| Monday, 5th April 2021, 8:45 pm

വരേണ്യവര്‍ഗത്തിനും വിനീത വിധേയര്‍ക്കും സാഷ്ടാംഗം ചെയ്യാന്‍ തയ്യാറല്ലാത്തവര്‍ എക്കാലത്തും 'അപകടകാരികള്‍' ആയിരുന്നു; മഅ്ദനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനി അപകടകാരിയായ മനുഷ്യന്‍ ആണെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മഅ്ദനി.

വരേണ്യവര്‍ഗത്തിനും അവരുടെ വിനീത വിധേയര്‍ക്കും മുന്നില്‍ സാഷ്ടാംഗം ചെയ്യാന്‍ തയ്യാറല്ലാത്തവര്‍ എക്കാലത്തും ‘അപകടകാരികള്‍’ ആയിരുന്നെന്നും ചരിത്രം സാക്ഷിയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മര്‍ദകര്‍ക്ക് മര്‍ദിതന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ ഒരു തൂക്കുമരം മാത്രം ആണ്. വിശ്വാസി അത് പുഞ്ചിരിയോടെ സ്വീകരിക്കുക തന്നെ ചെയ്യും. അതിനും ചരിത്രം സാക്ഷി തന്നെയാണ്! എന്നും അദ്ദേഹം പറഞ്ഞു.

ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്കു പോകാനും താമസിക്കാനും അനുവദിക്കണമെന്ന മഅ്ദനിയുടെ ഹരജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് പ്രസ്തുത പരാമര്‍ശം നടത്തിയത്.

അബ്ദുള്‍ നാസര്‍ മഅദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നുമായിരുന്നു എസ്.എ.ബോബ്ഡെ പറഞ്ഞത്

ബെംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യങ്ങള്‍.

മഅ്ദനിയുടെ അപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് കോടതി മാറ്റി. മഅദനിക്കു വേണ്ടി ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവരായിരുന്നു ഹാജരായത്.

ആരോഗ്യ അവസ്ഥയും ബംഗളൂരുവില്‍ തുടരുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2014 ജൂലൈയിലാണ് സുപ്രിംകോടതി അബ്ദുള്‍ നാസര്‍ മഅദ്‌നിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

വരേണ്യവര്‍ഗത്തിനും അവരുടെ വിനീത വിധേയര്‍ക്കും മുന്നില്‍ സാഷ്ടാംഗം ചെയ്യാന്‍ തയ്യാറല്ലാത്തവര്‍ എക്കാലത്തും ‘അപകടകാരികള്‍’ ആയിരുന്നു.
ചരിത്രം സാക്ഷി!
മര്‍ദകര്‍ക്ക് മര്‍ദിതന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ ഒരു തൂക്കുമരം മാത്രം ആണ്…
വിശ്വാസി അത് പുഞ്ചിരിയോടെ സ്വീകരിക്കുക തന്നെ ചെയ്യും. അതിനും ചരിത്രം സാക്ഷി തന്നെയാണ്!

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Abdul Nasar Madani’s response to the Supreme Court’s reference

We use cookies to give you the best possible experience. Learn more