|

അഭിമന്യുവിന്റെ കൊലയാളികളെ മുഴുവന്‍ പിടിച്ചില്ലെങ്കില്‍ കോടതിയ്ക്ക് മുന്നില്‍ ജീവനൊടുക്കും; അഭിമന്യു വധക്കേസില്‍ പൊലീസ് വീഴ്ച വരുത്തുന്നുവെന്ന് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ വധക്കേസില്‍ പൊലീസ് വീഴ്ച വരുത്തുന്നുവെന്ന് കുടുംബം. അഭിമന്യു കൊല്ലപ്പെട്ട് ഒരു വര്‍ഷമാകാറായിട്ടും മുഴുവന്‍ പ്രതികളേയും ഇതുവരേയും പിടികൂടാനായിട്ടില്ലെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരന്‍ പറഞ്ഞു.

എല്ലാ പ്രതികളേയും ഉടന്‍ പിടികൂടിയില്ലെങ്കില്‍ കോടതിയ്ക്ക് മുന്നില്‍ ജീവനൊടുക്കുമെന്നും കുടുംബം പറഞ്ഞു. എല്ലാ പ്രതികളേയും ഉടന്‍ പിടികൂടി ശിക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

നേരത്തെ അഭിമന്യുവിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച നാന്‍ പെറ്റ മകന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് മന്ത്രി എം.എം മണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ അഭിമന്യുവിന്റെ അമ്മാവന്‍ ലോകന്‍ പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ച് കമന്റ് ചെയ്തിരുന്നു.

കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസുകാരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും പ്രതികള്‍ വിദേശത്തേക്ക് കടന്നതായി പറയപ്പെടുന്നുവെന്നും മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ലോകന്‍ കമന്റില്‍ ലോകന്‍ പറഞ്ഞിരുന്നു.

നേരത്തെ കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യുമെന്ന് മന്ത്രിമാരും സി.പി.ഐ.എം നേതാക്കളും നേരത്തെ പറഞ്ഞിരുന്നു.

2018 ജൂലെ രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഭിമന്യു ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെടുന്നത്.

WATCH THIS VIDEO: