| Saturday, 20th February 2021, 8:36 am

യു.ഡി.എഫ് ഒരു വര്‍ഗീയതയോട് സന്ധി ചെയ്ത് മറ്റൊന്നിനോട് വോട്ട് കച്ചവടം നടത്തുന്നു: എ. വിജയരാഘവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അക്രമവും കൊലപാതകവും സംഘടിപ്പിക്കുന്നവരെ തീറ്റിപ്പോറ്റുന്ന സംഘടനയാണ് കോണ്‍ഗ്രസ് എന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വര്‍ഗീയതയോട് വ്യക്തമായ നിലപാട് ഇല്ലാത്തവരാണ് യു.ഡി.എഫുകാരെന്നും വിജയരാഘവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് അക്രമം അഴിച്ചുവിട്ട് സംസ്ഥാനത്ത് ചോരപ്പുഴയൊഴുക്കാനാണ് യു.ഡി.എഫ് നീക്കം. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് കെ.എസ്.യുവിന്റെ അക്രമസമരം അരങ്ങേറിയതെന്നും വിജയരാഘവന്‍ പറഞ്ഞു.

സി.പി.ഐ.എം ഒരു വര്‍ഗീയ പാര്‍ട്ടിയുമായും സന്ധി ചെയ്യില്ലെന്നും എന്നാല്‍ യു.ഡി.എഫ് ഒരു വര്‍ഗീയതയോട് സന്ധി ചെയ്ത് മറ്റൊന്നിനോട് വോട്ട് കച്ചവടം നടത്തുകയാണ്.

പി.എസ്.സി റാങ്ക് ഹോള്‍ഡര്‍മാരെ സഹായിക്കാനല്ല യൂത്ത് കോണ്‍ഗ്രസ് പന്തല്‍ കെട്ടി സമരം ചെയ്യുന്നതെന്നും വാഗ്ദാനങ്ങള്‍ പാലിച്ച് മുന്നേറുന്ന സര്‍ക്കാരിനെക്കുറിച്ച് മറ്റൊന്നും പറയാനില്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് ആസൂത്രിതകലാപത്തിനും ജില്ലകളില്‍ അനുബന്ധകലാപത്തിനുമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. കലാപം അഴിച്ചുവിട്ട് എല്‍.ഡി.എഫിന്റെ ഭരണത്തുടര്‍ച്ച തടയാനാവില്ലെന്നും വിജയരാഘവന്‍ പ്രതികരിച്ചു.

വികസന മുന്നേറ്റ യാത്രയ്ക്ക് ലഭിക്കുന്ന സ്വീകരണം സര്‍ക്കാരിനെ സാധരണക്കാര്‍ അംഗീകരിക്കുന്നതിന്റെ തെളിവാണെന്നും വിജയരാഘവന്‍ പറഞ്ഞു.

27 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ പി.എസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ സമരം നടത്തിവരികയാണ്. ഇവരെ പിന്തുണച്ച് കഴിഞ്ഞദിവസം കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. എം.എല്‍.എമാരായ ശബരീനാഥനും ഷാഫി പറമ്പിലും നിരാഹാര സമരം നടത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് എ വിജയരാഘവന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തെരഞ്ഞെടുപ്പിനു മുമ്പ് അക്രമം അഴിച്ചുവിട്ട് സംസ്ഥാനത്ത് ചോരപ്പുഴയൊഴുക്കാനാണ് യു.ഡി.എഫ് നീക്കം. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് കെ.എസ്.യു അക്രമസമരം അരങ്ങേറിയത്. യു.ഡി.എഫ് ഗൂഢാലോചന ജനങ്ങള്‍ തിരിച്ചറിയും.

പി.എസ്.സി റാങ്ക് ഹോള്‍ഡര്‍മാരെ സഹായിക്കാനല്ല പന്തല്‍ കെട്ടി യൂത്ത് കോണ്‍ഗ്രസ് ഇരിക്കുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച് മുന്നേറുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ മറ്റൊന്നും യു.ഡി.എഫിന് പറയാനില്ല. അതുകൊണ്ട് ഇടതുപക്ഷമുന്നേറ്റം തടയാന്‍ ഹീനമാര്‍ഗം ഉപയോഗിക്കുന്നു. തിരുവനന്തപുരത്ത് ആസൂത്രിതകലാപത്തിനും ജില്ലകളില്‍ അനുബന്ധകലാപത്തിനുമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. കലാപം അഴിച്ചുവിട്ട് എല്‍.ഡി.എഫിന്റെ ഭരണത്തുടര്‍ച്ച തടയാനാവില്ല.

അക്രമവും കൊലപാതകവും സംഘടിപ്പിക്കുന്നവരെ തീറ്റിപ്പോറ്റുന്ന സംഘടനയാണ് കോണ്‍ഗ്രസ്. ഗ്രൂപ്പു തിരിഞ്ഞ് കൊലപാതകം വരെ ഇവര്‍ നടത്തുന്നു. അക്രമസമരത്തില്‍നിന്ന് പിന്മാറി ജനാധിപത്യമാര്‍ഗത്തിലേക്ക് യു.ഡി.എഫ് തിരിച്ചുവരണം. പെട്രോള്‍ വില നൂറ് രൂപയിലേക്കും പാചകവാതകവില ആയിരത്തിലേക്കും കുതിക്കുകയാണ്. റവന്യൂ കമ്മി കുറയ്ക്കാനാണ് വില വര്‍ധിപ്പിക്കുന്നത്. യു.ഡി.എഫ് അക്രമങ്ങള്‍ക്കും ഇന്ധനവില വര്‍ധനക്കും എതിരെ സി.പി.ഐ.എമ്മും എല്‍.ഡി.എഫും സമാധാനപരമായി പ്രതിഷേധം ഉയര്‍ത്തും.

എല്‍.ഡി.എഫ് ജാഥയ്ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിനെ സാധാരണക്കാര്‍ അംഗീകരിക്കുന്നതിന്റെ തെളിവാണ് സ്വീകരണങ്ങള്‍. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് വയനാട്ടില്‍ വിവിധപദ്ധതികള്‍ നടപ്പാക്കുകയാണ്. കോഴിക്കോട്ടും വലിയ തോതില്‍ വികസനം വന്നു. ഇടതുപക്ഷത്തിനേ വികസനത്തുടര്‍ച്ച സാധ്യമാക്കാനാകൂ എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്.

വര്‍ഗീയതയോട് വ്യക്തമായ നിലപാട് ഇല്ലാത്തവരാണ് യു.ഡി.എഫുകാര്‍. ഒരു വര്‍ഗീയതയോടും സി.പി.ഐ.എം സന്ധിചെയ്യില്ല. ഒരു വര്‍ഗീയതയെയയും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. യു.ഡി.എഫ് ഒരു വര്‍ഗീയതയോട് സന്ധി ചെയ്യുകയും ഒന്നിനോട് വോട്ട് കച്ചവടം നടത്തുകയും ചെയ്യുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: A Vijayaraghavan statement on UDF in its communalism

We use cookies to give you the best possible experience. Learn more