കഴിവുകെട്ട ആഭ്യന്തര മന്ത്രിയാണെന്ന് ഇടതു പോരാളികള്‍ പോലും പറയുന്നു; പിണറായി വിജയന്‍ ആര്‍.എസ്.എസില്‍ നിന്ന് രക്ഷിക്കും എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് അബ്ദുറബ്ബ്
Kerala News
കഴിവുകെട്ട ആഭ്യന്തര മന്ത്രിയാണെന്ന് ഇടതു പോരാളികള്‍ പോലും പറയുന്നു; പിണറായി വിജയന്‍ ആര്‍.എസ്.എസില്‍ നിന്ന് രക്ഷിക്കും എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് അബ്ദുറബ്ബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th December 2021, 8:21 pm

മലപ്പുറം: കേരളത്തില്‍ ആര്‍.എസ്.എസിന് എന്തുമാവാമെന്ന സ്ഥിതിയാണെന്ന് മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ അബ്ദുറബ്ബ്. സന്ദീപ് എന്ന ഡി.വൈ.എഫ്.ഐക്കാരന്‍ കൊല ചെയ്യപ്പെട്ട കേസില്‍ പോലും ആര്‍.എസ്.എസിനെ രക്ഷപ്പെടുത്താനാണ് പിണറായിയുടെ പൊലീസിന് താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ ആര്‍.എസ്.എസില്‍ നിന്ന് രക്ഷിക്കും എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. ആര്‍.എസ്.എസിന്റെ റാലിയില്‍ പ്രതിഷേധിച്ചു റാലി നടത്തിയ ലീഗ് നേതാക്കള്‍ക്കെതിരെ എത്ര പെട്ടന്നാണ് പിണറായി പൊലീസ് കേസെടുത്തത്. ആര്‍.എസ്.എസിന് എന്തുമാവാമെന്ന സ്ഥിതി അങ്ങ് ഉത്തരേന്ത്യയിലല്ല, പിണറായി വിജയന്റെ കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചതിന് കേസിലകപ്പെട്ട ആര്‍.എസ്.എസുകാരെ വെറുതെ വിട്ട് തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച അതേ
സര്‍ക്കാരാണ് പൗരത്വ ബില്ലിനെതിരെ റാലി നടത്തിയവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാതെ നീട്ടിക്കൊണ്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിവു കെട്ട ആഭ്യന്തര മന്ത്രിയാണ് സഖാവ് പിണറായി വിജയന്‍ എന്നത് ഇടതു സൈബര്‍ പോരാളികള്‍ പോലും സത്യം തിരിച്ചറിഞ്ഞു പ്രതികരിച്ചു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആര്‍.എസ്.എസ് പ്രതികളായി വരുന്ന എല്ലാ കേസുകളിലും ആഭ്യന്തര വകുപ്പ് വന്‍ പരാജയമാണെന്ന് പറഞ്ഞു രംഗത്തു വരുന്നത് കെ.കെ.ഷാഹിനയടക്കമുള്ള ഇടത് സൈബര്‍ പ്രൊഫൈലുകളാണ്. കൊന്നും, കൊലവിളിച്ചും നടക്കുന്ന സംഘി തീവ്രവാദികള്‍ക്കു മുമ്പില്‍ പിണറായി വിജയന്റെ ആഭ്യന്തര വകുപ്പ് എന്നും മുട്ടു മടക്കുക തന്നെയാണ്. കഴിഞ്ഞ അഞ്ചാറു വര്‍ഷമായി കേരളത്തില്‍ ആര്‍.എസ്.സ് നടത്തിയ ഏതു കൊലപാതകങ്ങളിലാണ് പ്രതികള്‍ യഥാസമയം പിടികൂടപ്പെട്ടത്? കേരള പൊലീസ് അന്വേഷിച്ച ഏതു കേസുകളിലാണ് അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ ശിക്ഷിക്കപ്പെട്ടത്?

