| Wednesday, 14th September 2022, 5:57 pm

ആര്‍.എസ്.എസ് വിധേയത്വം പേറിനടക്കുന്ന ഖദര്‍ ശരീരങ്ങള്‍; ഏത് നിമിഷവും ബി.ജെ.പിയാകാന്‍ മടിയുമില്ലാത്തവരാണ് കോണ്‍ഗ്രസ്: എ.എ. റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗോവയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ കൂറുമാറ്റത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി. ഇന്ത്യക്ക് നല്ല വാര്‍ത്തകളല്ല കോണ്‍ഗ്രസ് തുടര്‍ച്ചയായി നല്‍കുന്നതെന്ന് എ.എ. റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

എത്രമാത്രം ദുര്‍ബലമായ രാഷ്ട്രീയ ബോധമാണ് ഓരോ സംസ്ഥാനത്തെയും കോണ്‍ഗ്രസ് നേതാക്കളെ നയിക്കുന്നത് എന്നോര്‍ത്ത് നോക്കൂ. ആര്‍.എസ്.എസ് വിധേയത്വം പേറിനടക്കുന്ന ഖദര്‍ ശരീരങ്ങളാണ് അവരെന്നും, ഏത് നിമിഷവും ബി.ജെ.പിയാകാന്‍ ഒരു മടിയുമില്ലാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും റഹീം പറഞ്ഞു.

സംഘപരിവാര്‍ രാഷ്ട്രീയത്തോട്, അവരുടെ അപകടകരമായ വര്‍ഗീയ ആശയങ്ങളോട് അത്രമേല്‍ അടുപ്പം പുലര്‍ത്തിയാണ് കോണ്‍ഗ്രസ് ഇത്രയും കാലവും യാത്ര ചെയ്തതെന്നും, ഇപ്പോഴും അത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായി വ്യക്തതയില്ലാതെയും, വര്‍ഗീയതയോടുള്ള അവരുടെ നിലപാടില്‍ വ്യക്തത വരുത്താതെയും, മതനിരപേക്ഷതയോട് വിട്ടുവീഴ്ചയില്ലാത്ത കൂറ് പ്രഖ്യാപിക്കാതെയും, കോണ്‍ഗ്രസിന് ഇനിയും മുന്നോട്ട് പോകാനാവില്ലെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുന്‍ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എം.എല്‍.എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബി.ജെ.പിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആകെയുള്ള 11 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ എട്ട് പേരാണ് ബി.ജെ.പിക്കൊപ്പം ചേരാനൊരുങ്ങുന്നത്.

ഗോവയില്‍ മഹാരാഷ്ട്ര ആവര്‍ത്തിക്കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഗോവയിലെ ഓപ്പറേഷന്‍ താമര ചീറ്റിപ്പോയെന്നും എല്ലാ സമ്മര്‍ദങ്ങളും ഉണ്ടായിരുന്നിട്ടും യുവാക്കളും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരും ഒരുമിച്ച് നില്‍ക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

കൂറുമാറില്ലെന്ന് ഭരണഘടനതൊട്ട് സത്യം ചെയ്യിച്ചാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട് മാസങ്ങള്‍ക്കകം എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ്. ഇതിനായി 40 കോടി രൂപ എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തതായി മുന്‍ പി.സി.സി അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ ആരോപിച്ചിരുന്നു.

എ.എ. റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഗോവയില്‍ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എന്നിവര്‍ ഉള്‍പ്പെടെ എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ഇന്ന് ബി.ജെ.പിയില്‍ ചേര്‍ന്നത്. എല്ലാവരും ഗോവയിലെ ഏറ്റവും പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍.

