| Monday, 30th December 2019, 10:58 am

യുവനേതാവിന് അടുത്ത സ്ഥാനം നല്‍കാന്‍ നീക്കവുമായി ശിവസേന; ആദിത്യ താക്കറെ മന്ത്രിസഭയിലേക്ക്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നു നടക്കുന്ന മന്ത്രിസഭാ വിപുലീകരണം ആദിത്യ താക്കറെയുടെ രാഷ്ട്രീയ ഭാവി ഊട്ടിയുറപ്പിക്കുന്നതാകുമെന്നു സൂചന. ആദ്യമായി താക്കറെ കുടുംബത്തില്‍ നിന്നു നിയമസഭയിലേക്കു മത്സരിക്കുകയും അനായാസം വിജയിക്കുകയും ചെയ്ത യുവസേനാ നേതാവിനു മന്ത്രിസ്ഥാനം നല്‍കാനുള്ള നീക്കത്തിലാണ് അച്ഛനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ നടത്തുന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉന്നത വിദ്യാഭ്യാസ വകുപ്പോ പരിസ്ഥിതിയോ ലഭിക്കുമെന്നാണു കരുതുന്നത്. 11 നേതാക്കളുടെ പേരാണ് ശിവസേനയില്‍ നിന്നായി ഉയര്‍ന്നു വരുന്നത്.

അനില്‍ പരബ്, ഉദയ് സാമന്ത്, ഗുലാബ് റാവു പാട്ടീല്‍, ശംഭുരാജ് ദേശായ്, ദാദാ ഭുസെ, സഞ്ജയ് റാത്തോഡ്, അബ്ദുള്‍ സത്താര്‍, രാജേന്ദ്ര പാട്ടീല്‍ യാദ്രവ്കര്‍, ശങ്കര്‍ റാവു ഗഡക്, ബച്ചു കഡു, സന്ദീപന്‍ ഭുമരെ എന്നിവരുടെ പേരുകള്‍ ഉയരുന്നതിനൊപ്പം തന്നെ അപ്രതീക്ഷിതമായാണ് ആദിത്യയുടെ പേരും കേള്‍ക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതിനിടെ ബി.ജെ.പി സഖ്യത്തില്‍ നിന്നു തിരിച്ചുവന്ന എന്‍.സി.പി നേതാവ് അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നു വ്യക്തമായി. ആഭ്യന്തര വകുപ്പ് ലഭിക്കുമെന്നും സൂചനയുണ്ട്.

വിധാന്‍ സഭയില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക. ഞായറാഴ്ച മൂന്നു പാര്‍ട്ടികളും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമെടുക്കുന്നത്.

പേരുകള്‍ നിര്‍ദേശിക്കുന്നതിനായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ മുതിര്‍ന്ന പാര്‍ട്ടി എം.എല്‍.എ മാരുടെ മീറ്റിംഗ് വിളിച്ചു ചേര്‍ത്തിരുന്നു. മന്ത്രിമാരുടെ പേര് തീരുമാനിക്കുന്നതിനായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാലാസാഹേബ് തോറാട്ടിനെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

36 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. കോണ്‍ഗ്രസില്‍ നിന്ന് പത്ത് മന്ത്രിമാര്‍ ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും.

മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, അമിത് ദേശ്മുഖ്, വിജയ് വഡേട്ടിവാര്‍, യശോമതി താക്കൂര്‍, സുനില്‍ കേദാര്‍, സങ്ക്രം തോപ്തേ, സതേജ് പാട്ടീല്‍, വിശ്വജീത് കാദം, കെ.സി പത്വി, അമിന്‍ പട്ടേല്‍ തുടങ്ങിയവരായിരിക്കും മന്ത്രിമാരാവുക.

എന്‍.സി.പിയില്‍ നിന്നും ദിലിപ് വാല്‍സേ പാട്ടീല്‍, ഹാസന്‍ മുഷ്രിഫ്, ബാലാസാഹേബ് പാട്ടീല്‍, ദത്താത്രേയ് ഭാര്‍ണേ, അനില്‍ ദേശ്മുഖ്, ഡോ. രാജേന്ദ്ര ഷിംഗന്‍, ജിതേന്ദ്ര അവ്ഹാദ്, നവാബ് മാലിക്ക്, ധനഞ്ജയ് മുണ്ടെ, രാജേഷ് തോപേ, അതിഥി താത്കറേ, കിരണ്‍ ലഹാമ്തേ തുടങ്ങിയവരായിരിക്കും മന്ത്രിസഭയിലെത്തുക.

മന്ത്രിസഭാ വികസനത്തിന് സ്വാഭിമാനി ശേക്താരി സംഘടന, പെസന്റ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി തുടങ്ങിയവരെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സഖ്യത്തില്‍ തര്‍ക്കമുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more