|

ഞാന്‍ ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു; സൂചന നല്‍കി ഡി വില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകത്തേയ്ക്ക് മടങ്ങി വരാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി ഇതിഹാസ താരം എ.ബി. ഡി വില്ലിയേഴ്‌സ്. ആ മടങ്ങിവരവ് തനിക്ക് അനുഭവപ്പെടുന്നുണ്ടെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു.

എന്നാല്‍ അതൊരിക്കലും പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് ആകാന്‍ സാധ്യതയില്ലെന്നും ഐ.പി.എല്ലിലോ സൗത്ത് ആഫ്രിക്കയുടെ പര്യടനങ്ങളിലോ ഭാഗമാകില്ലെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു.

മെലിന്‍ഡ ഫാരലിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കെവായണ് ഡി വില്ലിയേഴ്‌സ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് സംസാരിച്ചത്.

‘ഭാവിയില്‍ ഞാന്‍ ഒരുപക്ഷേ ഇനിയും ക്രിക്കറ്റ് കളിച്ചേക്കാം. എന്നാല്‍ അതിനെക്കുറിച്ച് വ്യക്തമായി ഒന്നും പറയാന്‍ സാധിക്കില്ല. എന്നാല്‍ തിരിച്ചുവരവ് എനിക്ക് അനുഭവപ്പെടുന്നുണ്ട്.

ഇക്കാര്യത്തില്‍ എന്റെ കുട്ടികള്‍ എന്നെ ചെറുതല്ലാത്ത സമ്മര്‍ദത്തിലാഴ്ത്തുന്നുണ്ട്. അവര്‍ക്കൊപ്പം നെറ്റ്‌സില്‍ കളിക്കാം എന്നെനിക്ക് തോന്നുന്നുണ്ട്. അത് ഞാന്‍ ആസ്വദിക്കുകയാണെങ്കില്‍, ഞാന്‍ തിരിച്ചുവന്ന് കാഷ്വല്‍ ക്രിക്കറ്റ് കളിക്കും. പ്രൊഫഷണല്‍ ക്രിക്കറ്റിലേക്കോ ഐ.പി.എല്ലിലേക്കോ സൗത്ത് ആഫ്രിക്കന്‍ പര്യടനങ്ങളിലോ ഭാഗമാകില്ല,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

സൗത്ത് ആഫ്രിക്ക പ്രൊഡ്യൂസ് ചെയ്ത എക്കാലത്തെയും മികച്ച താരമായ ഡി വില്ലിയേഴ്‌സ് 2018 മെയ് 13ന് അന്താരാഷ്ട്ര ക്രിക്കറ്റിനോടും 2021 നവംബറില്‍ ക്രിക്കറ്റിനോടും വിടപറഞ്ഞിരുന്നു.

2004 ഡിസംബറില്‍ ടെസ്റ്റ് ക്രിക്കറ്റിലൂടെയാണ് ഡി വില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കാലെടുത്ത് വെക്കുന്നത്. തൊട്ടടുത്ത വര്‍ഷം ഫെബ്രുവരിയില്‍ താരം ഏകദിനത്തിലും ഒരു വര്‍ഷത്തിന് ശേഷം ടി-20യിലും ആദ്യമായി പ്രോട്ടിയാസ് ജേഴ്‌സിയണിഞ്ഞു.

ടെസ്റ്റില്‍ കളിച്ച 114 മത്സരത്തില്‍ നിന്നും 50.66 ശരാശരിയില്‍ 8,765 റണ്‍സാണ് ഡി വില്ലിയേഴ്‌സ് സ്വന്തമാക്കിയത്. 22 സെഞ്ച്വറിയും 46 അര്‍ധ സെഞ്ച്വറിയും നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 278* ആണ്.

218 ഏകദിന ഇന്നിങ്‌സില്‍ നിന്നും 53.50 ശരാശരിയില്‍ 9,577 റണ്‍സ് നേടിയ താരം അന്താരാഷ്ട്ര ടി-20യില്‍ ബാറ്റെടുത്ത 75 ഇന്നിങ്‌സില്‍ നിന്നും 1,672 റണ്‍സും സ്വന്തമാക്കി.

താരത്തിന്റെ മഹോജ്വലമായ കരിയറിനോടുള്ള ബഹുമാന സൂചകമായി ഐ.സി.സി. ഡി വില്ലിയേഴ്‌സിനെ തങ്ങളുടെ ഹാള്‍ ഓഫ് ഫെയ്മിലും ഉള്‍പ്പെടുത്തിയിരുന്നു.

ഐ.പി.എല്‍ അടക്കമുള്ള വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റിലും ഡി വില്ലിയേഴ്‌സ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ ഹോള്‍ ഓഫ് ഫെയ്മറായി തെരഞ്ഞെടുത്ത രണ്ട് താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഡി വില്ലിയേഴ്‌സ്. ക്രിസ് ഗെയ്‌ലാണ് രണ്ടാമന്‍.

സൗത്ത് ആഫ്രിക്ക ദേശീയ ടീമിന് പുറമെ ആഫ്രിക്ക ഇലവന്‍, ബാര്‍ബഡോസ് ട്രൈഡന്റ്‌സ്, ബോത ഇലവന്‍, ബ്രിസ്‌ബെയ്ന്‍ ഹീറ്റ്, ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഇന്‍വിറ്റേഷന്‍ ഇലവന്‍, ദല്‍ഹി ഡെയര്‍ഡെവിള്‍സ്, ജാക്വസ് കാല്ലിസ് ഇന്‍വിറ്റേഷണല്‍ ഇലവന്‍, ലാഹോര്‍ ഖലന്ദേഴ്‌സ്, മിഡില്‍സെക്‌സ്, നോര്‍ത്ത് ഈസ്‌റ്റേണ്‍ ട്രാന്‍സ്വാല്‍, പ്രിട്ടോറിയ യൂണിവേഴ്‌സിറ്റി, പ്രോട്ടിയാസ്, രംഗപൂര്‍ റൈഡേഴ്‌സ്, റെസ്റ്റ് ഓഫ് സൗത്ത് ആഫ്രിക്ക. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സൗത്ത് ആഫ്രിക്ക എ, സൗത്ത് ആഫ്രിക്ക U19, ടൈറ്റന്‍സ്, ഷ്വാനെ സ്പര്‍ട്ടാന്‍സ് ടീമുകള്‍ക്ക് വേണ്ടിയും താരം കളത്തിലിറങ്ങിയിട്ടുണ്ട്. മിക്ക ടീമുകളിലും ലെജന്‍ഡ് പദവി തന്നെയാണ് ഡി ഡി വില്ലിയേഴ്‌സിന് കല്‍പ്പിച്ചുകൊടുത്തിട്ടുള്ളത്.

Content Highlight: Ab de Villiers hits about his comeback