| Tuesday, 12th May 2020, 12:45 pm

ഉമ്മയെ കണ്ടപ്പോള്‍ ഞാന്‍ എന്റെ ശരീരത്തില്‍ നുള്ളി നോക്കി, ജീവനുണ്ടോ എന്നത് എനിക്ക് സംശയമായിരുന്നു; ലോക്ഡൗണില്‍ കൊച്ചിയില്‍ നിന്നും വയനാട്ടിലേക്ക് നടന്നുതുടങ്ങിയ ഒരു യുവാവിന്റെ അനുഭവങ്ങള്‍

സലീം ഷരീഫ്‌

ഇന്ന് 28 ദിവസത്തെ എന്റെ ക്വാറന്റൈന്‍ അവസാനിക്കുകയാണ്.
കഴിഞ്ഞ മാസം പതിമൂന്നിന് രാവിലെ ഞാന്‍ വൈറ്റിലയിലെ റൂമില്‍ നിന്ന് പുറത്താക്കപ്പെട്ടു. ലോകം മൊത്തം അടച്ചിരിക്കുമ്പോള്‍ മനുഷ്യര്‍ പുറത്താക്കപ്പെടുന്ന ഭീതി ജനകമായ അനുഭവം എനിക്കുമുണ്ടായി.

തലേ ദിവസം അതായത് പന്ത്രണ്ടിന് സുഹൃത്ത് കൂടെ താമസിച്ചിരുന്ന കാമുകിയോട് അതി ഭീകര വയലന്‍സും ആണധികാരവും കാണിക്കുന്നത് കണ്ട് പേടിച്ച് അതില്‍ ഇടപെട്ടു. ഒരു കൊലപാതകം വരെ സംഭവിച്ചേക്കും എന്ന് ഭയന്നാണ് ഞാന്‍ അതില്‍ ഇടപെട്ടത്. കസേര നിലത്തടിച്ച് പൊട്ടിച്ചിതറിയ ചീള് മറ്റൊരു മുറിയില്‍ ഇരുന്ന എന്റെ ദേഹത്തേക്ക് തെറിക്കുകയായിരുന്നു. അതിന് ശേഷം അയാളുടെ പക മൊത്തം എന്നോടായി.

ഞാന്‍ ഉപയോഗിച്ച മസ്‌കുലിനിറ്റി എന്ന വാക്ക് അയാള്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ഇനിയും പുസ്തകങ്ങളില്‍ വായിച്ച വാക്കുകളുമായി എന്നോട് സംസാരിച്ചാല്‍ അടിച്ച് മുഖം തിരിച്ച് കളയും എന്ന് ഭീകരമായി ഭീഷണിപ്പെടുത്തി. എനിക്കാകെ പേടിയായി. എങ്ങനെയെങ്കിലും മുറി വിട്ട് പോണം. സ്വന്തമായി ഫോണില്ല. ഉള്ളത് ആ മുറിയിലെ മറ്റുള്ളവര്‍ ഉപയോഗിക്കാത്ത ഒരു ടാബ് മാത്രമാണ്. അതായിരുന്നു ഞാന്‍ ഉപയോഗിച്ചിരുന്നത്. അത് വഴി സുഹൃത്തിനെ വിളിക്കാന്‍ ശ്രമിച്ചു. മറ്റൊരു സുഹൃത്തിന്റെ മുറി അന്വേഷിച്ചു. അയാള്‍ക്ക് ഉടമസ്ഥന്റെ പ്രശ്‌നം കാരണം എന്നെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ലെന്നായി.

ഈ നഗരത്തില്‍ 6 കൊല്ലത്തോളം ജോലി ചെയ്തിട്ടുണ്ട്. പരിചയത്തില്‍ പോകാന്‍ കഴിയുന്ന ഒരു മനുഷ്യനുമായും കഴിഞ്ഞ ഒരു കൊല്ലത്തോളം ഒരു ബന്ധവും ഇല്ല. ഫോണ്‍ ഇല്ലാത്തതാണ് മുഖ്യ കാരണം. ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചവരൊന്നും കൊച്ചിക്കാരുമല്ല. ഓര്‍മയില്‍ വന്നവരൊക്കെ നാട്ടിലെത്തിക്കാണും. അല്ലെങ്കിലും നഗരത്തെ ഉരുട്ടുന്നത് മൊത്തം ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ മാത്രമാണ്. പല ദിക്കിലെ ജനങ്ങള്‍.

