| Thursday, 28th December 2023, 8:32 am

അന്ധകാസുരനെ കത്തിക്കാന്‍ ഒരു വിഭാഗം; തങ്ങളുടെ രാജാവെന്നും കത്തിക്കാന്‍ അനുവദിക്കില്ലെന്നും മറ്റൊരു കൂട്ടര്‍; മൈസൂരില്‍ സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൈസൂരു: കര്‍ണാടകയിലെ മൈസൂരില്‍ അന്ധകാസുര സംഹാര ചടങ്ങിനെ ചൊല്ലി സംഘര്‍ഷം. അന്ധകാസുര വിഗ്രഹത്തെ കത്തിക്കുന്ന ചടങ്ങാണ് അന്ധകാസുര സംഹാരം. ഇതിന് മുന്നോടിയായി നടത്തിയ ഘോഷയാത്രയിലാണ് സംഘര്‍ഷമുണ്ടായത്.

അന്ധകാസുരന്‍ തങ്ങളുടെ രാജാവാണെന്നും കത്തിക്കരുതെന്നും ആവശ്യപ്പെട്ട് കൊണ്ട് ഡി.എസ്.എസ് എന്ന സംഘടന രംഗത്ത് വന്നതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ബുധനാഴ്ചയാണ് മൈസൂരിലെ നഞ്ചന്‍ഗോഡ് പ്രദേശത്ത് നടന്ന ഘോഷയാത്രയില്‍ സംഘര്‍ഷമുടലെടുത്തത്. അന്ധകാസുരനെ കത്തിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ചിലയാളുകള്‍ കത്തിക്കാന്‍ കൊണ്ടുപോകുന്ന വിഗ്രഹത്തിലേക്ക് വെള്ളമൊഴിക്കുകയായിരുന്നു.

സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിഗ്രഹത്തില്‍ മലിനജലമൊഴിച്ചു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി എന്നുകാണിച്ച് നഞ്ചണ്ടേശ്വ ക്ഷേത്രത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജഗദീഷ് നല്‍കിയ പരാതിയിലാണ് ബാലരാജു, നാരായണ, നാഗഭൂഷണ്‍, നടേഷ്, അഭി എന്നിവര്‍ക്കെതിരെ നഞ്ചന്‍കോട് പൊലീസ് കേസെടുത്തിരിക്കുന്നത്. വിഗ്രഹത്തില്‍ വെള്ളമൊഴിച്ചത് കാരണം മതപരമായ ചടങ്ങുകള്‍ തടസ്സപ്പെട്ടതായും പരാതിയില്‍ പറയുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വലിയ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.

ഷോഷയാത്രയെ എതിര്‍ത്ത് ചിലര്‍ വന്നതും വിഗ്രഹത്തില്‍ വെള്ളമൊഴിച്ചതുമാണ് സംഘര്‍ഷത്തിന് കാരണമായതെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു. ആരെയും അവഹേളിക്കാനല്ല ഘോഷയാത്ര നടത്തിയതെന്നും ഇത് വകവെക്കാതെയാണ് ചിലര്‍ വിഗ്രഹത്തിലേക്ക് വെള്ളമൊഴിച്ചത് എന്നും ഘോയയാത്ര നടത്തിയ ഘേത്രഭാരവാഹികളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

content highlights: A sect to burn Andhakasura; Another group said that their king would not be allowed to burn; Conflict in Mysore

We use cookies to give you the best possible experience. Learn more