| Saturday, 20th February 2021, 12:07 pm

ഇ. ശ്രീധരന് ചരിത്രബോധമില്ലെന്ന് തെളിഞ്ഞു, മുഖ്യമന്ത്രിയെ കുറിച്ച് പറയുന്നത് ബാലിശം; വിമര്‍ശനവുമായി വിജയരാഘവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ. ശ്രീധരനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. മുഖ്യമന്ത്രിയെ കുറിച്ച് ശ്രീധരന്‍ പറയുന്നത് ബാലിശമാണെന്നും ഇ. ശ്രീധരന് ചരിത്രബോധമില്ലെന്ന് അദ്ദേഹത്തിന്റെ പല പ്രസ്താവനകളും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി ഇ ശ്രീധരന്‍ രംഗത്തെത്തിയിരുന്നു. പിണറായി ഏകാധിപതിയാണെന്നും ആര്‍ക്കും അധികാരം വിട്ടുകൊടുക്കുന്നില്ലെന്നുമായിരുന്നു ഇ. ശ്രീധരന്റെ വിമര്‍ശനം.

മുഖ്യമന്ത്രിക്ക് ജനങ്ങളുമായി സമ്പര്‍ക്കം കുറവാണെന്നും പത്തില്‍ മൂന്നു മാര്‍ക്കുപോലും പിണറായിക്ക് നല്‍കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മുഖ്യമന്ത്രി ആര്‍ക്കും അധികാരം വിട്ടുകൊടുക്കുന്നില്ല. ഒരു മന്ത്രിക്കും ഒന്നും ചെയ്യാന്‍ സ്വാതന്ത്ര്യമില്ല. അവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ മാറ്റിപ്പറയണം. പിണറായി ഏകാധിപതിയാണ്. അദ്ദേഹത്തിന് ജനങ്ങളുമായി സമ്പര്‍ക്കം കുറവാണ്. പിണറായിക്ക് പത്തില്‍ മൂന്ന് പോലും കൊടുക്കില്ല. അത്ര മോശം പ്രവര്‍ത്തനമാണ്. പാര്‍ട്ടിക്കും വളരെ മോശം ഇമേജാണ്. കോടിയേരി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, സ്വര്‍ണക്കടത്ത് അഴിമതി അങ്ങനെ ഒരുപാട് അഴിമതി പിണറായി ഭരണത്തില്‍ വന്നുകൊണ്ടേയിരിക്കുന്നെന്നും തുടര്‍ഭരണം കേരളത്തിനു ദുരന്തമാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പി.എസ്.സി നിയമന വിവാദവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി മോശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി വിജയരാഘവന്‍ രംഗത്തെത്തിയത്. മെട്രോമാന്‍ ശ്രീധരന്‍ നല്ല എഞ്ചിനീയറാണ്. നല്ല നിര്‍മാണങ്ങള്‍ ഏറ്റെടുത്ത് നടത്തി. അതാണ് അദ്ദേഹത്തിന്റെ മേഖല. എന്നാല്‍ ചരിത്രബോധമില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമായി.

പിണറായിയെ ഏകാധിപതിയെന്ന് വിശേഷിപ്പിക്കുന്നയാള്‍ ഇപ്പോള്‍ ആരുടെ കൂടെയാണെന്നും ബി.ജെ.പിയില്‍ ജനാധിപത്യമുണ്ടോ എന്നും വിജയരാഘവന്‍ ചോദിച്ചു.

മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞത് ബാലിശമായ അഭിപ്രായമാണ്. നമ്മുടെ വ്യക്തിത്വം പാര്‍ട്ടിയാണ്. എന്നെ കുറിച്ച് പറയുന്നവര്‍ സി.പി.ഐ.എമ്മിനെയാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെക്രട്ടേറിയേറ്റിന് മുന്നിലെ പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം അസാധ്യമായ കാര്യങ്ങള്‍ക്കുവേണ്ടിയാണെന്നും വിജയരാഘവന്‍ പറഞ്ഞു. കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് ആളുകളെ നിയമിക്കണം എന്ന് പറയുന്ന സമരമാണിത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായാണ് സമരം. പ്രതിഷേധിക്കാനുള്ള അവകാശത്തെ സ്വാഗതം ചെയ്യുന്നു. സമരം തുടങ്ങിയവര്‍ തന്നെ സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാരിനെ തിരുത്തി സി.പി.ഐ.എം എന്ന വാര്‍ത്തക്കെതിരെയും വിജയരാഘവന്‍ രംഗത്തെത്തി. വാര്‍ത്ത കൊടുത്തവരല്ലേ അതിന്റെ ഉത്തരവാദികളെന്ന് അദ്ദേഹം ചോദിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more