| Friday, 6th September 2024, 8:50 am

കൈമാറ്റം ചെയ്തു, ബലാത്സംഗം ചെയ്തു; സുജിത് ദാസിനും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലപ്പുറം ജില്ലാ പൊലീസ് മേധാവി ആയിരുന്ന സുജിത് ദാസിനെതിരെ ഗുരുത വെളിപ്പെടുത്തലുമായി യുവതി. കുടുംബപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പരാതിയുമായെത്തിയ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പറയുന്നത്.

പൊന്നാനി എസ്.എച്ച്.ഒ ആയിരുന്ന വിനോദും സുജിത് ദാസും പല സമയങ്ങളിലായി തന്നെ പീഡിപ്പിച്ചുവെന്നും യുവതി പറഞ്ഞു. സുജിത് രണ്ട് തവണ ബലാത്സംഗം ചെയ്തുവെന്നും യുവതി വിവിധ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സി.പി.ഐ.എം എം.എല്‍.എ പി.വി. അന്‍വറുമായി സംസാരിച്ചതിന് ശേഷമാണ് ഇക്കാര്യം പുറത്തുപറയാന്‍ തീരുമാനിച്ചതിനെനും യുവതി പറഞ്ഞു.

പരാതി അന്വേഷിക്കുന്നതിനായി വീട്ടിലെത്തിയ പൊന്നാനി എസ്.എച്ച്.ഒ വിനോദ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. പരാതിയുമായി തിരൂര്‍ മുൻ ഡി.വൈ.എസ്.പി വി.വി. ബെന്നിയെ സമീപിച്ചപ്പോൾ അദ്ദേഹവും വീട്ടിലെത്തി അപമര്യാദയായി പെരുമാറിയെന്നും യുവതി പറഞ്ഞു. ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന് വഴങ്ങികൊടുക്കണമെന്ന് സുജിത് ദാസ് ആവശ്യപ്പെട്ടുവെന്നും യുവതി പറയുന്നു.

ഉദ്യോഗസ്ഥർ തന്നെ കൈമാറി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. തന്റെ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെ അങ്കിളെന്നാണ് സുജിത് ദാസ് വിശേഷിപ്പിച്ചതെന്നും യുവതി റിപ്പോർട്ടർ ടി.വിയോട് പറഞ്ഞു.

അതേസമയം 2022ല്‍ യുവതി സമാന പരാതിയുമായി എസ്.പിയെ സമീപിച്ചിരുന്നു. പരാതിയില്‍ ഡി.വൈ.എസ്.പി വി.വി. ബെന്നി അന്വേഷണം നടത്തണമെന്ന് എസ്.പി ഉത്തരവും നല്‍കിയിരുന്നു. തുടര്‍ന്ന് പരാതിയില്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ വസ്തുതാ വിരുദ്ധതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

നിലവില്‍ സുജിത് ദാസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പൊലീസ് തള്ളിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുവതിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

ഇന്നലെ എം.എല്‍.എ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന സുജിത് ദാസ് ഐ.പി.എസിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ്‌ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവ് നല്‍കിയത്.

എസ്.പി ഗുരുതരമായ ചട്ടലംഘനം നടത്തിയിരുന്നുവെന്ന് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുജിത് ദാസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് നടപടി.

Content Highlight: A woman made a serious revelation against Sujit Das, who was the Malappuram district police chief

We use cookies to give you the best possible experience. Learn more