| Sunday, 18th April 2021, 6:59 pm

ആര്‍.എസ്.എസ് ആരാധനാലയങ്ങളെ അക്രമ കേന്ദ്രങ്ങളാക്കുന്നു; മുരളീധരന്റെ പ്രസ്താവന നിലവാരം കുറഞ്ഞതെന്നും എ. വിജയരാഘവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ആര്‍.എസ്.എസ് ആരാധനാലയങ്ങളെ അക്രമത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. അക്രമത്തെ അക്രമം കൊണ്ട് സി.പി.ഐ.എം നേരിടില്ലെന്നും സമാധാന ശ്രമങ്ങള്‍ക്കായുള്ള പരിശ്രമങ്ങള്‍ നടത്തുമെന്നും വിജയരാഘവന്‍ പറഞ്ഞു.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ആര്‍.എസ്.എസിന്റെ സംസ്‌കാരമാണ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുരളീധരന്റെ പ്രസ്താവനകള്‍ എല്ലാം നിലവാരം കുറഞ്ഞതാണെന്നും മുഖ്യമന്ത്രിക്കെതിരെ മുരളീധരന്‍ വ്യക്തിപരമായ ആക്രമണം നടത്തുകയാണെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.

ആലപ്പുഴയിലെ സി.പി.ഐ.എം പ്രവ ര്‍ത്തനം മികച്ച നിലയിലാണ് നടത്തുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പിലെ പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും വന്‍വിജയം നേടുമെന്നും വിജയരാഘവന്‍ പറഞ്ഞു.

കൊവിഡിയേറ്റ് എന്നായിരുന്നു മുരളീധരന്‍ മുഖ്യമന്ത്രിയെ വിളിച്ചത്. കൊവിഡിയേറ്റ് എന്ന് വിളിച്ചതിനെ ന്യായീകരിച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു.

പരനാറി, നികൃഷ്ട ജീവി, കുലംകുത്തി തുടങ്ങിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രയോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ താന്‍ പറഞ്ഞത് എത്രയോ മൃദുവായ പരാമര്‍ശമാണെന്നായിരുന്നു മുരളീധരന്‍ ന്യായീകരിച്ചത്.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ജനങ്ങളുടെ ജീവന്‍തന്നെ ബലികൊടുക്കുന്ന തരത്തില്‍ വീട്ടില്‍ നിന്ന് ജനങ്ങളുടെ ഇടയിലൂടെ 750 മീറ്റര്‍ ജാഥയായി വോട്ട് ചെയ്യാന്‍ വന്നത് കൊവിഡ് പ്രോട്ടോകോളിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ചെയ്തത് വെച്ച് നോക്കുമ്പോള്‍ ഇതിനേക്കാള്‍ വലിയ വിമര്‍ശനം നടത്തണമെന്നു ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടോയെന്ന് തനിക്കറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: A Vijayaraghavan on RSS and V Muraleedharan

We use cookies to give you the best possible experience. Learn more