കഴിഞ്ഞ ദിവസം സന്ദീപ് എന്ന ഡി.വൈ.എഫ്.ഐക്കാരന്‍
കൊല ചെയ്യപ്പെട്ട കേസില്‍ പോലും ആര്‍.എസ്.എസിനെ
രക്ഷപ്പെടുത്താനാണ് പിണറായിയുടെ പോലീസിന് അമിതമായ താല്‍പ്പര്യം.

സഖാവ് കുഞ്ഞിരാമന്‍ പള്ളിക്കു കാവലിരുന്നു എന്ന് പറയുന്ന തലശ്ശേരിയിലാണ് ‘അഞ്ചു നേരം
നിസ്‌കരിക്കാന്‍, പള്ളികളൊന്നും കാണില്ല’ എന്ന് തീവ്ര മുദ്രാവാക്യങ്ങള്‍ വിളിച്ച് ആര്‍.എസ്.എസ് റാലി നടത്തിയത്.

ആര്‍.എസ്.എസിന്റെ റാലിയില്‍ പ്രതിഷേധിച്ചു റാലി നടത്തിയ ലീഗ് നേതാക്കള്‍ക്കെതിരെ എത്ര പെട്ടന്നാണ് പിണറായി പൊലീസ് കേസെടുത്തത്. നിരോധനാജ്ഞ ലംഘിച്ചും 300 ഓളം ആര്‍.എസ്.എസുകാരാണ് ഇന്നലെ തലശ്ശേരിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് വീണ്ടും റാലി നടത്തിയിരിക്കുന്നത്.

144 നിലവിലിരിക്കെ നാലാള്‍ കൂടിയാല്‍ ലാത്തിയും തോക്കുമെടുക്കുന്ന പൊലീസാണ്
ആര്‍.എസ്.എസുകാര്‍ക്ക് റാലി നടത്താന്‍ സൗകര്യമൊരുക്കിക്കൊടുത്തിരിക്കുന്നത്.

അതെ; ആര്‍.എസ്.എസിന് എന്തുമാവാമെന്ന സ്ഥിതി അങ്ങ് ഉത്തരേന്ത്യയിലല്ല, പിണറായി വിജയന്റെ കേരളത്തിലാണ്.
ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചതിന് കേസിലകപ്പെട്ട ആര്‍.എസ്.എസുകാരെ വെറുതെ വിട്ട് തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച അതേ
സര്‍ക്കാരാണ് പൗരത്വ ബില്ലിനെതിരെ റാലി നടത്തിയവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാതെ നീട്ടിക്കൊണ്ടു പോകുന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ച ഇക്കൂട്ടരാണ്. വഖഫ് വിഷയത്തിലും ഇപ്പോള്‍ കുറുക്കന്‍ കളിക്കുന്നത്, സത്യവിശ്വാസികളെ ഒരേ മാളത്തില്‍ നിന്നും രണ്ടു തവണ പാമ്പു കടിക്കില്ലെന്ന വിശുദ്ധ വചനം എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നു.
ആര്‍.എസ്.എസിന്റെ പുറം തടവുന്ന, കേരള പൊലീസിനെ പോലും നിലക്കു നിര്‍ത്താന്‍ കഴിയാത്ത… കഴിവു കെട്ട ആഭ്യന്തര മന്ത്രിയാണ് സഖാവ് പിണറായി വിജയന്‍, ഇടതു സൈബര്‍ പോരാളികള്‍ പോലും സത്യം തിരിച്ചറിഞ്ഞു പ്രതികരിച്ചു തുടങ്ങിയ കാലത്തും
‘പിണറായി വിജയന്‍ വരും, അര്‍.എസ്.എസില്‍ നിന്നും നമ്മെ രക്ഷിക്കും’ എന്നു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Abdu Rabb criticizes Chief Minister Pinarayi Vijayan