക്ക് തോന്നുന്നത് നിങ്ങളെനിക്ക് ഒരു ലീഡ് തന്നു എന്നാണ്. മികച്ച രീതിയിലാണ് ഓസ്‌ട്രേലിയ ബാറ്റിങ് ആരംഭിച്ചത്. ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ 40 റണ്‍സ് നേടിയ ഓസീസ് മത്സരം തങ്ങളുടെ കൈവെള്ളയിലാക്കിയെന്ന് പോലും തോന്നിച്ചിരുന്നു. ട്രാവിസ് ഹെഡിനെ കുറിച്ചുള്ള ഓര്‍മകള്‍ ഓരോ ഇന്ത്യന്‍ ആരാധകനെയും വേട്ടയാടിയിരിക്കും.

ട്രാവിസ് ഹെഡ് ക്രീസിലുണ്ടായിരുന്നു. ജോഷ് ഫിലിപ്പും മികച്ച രീതിയില്‍ തന്നെയാണ് ബാറ്റ് വീശിയത്. മത്സരത്തിലെ ടേണിങ് പോയിന്റ് ഉറപ്പായും രവി ബിഷ്‌ണോയിയുടെ ഓവര്‍ തന്നെയാണ്.

കാരണം അവന്‍ നാലാം ഓവര്‍ പന്തെറിയാനെത്തി. പവര്‍പ്ലേയില്‍ താന്‍ പന്തെറിയുമ്പോള്‍ ക്രീസിലുള്ള കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ അവനെന്നും സാധിച്ചിരുന്നു,’ അഭിനവ് മുകുന്ദ് പറഞ്ഞു.

ടീം സ്‌കോര്‍ 40ല്‍ നില്‍ക്കവെയാണ് ബിഷ്‌ണോയ് ഫിലിപ്പിനെ പുറത്താക്കുന്നത്. ഏഴ് പന്തില്‍ എട്ട് റണ്‍സ് നേടി നില്‍ക്കവെ ബിഷ്‌ണോയ് ഫിലിപ്പിനെ ക്ലീന്‍ ബൗള്‍ഡാക്കി പുറത്താക്കുകയായിരുന്നു.

പരമ്പരയിലുടനീളം മികച്ച രീതിയിലാണ് ബിഷ്‌ണോയ് പന്തെറിയുന്നത്. ആദ്യ മത്സരത്തില്‍ മങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ താരം തിരിച്ചുവന്നു. മൂന്നാം മത്സരത്തില്‍ പ്രകടനം മെച്ചപ്പെടുത്തിയ വലംകയ്യന്‍ ലെഗ്‌ബ്രേക്കര്‍ നാലാം മത്സരത്തിലും അതാവര്‍ത്തിച്ചു.

നാല് മത്സരത്തില്‍ നിന്നും ഏഴ് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ഡിസംബര്‍ മൂന്നിനാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

Content highlight: Abhinav Mukund praises Ravi Bishnoi

We use cookies to give you the best possible experience. Learn more