| Thursday, 14th April 2022, 6:54 pm

മഅ്ദനിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅ്ദനിയെ ദിവസം ഡിസ്ചാര്‍ജ് ചെയ്തു.

പരിപൂര്‍ണ വിശ്രമവും നിരന്തര ചികിത്സാ നിര്‍ദേശങ്ങളും ഡോക്ടര്‍മാര്‍ നല്‍കിയതായി ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വാര്‍ത്താകുറിപ്പിലൂടെ മഅ്ദനി അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മഅ്ദനി താമസിക്കുന്ന ഫ്ളാറ്റില്‍ റമദാന്‍ നോമ്പുതുറയോടനുബന്ധിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കവെ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്ന് അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് നടത്തിയ എം.ആര്‍.ഐ പരിശോധനയിലും മറ്റ് പരിശോധനകളിലും പക്ഷാഘാതം സംഭവിച്ചതായി കണ്ടെത്തിയിരിന്നു.

ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പക്ഷാഘാതം ബാധിച്ചില്ലെങ്കിലും ദീര്‍ഘ നാളായി നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് വിദഗ്ദ ഡോക്ടര്‍മാരുടെ നീരിക്ഷണത്തില്‍ ചികിത്സയിലായിരിന്നു. ആശുപത്രി വിട്ട മഅ്ദനിക്ക് ഫിസിയോതെറാപ്പി ചികിത്സയും സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കിയുള്ള പരിപൂര്‍ണ വിശ്രമം, ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടങ്ങി കര്‍ശനമായ നിര്‍ദേശങ്ങളാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്നതെന്ന് ബന്ധുകള്‍ അറിയിച്ചു.

Content Highlights: Abdul Nasar Madani was discharged from the hospital

We use cookies to give you the best possible experience. Learn more