| Wednesday, 8th March 2023, 11:50 am

സ്റ്റാമ്പ് പതിപ്പിച്ച വെള്ള പേപ്പര്‍ ഒപ്പിട്ട് വാങ്ങി; ബഹളം വെച്ചിട്ടും ഗ്ലൈഡിങ് തുടര്‍ന്നു; പാരാഗ്ലൈഡിങ് ഇന്‍സ്ട്രക്ടര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വര്‍ക്കല: പാപനാശം ബീച്ചിലെ പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി അപകടമുണ്ടായ സംഭവത്തില്‍ പരിക്കേറ്റ യുവതിയില്‍ നിന്ന് ആശുപത്രിയില്‍ വെച്ച് ഇന്‍സ്ട്രക്ടര്‍ വെള്ള പേപ്പര്‍ ഒപ്പിട്ട് വാങ്ങിയെന്ന് ആരോപണം. അപകടത്തില്‍ പരിക്കേറ്റ കൊയമ്പത്തൂര്‍ സ്വദേശി പവിത്രയില്‍ നിന്ന് ഇന്‍സ്ട്രക്ടറായ സന്ദീപും ജീവനക്കാരും സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറില്‍ ഒപ്പിട്ട് വാങ്ങിക്കുകയായിരുന്നു.

ആശുപത്രി ജീവനക്കാരിയാണെന്ന വ്യാജേന എത്തിയാണ് ഒപ്പിട്ട് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. പവിത്ര ബഹളം വെച്ചിട്ടും ഗ്ലൈഡിങ് തുടര്‍ന്നുവെന്നും ഇക്കാര്യങ്ങള്‍ സന്ദീപ് പരിഗണിച്ചില്ലെന്നുമുള്ള പരാതികളും ഉയരുന്നുണ്ട്.

അതേസമയം സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും കേസെടുക്കുകയും ചെയ്തു. അലക്ഷ്യമായ പാരാഗ്ലൈഡിങ് നടത്തിയതാണ് അപകട കാരണമെന്നും ഗ്ലൈഡിങ് തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ നിയന്ത്രണം നഷ്ടമായെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇന്‍സ്‌പെക്ടര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.

സംഭവത്തില്‍ സന്ദീപ് അടക്കം മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യാശ്രമം അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

പാരാഗ്ലൈഡിങ് നടത്തിയ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ചില ദുരൂഹതകളുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമുണ്ടെന്നും പൊലീസ് പറഞ്ഞു. കമ്പനിയുടെ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങളും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ലൈസന്‍സ് ഉണ്ടെന്നാണ് സന്ദീപ് പറയുന്നത്.

ചൊവ്വാഴ്ച നാലരയോടെയാണ് പവിത്രയും ഇന്‍സ്‌ട്രെക്ടറായ സന്ദീപും ഹൈമാസ്റ്റ് ലൈറ്റില്‍ കൂടുങ്ങിയത്. പിന്നാലെ പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും താഴെയിറക്കുകയായിരുന്നു.

ഹൈമാസ്റ്റ് ലൈറ്റിന്റെ അഗ്രഭാഗം താഴേക്ക് താഴ്ത്തി ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷിക്കാന്‍ സാധിച്ചത്. ഉടനെതന്നെ ഇരുവരെയും വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

content highlight: A stamped white paper is signed and purchased; Despite the noise, the gliding continued; Serious allegations against paragliding instructor

We use cookies to give you the best possible experience. Learn more