| Monday, 9th December 2019, 1:10 pm

സമാജ്‌വാദിക്കു പിറകേ പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കാന്‍ ആംആദ്മിയും; ലോക്‌സഭയില്‍ പ്രതിഷേധം കനക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കാനൊരുങ്ങി ആംആദ്മി പാര്‍ട്ടിയും. ആംആദ്മി ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തേ സമാജ്‌വാദി പാര്‍ട്ടിയും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. എന്തു വിലകൊടുത്തും ബില്ലിനെ എതിര്‍ക്കുമെന്നായിരുന്നു സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞത്.

ബില്‍ ചര്‍ച്ചയ്ക്കിടെ ലോക്‌സഭയില്‍ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.

പൗരത്വഭേദഗതി ബില്ലില്‍ നിന്നും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മുസ്‌ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇത് എല്ലാവരും പറയുന്ന കാര്യമാണ്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ല. നാലോ അഞ്ചോ വിഭാഗങ്ങളെ അവര്‍ ഉള്‍പ്പെടുത്തുന്നു. ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കുന്നു. ഇത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരാണ്. മൗലികാവകാശത്തിന്റെ ലംഘനമാണ്. ഇത് എങ്ങനെ അനുവദിച്ചുകൊടുക്കാന്‍ സാധിക്കും.

പ്രതിപക്ഷത്ത് നിന്നും വരുന്ന കനത്ത പ്രതിഷേധം എന്താണ് കാണിക്കുന്നത്? കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണ്. മൗലികാവകാശത്തിന്റെ ലംഘനമാണ്. രാജ്യത്തെ എറ്റവും പ്രധാനപ്പെട്ട ഒരു മതവിഭാഗത്തെ മാത്രം ഇതില്‍ ഉള്‍പ്പെടുത്തിയില്ല.

ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ ഓരോ മതവിഭാഗത്തിന്റേയും പേരെടുത്തു പറഞ്ഞു. അതില്‍ നിന്നും ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കി. ഇത് എങ്ങനെ അനുവദിച്ചുകൊടുക്കാന്‍ സാധിക്കും- അദ്ദേഹം ചോദിച്ചു.

ഇതിനിടെ അമിത് ഷാ എഴുന്നേറ്റ് നില്‍ക്കുകയും ഒരു മതവിഭാഗക്കാരുടേയും പേര് ബില്ലില്‍ എടുത്തുപറഞ്ഞിട്ടില്ലെന്നും എല്ലാ മത വിഭാഗക്കാരേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പറയുകയുമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേഗതി ബില്ലില്‍ ഒരിടത്തും മുസ്ലീങ്ങളെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും പ്രതിപക്ഷം വസ്തുതകള്‍ വളച്ചൊടിക്കരുതെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.

We use cookies to give you the best possible experience. Learn more