|

മര്യാദയ്ക്കല്ലെങ്കില്‍ ഐ.പി.എല്‍ കളിക്കാന്‍ സമ്മതിക്കില്ല, വിലക്കിക്കളയും; വടിയെടുത്ത് കണ്ണുരുട്ടി ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ താരങ്ങള്‍ക്കുള്ള പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നതുള്‍പ്പടെയുള്ള പെരുമാറ്റച്ചട്ടങ്ങളാണ് അപെക്‌സ് ബോര്‍ഡ് കൊണ്ടുവന്നിരിക്കുന്നത്.

സമീപകാലത്തെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബി.സി.സി.ഐ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. താരങ്ങളില്‍ അച്ചടക്കമില്ലായ്മ വര്‍ധിക്കുന്നു എന്ന ഗംഭീറിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി.

ആഭ്യന്തര മത്സരം കളിക്കുന്നത് മുതല്‍ പര്യടനത്തിനിടെ കൊണ്ടുപോകാന്‍ സാധിക്കുന്ന ലഗേജിന്റെ ഭാരത്തില്‍ വരെ ബി.സി.സി.ഐ നിര്‍ദേശങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.

ഇന്ത്യക്ക് അകത്തായാലും പുറത്തായാലും മത്സരങ്ങള്‍ക്കായി ടീം ഒരുമിച്ച് യാത്ര ചെയ്താല്‍ മതിയെന്നും പുതിയ പെരുമാറ്റച്ചട്ടത്തില്‍ പറയുന്നുണ്ട്. പരമ്പര അവസാനിക്കുന്നത് വരെ ടീമിനൊപ്പം താരങ്ങള്‍ തുടരണമെന്നും പരമ്പരയ്ക്കിടെ പരസ്യ ചിത്രീകരണം അനുവദിക്കില്ലെന്നും ചട്ടത്തില്‍ പറയുന്നു.

പരിശീലന സെഷനില്‍ മുഴുവന്‍ സമയം തുടരണമെന്നതാണ് മറ്റൊരു നിര്‍ദേശം. സ്വന്തം പ്രാക്ടീസിന് ശേഷം മടങ്ങുന്ന പരിപാടി അവസാനിപ്പിക്കണമെന്നാണ് ബി.സി.സി.ഐ വ്യക്തമാക്കുന്നത്.

പര്യടനത്തിന് പോകുമ്പോള്‍ കൊണ്ടുപോകുന്ന ലഗേജിന്റെ പരിധിയിലും നിബന്ധനയുണ്ട്. ടീമിന് അനുവദിച്ചിട്ടുള്ള ലഗേജില്‍ കൂടുതല്‍ കൊണ്ടുപോകാന്‍ പാടില്ല. അങ്ങനെ കൊണ്ടുപോയാല്‍ അതിന്റെ ചെലവ് താരങ്ങള്‍ സ്വയം വഹിക്കണം.

പേഴ്സണല്‍ സ്റ്റാഫുകളെയും അനുവദിക്കില്ലെന്നും അപെക്‌സ് ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്നു. ചില താരങ്ങള്‍ പേഴ്സണല്‍ കുക്കുകളെയും ഹെയര്‍സ്‌റ്റൈലിസ്റ്റുകളെയും കൊണ്ടുവരാറുണ്ട്, ഇത് ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ ഇളവ് വേണമെങ്കില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ അനുമതി നല്‍കണം. എന്നാല്‍ എല്ലായ്‌പ്പോഴും അതിന് അനുവദിക്കില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കുന്നു. പെരുമാറ്റച്ചട്ടങ്ങളില്‍ വീഴ്ച വരുത്തിയാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നുണ്ട്.

ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം ഐ.പി.എല്‍ ഉള്‍പ്പെടെയുള്ള ബിസി.സി.ഐ ടൂര്‍ണമെന്റുകളില്‍ നിന്നുള്ള വിലക്ക്, ബി.സി.സി.ഐ പ്ലെയര്‍ കരാറിന് കീഴിലുള്ള റീട്ടെയ്നര്‍ തുകയില്‍ നിന്നും മാച്ച് ഫീസില്‍ നിന്നുമുള്ള കിഴിവ്, ടീമില്‍ നിന്ന് മാറ്റി നിര്‍ത്തല്‍ തുടങ്ങിയ ശിക്ഷയായി ചുമത്തുമെന്നും പുതിയ ചട്ടം വ്യക്തമാക്കുന്നു.

അതേസമയം താരങ്ങളുടെ ഫിറ്റ്‌നെസ് നിലവാരം ഉയര്‍ത്താനും ധാരണയായിട്ടുണ്ട്. ടീം സെലക്ഷനില്‍ ഫിറ്റ്‌നെസ് കൂടി കാര്യമായി തന്നെ പരിഗണിക്കാനാണ് നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ പല താരങ്ങള്‍ക്കും കൃത്യതയില്ലെന്നു വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ താരങ്ങള്‍ക്കായി യോയോ ടെസ്റ്റ് അടക്കമുള്ള കായികക്ഷമതാ പരീക്ഷകള്‍ വീണ്ടും വന്നേക്കും.

Content Highlight: A player who violates BCCI’s new rules will be banned from the IPL.

Latest Stories

Video Stories