ആകെ പതിനൊന്ന് എം.എല്‍.എമാരായിരുന്നു കോണ്‍ഗ്രസിന് ഗോവ നിയമസഭയില്‍ ഉണ്ടായിരുന്നത്.
രാജ്യം അസാധാരണമായ ഭീഷണി നേരിടുന്ന കാലം. ഭരണഘടന തന്നെ അപകടത്തിലാകുന്ന കാലം.
ബി.ജെ.പിയെ പരാജയപ്പെടുത്തി മതനിരപേക്ഷ ഇന്ത്യയെ രക്ഷിക്കുക എന്നത് മാത്രമാണ് ഈ കാലത്തിന്റെ രാഷ്ട്രീയ കടമ.

അപ്പോഴാണ് മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് കൂറുമാറുന്നത്. കോണ്‍ഗ്രസ് ഗോവയില്‍ ജയിച്ചിരുന്നെങ്കില്‍, മുഖ്യമന്ത്രിയും മന്ത്രിമാരുമാകേണ്ടിയിരുന്നവരുമാണ് ഇന്ന് ബി.ജെ.പിയായത്.

ശ്രീ മൈക്കിള്‍ ലോബോ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്. ‘We have joined BJP to strengthen the hands of PM Modi & CM Pramod Sawant… ‘Congress chhodo, BJP ko jodo’: says former Congress MLA, Michael Lobo.

ബിഹാറില്‍ ബി.ജെ.പി ക്യാമ്പ് വിട്ടിറങ്ങിയ നിതീഷ് കുമാര്‍, നല്‍കിയത് നല്ല രാഷ്ട്രീയ സൂചനയായിരുന്നു. നിതീഷും തേജസ്വി യാദവും അകല്‍ച്ച ഉപേക്ഷിച്ച് ബി.ജെ.പിക്കെതിരെ അവിടെ കൈകോര്‍ത്തതും നല്ല വാര്‍ത്ത.

എന്നാല്‍, ഇന്ത്യക്ക് നല്ല വാര്‍ത്തകളല്ല കോണ്‍ഗ്രസ് തുടര്‍ച്ചയായി നല്‍കുന്നത്. ഗുലാം നബി ആസാദിന്റെ രാജി വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഗോവയില്‍ നിന്നും പുതിയ റിപ്പോര്‍ട്ട് വരുന്നത്.

ലോബോയുടെ വാക്കുകള്‍ ശ്രദ്ധിച്ചില്ലേ? എത്രമാത്രം ദുര്‍ബലമായ രാഷ്ട്രീയ ബോധമാണ് ഓരോ സംസ്ഥാനത്തെയും കോണ്‍ഗ്രസ് നേതാക്കളെ നയിക്കുന്നത് എന്നോര്‍ത്ത് നോക്കൂ. ആര്‍.എസ്.എസ് വിധേയത്വവും പേറിനടക്കുന്ന ഖദര്‍ ശരീരങ്ങള്‍.. ഏതുനിമിഷവും ബി.ജെ.പിയാകാന്‍ ഒരു മടിയുമില്ലാത്തവര്‍.

സംഘപരിവാര്‍ രാഷ്ട്രീയത്തോട്, അവരുടെ അപകടകരമായ വര്‍ഗീയ ആശയങ്ങളോട് അത്രമേല്‍ അടുപ്പം പുലര്‍ത്തിയാണ് കോണ്‍ഗ്രസ് ഇത്രയും കാലവും യാത്ര ചെയ്തത്. ഇപ്പോഴും അത് തുടരുന്നു.

രാഷ്ട്രീയമായി വ്യക്തതയില്ലാതെ, വര്‍ഗീയതയോടുള്ള അവരുടെ നിലപാടില്‍ വ്യക്തത വരുത്താതെ, മതനിരപേക്ഷതയോട് വിട്ടുവീഴ്ചയില്ലാത്ത കൂറ് പ്രഖ്യാപിക്കാതെ, കോണ്‍ഗ്രസിന് ഇനിയും മുന്നോട്ട് പോകാനാവില്ല.

Content Highlight: AA Rahim’s Reaction on Congress Leaders BJP Entry in Goa

We use cookies to give you the best possible experience. Learn more