| Monday, 24th August 2020, 11:55 am

തെറ്റായ ആരോപണങ്ങളുയര്‍ത്തി ഒരു യുവനേതാവിനെ അപമാനിക്കുകയാണ് പ്രതിപക്ഷം; ആദിത്യ താക്കറെയെ കേസില്‍ വലിച്ചിഴച്ചതും അവരാണ്: സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുശാന്ത് രജ്പുത്ത് കേസുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെയുടെ പേര് വലിച്ചിഴച്ചത് പ്രതിപക്ഷമാണെന്ന് ശിവസേന മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജയ് റാവത്തിന്റെ പരാമര്‍ശം.

‘തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് യുവനേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്നതിലാണ് പ്രതിപക്ഷത്തിന് രസം. കിനി കേസില്‍ രാജ് താക്കറെയുടെ കാര്യത്തില്‍ സംഭവിച്ചത് തന്നെയാണ് ഇവിടെ ആദിത്യയ്ക്കും പറ്റിയത്- സഞ്ജയ് പറഞ്ഞു.

ആദിത്യയെ കുറ്റക്കാരനാക്കി നിര്‍ത്തുന്ന രീതിയില്‍ ഒരു തെളിവും പുറത്തുവന്നില്ല. യുവനേതാവിനെ ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്- അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തെ സംബന്ധിച്ച് വിവരങ്ങള്‍ ആദിത്യ താക്കറെ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. അദ്ദേഹം ശരിയായ സമയത്ത് മാധ്യങ്ങളെ എല്ലാം അറിയിക്കുമെന്നും സഞ്ജയ് പറഞ്ഞു.

അതേസമയം സുശാന്ത് കേസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് സി.ബി.ഐയ്ക്ക് കൈമാറിയിരുന്നെതെങ്കില്‍ മുംബൈ പൊലീസിന് കനത്ത അപമാനം ഉണ്ടാക്കുമായിരുന്നു- സഞ്ജയ് വ്യക്തമാക്കി.

ഒരു സെലിബ്രിറ്റിയുടെ മരണമായതിനാലാണ് ഇത്രയും ബഹളമുണ്ടായത്. അത് ഉപയോഗിക്കാന്‍ ചിലര്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം രാജ്യത്ത് മരിക്കുന്ന കര്‍ഷകരെ പറ്റി ഇവിടെ ആരെങ്കിലും കോലാഹലമുണ്ടാക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

സുശാന്ത് കേസ് വളരെ ആത്മാര്‍ഥമായിട്ടാണ് മുംബൈ പൊലീസ് അന്വേഷിച്ചതെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഒരിക്കലും ക്രമസമാധാന വിഷയങ്ങളില്‍ കൈകടത്താറില്ലെന്നും സഞ്ജയ് പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നതെന്ന് ഈ വിഷയത്തിലെ അവരുടെ നിലപാടില്‍ നിന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദേവേന്ദ്ര ഫട്‌നാവിസ് മുംബൈ പൊലീസിന്റെ കൃത്യതയെ പറ്റി പറഞ്ഞിട്ടുണ്ട്- റാവത്ത് പറഞ്ഞു.

ഇന്ന് ഞങ്ങളാണ് അധികാരത്തില്‍. നാളെയും അത് അങ്ങനെ തന്നെ ആയിരിക്കും എന്നില്ല. ഒരു പ്രതിപക്ഷമെന്ന നിലയില്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കണം. ജനങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights:  aaditya-thackeray-being-targeted says sanjay raut

We use cookies to give you the best possible experience. Learn more