ലോക് ഡൗണ് കാലത്തിന് തൊട്ട് മുമ്പാണ് ഞാന്‍ ജോലി അന്വേഷിച്ച് അവിടെയെത്തിയത്. അത് വരെ ഊട്ടിയിലെ ഒരു ഹോട്ടലില്‍ ഊണ് തയ്യാര്‍ ബോര്‍ഡ് പിടിക്കലായിരുന്നു എന്റെ ജോലി. പഠിക്കാനും വായിക്കാനും ഉള്ള സൗകര്യത്തിനായിരുന്നു ആ ജോലി. അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ പതിനാലും പതിനഞ്ചും മണിക്കൂറുകള്‍ ജോലി ചെയ്തും ഇടക്ക് ലീവ് എടുത്തും തട്ടി മുട്ടി മലയാള സാഹിത്യത്തില്‍ നെറ്റ് പാസായി. അതിന് ശേഷമാണ് കൊച്ചിയിലേക്ക് വരുന്നത്. സുഹൃത്തിന്റെ ഔദാര്യത്തില്‍ തന്നെയായിരുന്നു അവിടെ കഴിഞ്ഞത്.

അന്നേ ദിവസം ഞാന്‍ കൂടുതല്‍ മനുഷ്യരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നത് കണ്ട് അയാള്‍ റൂമിലെ വൈഫൈ ഇല്ലാതാക്കി. പിന്നെ എനിക്ക് ആരെയും വിളിക്കാന്‍ പറ്റില്ലെന്നായി. ആ രാത്രി ജീവനില്‍ ഭയന്ന് ഞാന്‍ അവിടെ നിന്നും ഇറങ്ങാന്‍ തീരുമാനിച്ചു. വീട്ടിലേക്ക് നടക്കണം. മറ്റൊരു പോം വഴി ഇല്ല. ബാഗ് പാക് ചെയ്യുന്നത് കണ്ട അയാള്‍ ആ ടാബും അതില്‍ ഉപയോഗിച്ചിരിക്കുന്ന സിം കാര്‍ഡും അവിടെ വച്ച് പോകണം എന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചു. രാവിലെയായിട്ട് ഇറങ്ങാം എന്ന് കരുതി. കൃത്യം വീട്ടിലേക്ക് എത്ര കിലോ മീറ്റര്‍ ഉണ്ടാവുമെന്ന് കണക്കു കൂട്ടാന്‍ കഴിഞ്ഞില്ല. അതിലെ ഇന്റര്‍നെറ്റ് പിന്നീട് വര്‍ക്കായില്ല.

ഞാന്‍ ഉറങ്ങാന്‍ കിടന്നു. ഉറക്കം വന്നില്ല. രാവിലെ 5 മണി വരെയും ഓരോന്ന് ആലോചിച്ചിരുന്നു. ലോകം അടച്ചിരിക്കുമ്പോള്‍ പുറത്തായ മനുഷ്യരായിരുന്നു മുന്നില്‍. പിന്നീട് എപ്പോഴോ ചെറുതായി ഉറങ്ങിപ്പോയി. 10 മണിക്ക് റൂമില്‍ നിന്നും ഇറങ്ങി. ഇറങ്ങാന്‍ നേരത്ത് ആ പെണ്കുട്ടി എനിക് കുറച്ച് കാശ് തന്നു. വേറെ ഒന്നും എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. ഞാനത് വാങ്ങി. അവിടെ നിന്നും ഇറങ്ങി.

നല്ല കനമുണ്ടായിരുന്നു ബാഗിന്. പുസ്തകങ്ങളായിരുന്നു മുഴുവന്‍. വളരെ കുറഞ്ഞ വസ്ത്രങ്ങള്‍ മാത്രമാണ് എനിക്ക് സ്വന്തമായി ഉള്ളത്. നാല്‍പ്പത് ലിറ്റര്‍ ബാഗില്‍ മുക്കാലും പുസ്തകങ്ങളായിരുന്നു. അതിന്റെ കനം മാതാവിനെ പേറി നടക്കുന്ന അന്യഭാഷാ തൊഴിലാളികളുടെ കനത്തെയും വിഷമത്തെയും അനുഭവിപ്പിച്ചു.

