| Friday, 23rd August 2024, 7:12 pm

പോളിയോ ബാധിച്ച ഫലസ്തീനിലെ ആറ് മാസം പ്രായമുള്ള കുഞ്ഞ് തളര്‍ന്ന നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇസ്രഈലിന്റെ തുടര്‍ച്ചയായ അതിക്രമങ്ങള്‍ക്കിടയില്‍ പോളിയോ ബാധിച്ച ഫലസ്തീന്‍ കുഞ്ഞ് തളര്‍ന്ന അവസ്ഥയില്‍. പോളിയോ ബഹ്ന്ധിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് തളര്‍ച്ചയിലായെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച ഗസയിലെ കുഞ്ഞുങ്ങള്‍ക്ക് പോളിയോ ബാധിച്ചെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് റിപ്പോര്‍ട്ട്.

10 മാസം പ്രായമുള്ള കുഞ്ഞിനാണ് പോളിയോ ബാധിച്ചത്. 25 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ആദ്യ സംഭവമാണിത്. നിലവില്‍ ഓഗസ്റ്റ് അവസാനത്തോടെ ഗസയിലെ കുഞ്ഞുങ്ങള്‍ക്ക് പോളിയോ വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് യു.എന്‍ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള ഏജന്‍സിയായ അനര്‍വ (Unrwa) വ്യക്തമാക്കി.

വാക്‌സിനേഷന്‍ നടപടികൾക്ക് മുന്നില്‍ ഫലസ്തീന്‍, ഇസ്രഈല്‍ എന്ന വ്യത്യാസമില്ല. ഗസയിലേക്ക് വാക്‌സിനുകള്‍ എത്തിച്ചാല്‍ മാത്രം പോരാ, അത് സൂക്ഷിക്കാനുള്ള തണുപ്പുള്ള ക്രമീകരണങ്ങള്‍ സംഘടിപ്പിക്കണമെന്നും അനര്‍വ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസ്സാറിനി പറഞ്ഞു. മൊബൈല്‍ ക്ലിനിക്കുകളും ടീമുകളും വഴി തങ്ങള്‍ വാക്‌സിനുകള്‍ എത്തിക്കുമെന്നും നിലവില്‍ ഗസയിലെ 80 ശതമാനം കുഞ്ഞുങ്ങള്‍ക്ക് വ്യത്യസ്തമായ വാക്‌സിനുകള്‍ ലഭ്യമായിട്ടുണ്ടെന്നും ഫിലിപ്പ് ലസ്സാറിനി വ്യക്തമാക്കി.

വിക്‌സിനേഷന്‍ മുഴുവിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഗസയില്‍ ഉടനെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഫിലിപ്പ് ലസ്സാറിനി പറഞ്ഞു. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ പ്രത്യാഘാതങ്ങളുണ്ടെങ്കിലും പത്ത് വയസിന് താഴെയുള്ള ഗസയിലെ കുട്ടികള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കാന്‍ യു.എന്‍ തയ്യാറാണെന്ന് യു.എന്‍ മേധാവി അന്റോണിയോ ഗുട്ടറസ് അറിയിച്ചിരുന്നു.

അതേസമയം ഗസയിലെ കുഞ്ഞുങ്ങള്‍ക്ക് പോളിയോ നല്‍കുന്നതിനായി താത്കാലിക വെടിനിര്‍ത്തല്‍ വേണമെന്ന് യു.എന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആദ്യ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഗസ ആരോഗ്യമന്ത്രാലയമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. നിലവില്‍ 6,40,000 കുട്ടികളാണ് ഗസയില്‍ പോളിയോ വാക്സിന്‍ എടുക്കാനായി ബാക്കിയുള്ളത്.

കഴിഞ്ഞ ജൂലൈയില്‍ ഖാന്‍ യൂനുസിന്റെതെക്ക് ഭാഗത്തും ഡീര്‍ അല്‍ ബലായില്‍ നിന്നും ശേഖരിച്ച അഴുക്കുജലത്തില്‍ രണ്ട് തരത്തിലുള്ള പോളിയോ വൈറസ് വകഭേദങ്ങളെ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് അവസാനവാരത്തില്‍ 1.6 മില്യണ്‍ പോളിയോ വാക്സിനുകള്‍ ഗസയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ച് വയസിന് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നത്. മരുന്നുകള്‍, ശുചിത്വ പരിപാലന ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ്, മലിനജലം, സംസ്‌കരിക്കാത്ത മൃതദേഹങ്ങള്‍ എന്നിവയെല്ലാം രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കും. 2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതോടെ ഗസയിലെ 70 ശതമാനം ഓവുചാലുകളും തകര്‍ന്ന നിലയിലാണ്. ശുദ്ധീകരണ പ്ലാന്റുകള്‍ ഒന്നുപോലും നിലവില്‍ പ്രവര്‍ത്തിക്കുന്നുമില്ല.

Content Highlight: A six-month-old Palestinian baby with polio is paralyzed

We use cookies to give you the best possible experience. Learn more