| Tuesday, 14th February 2023, 11:57 pm

അദാനിയുടെ കമ്പനിയില്‍ റെയ്ഡുണ്ടോ? ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മോദി സര്‍ക്കാരിന്റെ വാടക ഗുണ്ടയെ പോലെ പ്രവര്‍ത്തിക്കുന്നു: എ.എ. റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ബി.സി ഓഫീസുകളില്‍ നടന്ന ഇന്‍കം ടാക്‌സ് റെയ്ഡില്‍ വിമര്‍ശനവുമായി എ.എ. റഹീം എം.പി. ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ വന്ന അദാനിയുടെ കമ്പനിയില്‍ റെയ്ഡുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ നിയന്ത്രിക്കേണ്ട ഇ.ഡിയും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും ആ പണി ചെയ്യാതെ നരേന്ദ്ര മോദി ഗവണ്‍മെന്റിന്റെ കയ്യിലെ വാടക ഗുണ്ടകളെ പോലെ പ്രവര്‍ത്തിക്കുന്നത് ശരിയാണോയെന്നും മീഡിയ വണ്‍ ചര്‍ച്ചയില്‍ അദ്ദേഹം ചോദിച്ചു.

‘ബി.ബി.സി വളരെ പ്രബലമായ മാധ്യമമാണ്. അവര്‍ക്ക് പോലും വിമര്‍ശിക്കാനുള്ള അവകാശമില്ല. അവരുടെ സ്ഥിതി ഇതാണെങ്കില്‍ നിങ്ങളുടെ സ്ഥിതി എന്താകുമെന്ന് രാജ്യത്തെ മാധ്യമങ്ങളോട് ഒരു ഏകാധിപതി ചോദിക്കുകയാണ്. ഇതാണ് പ്രശ്‌നം. ഇത് അസാധാരണവും അപകടകരവുമായ അന്തരീക്ഷമാണ്.

എന്തിനാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റ്. അതാണ് ഗൗരവ സ്വഭാവത്തില്‍ ആലോചിക്കേണ്ടത്. രാജ്യത്ത് മോദി അധികാരത്തില്‍ വന്നപ്പോള്‍ കള്ളപ്പണക്കാര്‍ക്ക് എതിരായ സമരം പ്രഖ്യാപിച്ചുകൊണ്ടാണ് അധികാരത്തില്‍ വരുന്നതെന്നാണ് എല്ലാവരും പറഞ്ഞത്.

വിദേശത്ത് കൊണ്ടുപോയിരിക്കുന്ന കള്ളപ്പണം മുഴുവന്‍ ഇവിടെ കൊണ്ടുവരും എന്ന് പറഞ്ഞു. ലക്ഷക്കണക്കിന് രൂപ രാജ്യത്തെ പൗരന്മാരുടെ അക്കൗണ്ടിലേക്ക് വരാന്‍ പോകുന്നു എന്ന് പ്രചരണം നടത്തി അധികാരത്തില്‍ വന്നു. ഇപ്പോള്‍ ഇന്‍കം ടാക്‌സിന്റെ പണി എന്താണെന്ന് ജനങ്ങള്‍ മനസിലാക്കണം.

ഹിന്‍ഡന്‍ ബര്‍ഗിന്റെ റിപ്പോര്‍ട്ട് വന്നു. വലിയ പ്രശ്‌നങ്ങളാണ് അദാനിക്കെതിരെ ചൂണ്ടിക്കാണിക്കുന്നത്. അദാനിയുടെ സ്ഥാപനത്തില്‍ എവിടെയെങ്കിലും റെയ്ഡ് ഉണ്ടോ. എത്ര അതിസമ്പന്നരാണ് രാജ്യത്ത് നികുതി വെട്ടിപ്പ് നടത്തുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ നിയന്ത്രിക്കേണ്ട ഇ.ഡിയും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും ആ പണി ചെയ്യാതെ നരേന്ദ്ര മോദി ഗവണ്‍മെന്റിന്റെ കയ്യിലെ വാടക ഗുണ്ടകളെ പോലെ പ്രവര്‍ത്തിക്കുന്നത് ശരിയാണോ,’ റഹീം പറഞ്ഞു.

Content Highlight: AA Rahim M.P. criticizes income tax raid at BBC offices

We use cookies to give you the best possible experience. Learn more