നഗരം വിജനമായിരുന്നു. മഹാ ദുരന്തങ്ങള്‍ കഴിഞ്ഞ നഗരങ്ങളെ സിനിമയില്‍ കാണും പോലെ. നല്ല വെയില്‍ കാരണം നടത്തം കഠിനമായിരുന്നു. പിറ്റേ ദിവസത്തെ വിഷു പ്രമാണിച്ച് അങ്ങിങ്ങായി ആളുകള്‍ റോഡിലെ കണിക്കൊന്നകള്‍ അറുക്കുന്നുണ്ട്. ഞാനെല്ലാവരുടെയും മുഖത്തേക്ക് നോക്കി. ആരെങ്കിലും ഒരാള്‍ ഒരു മാലാഖയെപ്പോലെ എവിടേക്കാണ് എന്താണ് പ്രശ്‌നം എന്ന് അന്വേഷിച്ച് വരുമെന്ന് കരുതി. ആരും എന്നെ നോക്കുകപോലും ചെയ്യുന്നില്ല. ഇടപ്പള്ളിയിലെത്തിയപ്പോള്‍ ഒരു കിലോ നേന്ത്രപ്പഴം വാങ്ങി. ഒരു കുപ്പി വെള്ളവും. ഇടപ്പള്ളി പാലം കഴിയുമ്പോള്‍ തന്നെ നട്ടെല്ല് വേദനിച്ച് തുടങ്ങിയിരുന്നു. ഇതിനോടകം വിയര്‍ത്ത് ശരീരമാകെ നനഞ്ഞു.

പൊലീസുകാര്‍ ഇടക്കിടക്ക് കാവലിനുണ്ട്. അവര്‍ക്കൊക്കെ വണ്ടിയില്‍ പോകുന്നവരെ മാത്രമേ ശ്രദ്ധയൊള്ളു. പണ്ടത്തെ പൊലീസുമായുള്ള അനുഭവങ്ങളൊക്കെയും പേടിപ്പെടുത്തുന്നതാണ്. അതുകൊണ്ട് അവരെ സമീപിക്കാന്‍ മനസ്സ് പറഞ്ഞിട്ടും അതിന് മുതിര്‍ന്നില്ല. ഞാന്‍ കുറേക്കൂടി നടന്നു. നടത്തം വളരെ മെല്ലെയായിരുന്നു.

ബാഗിന്റെ കനം അത്രയും കൂടുതലാണ്. വരാപ്പുഴ പാലത്തിന് തൊട്ട് മുമ്പ് ഒരു ടയര്‍ വര്‍ക്ഷോപ്പിന്റെ മുന്നില്‍ ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവിടെ നിന്നു. ഇത്തിരി വെള്ളം കുടിച്ചു. ഞാന്‍ ചോദിച്ചു
‘ചേട്ടാ സമയം എത്രയായി ? ‘
അയാള്‍ പറഞ്ഞു ‘2.30’
പിന്നീട് എന്റെ പേര് ചോദിച്ചു അതിന് മറുപടി പറഞ്ഞ ശേഷം അയാളുടെ പെരുമാറ്റമാകെ മാറി. കോവിഡ് പരത്തുന്ന പ്രത്യേക മത വിഭാഗത്തിലെ ആള്‍ എന്ന ബോധം അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ പോലും ഇത്രയധികം വ്യാപകമായി പടര്‍ന്ന കാര്യമോര്‍ത്ത് ഞാന്‍ പകച്ചു പോയി.
‘വൈറ്റിലയില്‍ നിന്ന് ഇവിടെ വരെ എത്ര ദൂരമുണ്ട് ‘ഞാന്‍ ചോദിച്ചു.
‘നിങ്ങള്‍ ബോര്‍ഡ് നോക്കിയില്ലേ ?’ അയാള്‍ ചോദിച്ചു.
‘ഇല്ല ‘ ഞാന്‍ പറഞ്ഞു
‘എനിക്കറിയില്ല, സമയം മെനക്കെടുത്താതെ നിങ്ങള്‍ പോണം ‘ അയാള്‍ പറഞ്ഞു.

എനിക്ക് ചിരി വന്നു . ഞാന്‍ നന്നായി മനപ്പൂര്‍വ്വം ചുമച്ചു. അയാള്‍ പേടിച്ച് മാറി നിന്ന് കല്ലെടുത്തെറിയാന്‍ ഓങ്ങി. ഞാന്‍ പൊവുകയാണെന്ന് പറഞ്ഞ് അയാളെ സമാധാനിപ്പിച്ചു. അവിടെ നിന്നും ബാഗ് എടുത്തു നടന്നു തുടങ്ങി. വരാപ്പുഴ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. ഇടക്കിടക്ക് ഞാന്‍ വണ്ടികള്‍ക്ക് കൈ കാണിക്കുന്നുണ്ട്. ആരും നിര്‍ത്തിയില്ല. ചിലര്‍ ആംഗ്യം കാണിച്ച് അവരുടെ നിസ്സഹായത വെളിപ്പെടുത്തി. കാണുന്ന ബസ് സ്റ്റോപ്പിലെല്ലാം കുറച്ച് നേരം വിശ്രമിച്ചാണ് നടക്കുന്നത്. ഊരയുടെ കെണുപ്പ് വേദന കൂടി തുടങ്ങി. വെയില്‍ അസഹനീയമായി തുടര്‍ന്നു.

