റോജയാകും എന്റെ അവസാന സിനിമയെന്ന് കരുതി; ആള്‍ക്കൂട്ടത്തെ പേടി തോന്നുമ്പോള്‍ ഞാന്‍ കറുത്ത കൂളിങ്ങ് ഗ്ലാസ് വെയ്ക്കും: എ.ആര്‍. റഹ്‌മാന്‍
Entertainment news
റോജയാകും എന്റെ അവസാന സിനിമയെന്ന് കരുതി; ആള്‍ക്കൂട്ടത്തെ പേടി തോന്നുമ്പോള്‍ ഞാന്‍ കറുത്ത കൂളിങ്ങ് ഗ്ലാസ് വെയ്ക്കും: എ.ആര്‍. റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th March 2024, 2:56 pm

ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള സംഗീത സംവിധായകനാണ് എ.ആര്‍. റഹ്‌മാന്‍. 1992ല്‍ പുറത്തിറങ്ങിയ മണി രത്‌നത്തിന്റെ റോജ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിക്കൊണ്ടാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.

റോജ സിനിമ ഇറങ്ങിയപ്പോള്‍ അതാകും തന്റെ അവസാന സിനിമയെന്നാണ് താന്‍ കരുതിയതെന്ന് പറയുകയാണ് എ.ആര്‍. റഹ്‌മാന്‍. വീണ്ടും പരസ്യ ജിങ്കിളുകളിലേക്കോ കീ ബോര്‍ഡ് വായിക്കാനോ പോകാന്‍ താനെന്നും മനസുകൊണ്ട് തയ്യാറായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഒരു അന്തര്‍മുഖനായിട്ടും ഇത്രയും വലിയ ഓഡിയന്‍സിനെ എങ്ങനെ മാനേജ് ചെയ്യുന്നുവെന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് എ.ആര്‍. റഹ്‌മാന്‍ ഈ കാര്യം പറഞ്ഞത്. ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മലയാള മനോരമയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ ആദ്യ സിനിമയായ റോജ ഇറങ്ങിയപ്പോള്‍ ഇതാകും എന്റെ അവസാന സിനിമയെന്നാണ് ഞാന്‍ കരുതിയിരുന്നത്. വീണ്ടും പരസ്യ ജിങ്കിളുകളിലേക്കോ കീ ബോര്‍ഡ് വായിക്കാനോ പോകാന്‍ ഞാനെന്നും മനസുകൊണ്ട് തയ്യാറായിരുന്നു.

എന്നാല്‍ എനിക്ക് അന്ന് ലഭിച്ച സ്‌നേഹവും പിന്തുണയും വളരെ വലുതായിരുന്നു. ജനങ്ങള്‍ വേദിയില്‍ എത്തുന്നത് കലാകാരന്റെ പ്രകടനം കാണാനാണ്. അവിടെ മടിച്ചു നിന്നിട്ട് കാര്യമില്ല. ആള്‍ക്കൂട്ടത്തെ കണ്ട് പേടി തോന്നുമ്പോള്‍ ഞാന്‍ കറുത്ത കൂളിങ്ങ് ഗ്ലാസ് വെയ്ക്കും. പിന്നെ കുഴപ്പമില്ല,’ എ.ആര്‍. റഹ്‌മാന്‍ പറഞ്ഞു.

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. ഈ ചിത്രത്തിന് സംഗീതം നല്‍കുന്ന എ.ആര്‍. റഹ്‌മാന്‍ ആടുജീവിതത്തിന്റെ സെറ്റില്‍ നേരിട്ട് പോയിരുന്നു. ആദ്യമായി മലയാള സിനിമയുടെ സെറ്റില്‍ പോയതിന്റെ അനുഭവവും അദ്ദേഹം പറഞ്ഞു.

‘നമ്മളെല്ലാവരും ഒരിക്കലെങ്കിലും ആടുജീവിതം അനുഭവിച്ചിട്ടുണ്ടാകും. ഒരാള്‍ക്ക് പ്രതിസന്ധികള്‍ അനുഭവിക്കാന്‍ മരുഭൂമിയില്‍ പോകണമെന്നില്ല. പല രൂപത്തില്‍ അവ നമ്മളെ തേടിയെത്തും. മനോധൈര്യം കൊണ്ട് അതില്‍ നിന്ന് നമ്മള്‍ പുറത്തു കടക്കുന്നു.

അങ്ങനെ നോക്കുമ്പോള്‍ ആടുജീവിതം ഒരു പ്രതീകാത്മക കഥയാണ്. ആ സെറ്റില്‍ രണ്ട് ദിവസം പോയി അവരില്‍ ഒരാളായി കഴിഞ്ഞു. പാട്ട് ചെയ്യാന്‍ വന്നപ്പോഴേ ബ്ലെസിക്ക് ഞാന്‍ വാക്ക് നല്‍കിയിരുന്നതാണ് അത്,’ എ.ആര്‍. റഹ്‌മാന്‍ പറഞ്ഞു.

Content Highlight: A R Rahman Talks About His Own Introvert Character