| Thursday, 10th December 2020, 10:10 pm

ഏത് മനുഷ്യന്റെ ഏത് അവകാശം; മനുഷ്യാവകാശദിനത്തില്‍ മഅ്ദനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെഗളൂരു: മനുഷ്യാവകാശ ദിനത്തില്‍ പ്രതികരണവുമായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ന് മനുഷ്യാവകാശ ദിനമായിരുന്നത്രേ!! ഏത് മനുഷ്യന്റെ ഏത് അവകാശം?,’ എന്നായിരുന്നു മഅ്ദനിയുടെ പോസ്റ്റ്.

ബെംഗളൂരു സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മഅ്ദനി ഇപ്പോള്‍ ബെംഗളൂരുവില്‍ ജാമ്യവ്യവസ്ഥയില്‍ കഴിയുകയാണ്.

അന്‍വാര്‍ശ്ശേരി ആസ്ഥാനത്ത് നിന്നാണ് കര്‍ണാടക പൊലീസ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ കേസില്‍ 2007ല്‍ കുറ്റവിമുക്തനാക്കി വിട്ടയച്ചെങ്കിലും 2010ല്‍ ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ ഒമ്പത് വര്‍ഷമാണ് മഅ്ദനി വിചാരണ തടവുകാരനായി ജയിലില്‍ കിടന്നത്.

2008ലെ ബെംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്ന മഅ്ദനി ഇപ്പോള്‍ ജാമ്യവ്യവസ്ഥയോടെ മൂന്ന് വര്‍ഷമായി ബെംഗളൂരുവിലാണ്.

പൂന്തുറ സിറാജ് പി.ഡി.പി വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്നി രംഗത്തെത്തിയിരുന്നു.
ഭാരമേല്പിക്കുന്നത് അല്ലാഹുവിനെയാണെങ്കില്‍ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല എന്നെഴുതിയ പോസ്റ്റില്‍ ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ലെന്നും, അതുപോലെ ഒരു പരാജയമോ നഷ്ടമോ നമ്മളെ തളര്‍ത്താതിരിക്കട്ടെ എന്നുമായിരുന്നു അദ്ദേഹം എഴുതിയത്.

പൂന്തുറ സിറാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പി.ഡി.പി സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. സംഘടനാ പ്രവര്‍ത്തന രംഗത്ത് നിര്‍ജ്ജീവമായിരിക്കുകയും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വിവരം ലഭിച്ച സാഹചര്യത്തിലുമായിരുന്നു പുറത്താക്കല്‍ നടപടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Abdul Nazer Mahdani comments over Human rights day

We use cookies to give you the best possible experience. Learn more