പുസ്തകങ്ങളെ വഴിയില്‍ ഉപേക്ഷിക്കാന്‍ തോന്നിത്തുടങ്ങി.എന്റെ ആകെയുള്ള സമ്പാദ്യം ഈ പുസ്തകങ്ങളാണ്. ഉപേക്ഷിക്കാന്‍ തോന്നുന്നില്ല. ഭാരം ചുമന്ന് പോയാല്‍ പാതി വഴിയില്‍ വീണ് പോകും എന്ന് ഉറപ്പായിത്തുടങ്ങി. അത്രക്കും നടുവേദന കനത്തു. വരാപ്പുഴ പാലം കഴിഞ്ഞ് പോലീസ് സ്റ്റേഷന്റെ റോഡിലേക്ക് തിരിയുന്ന ജങ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ഞാന്‍ ഇരുന്നു. പോലീസ് സ്റ്റേഷനിലേക്ക് കയറിച്ചെന്നാലോ എന്ന് ആലോചിച്ചു. എനിക്ക് ആ കാക്കി വര്‍ഗ്ഗത്തെയാകെ ആകെ ഭയമാണ്. ഒരു മനുഷ്യരോടും മയത്തില്‍ സംസാരിക്കുന്നത് ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അധികാരത്തിന്റെ മൂര്‍ത്തമായ ഭാവം അവരുടെ സംസാരത്തില്‍ എപ്പോഴും പ്രകടമാണ്.

നോക്കുമ്പോള്‍ വലത് വശത്ത് നാരായണ ഗുരുവിന്റെ അമ്പലം. എന്റെ ഗുരുദേവന്‍. മഹാ കവി. ആത്മീയാചാര്യന്‍. നവോത്ഥാന നായകന്‍. നിരാലംബരായ മനുഷ്യര്‍ ഗുരുവിനെ ഓര്‍ത്താല്‍ കരഞ്ഞു പോകും എന്ന് എനിക്ക് മനസ്സിലായി . ഞാന്‍ ചുണ്ടുകള്‍ കടിച്ച് കരഞ്ഞു. പുസ്തകങ്ങളെ ഓരോന്നായി ഞാന്‍ എടുത്തു. എന്റെ പ്രിയപ്പെട്ട മേതില്‍ കഥകള്‍,ഈ സന്തോഷ് കുമാറിന്റെ കഥകള്‍, എന്റെ സ്വന്തം രാമച്ചി, ഹരീഷിന്റെ രസവിദ്യയുടെ ചരിത്രം തുടങ്ങി എല്ലാ പുസ്തകങ്ങളും ഞാന്‍ വെളിയിലേക്ക് വച്ചു. എഴുപതുകളില്‍ റഷ്യയില്‍ പബ്ലിഷ് ചെയ്ത പുസ്തകങ്ങള്‍ ഞാന്‍ ഉപേക്ഷിച്ചില്ല. എന്റെ നാട്ടിലെ പൂര്‍വികാരായ മണ്മറഞ്ഞ വായനക്കാരുടെ ലൈബ്രറിയിലേക്കുള്ള സംഭാവനകളാണ് അത്. ഹംസാക്ക സംഭാവന ചെയ്ത ഗോര്‍ക്കിയുടെ പരിശീലനം, വി ടി രാമചന്ദ്രന്‍ സംഭാവന ചെയ്ത സെമന്യോവ്‌ന്റെ വസന്തത്തിന്റെ പതിനേഴ് നിമിഷങ്ങള്‍. എല്ലാം വിരളമായി മാത്രമുള്ള പുസ്തകങ്ങള്‍. ഞാന്‍ അവയൊഴികെ ബാക്കി എല്ലാം അവിടെ ഗുരുദേവന്റെ അമ്പലത്തിന്റെ മുന്നില്‍ വെക്കാം എന്ന് തീരുമാനിച്ചു ഒരു കുറിപ്പ് എഴുതി.

‘നീലഗിരി വയനാട് ബോര്‍ഡറിലേക്കുള്ള യാത്രാ മദ്ധ്യേ നടന്നു പോകും വഴി ബാഗിലെ കനം കാരണം പുസ്തകങ്ങള്‍ ഇവിടെ ഉപേക്ഷിക്കുകയാണ് , കണ്ട് കിട്ടിയവര്‍ എന്റെ അഡ്ഡ്രസിലേക്ക് അയച്ച് തരണം’ . കൂടെ എന്റെ ആഡ്ഡ്രസ്സും ആകെ മനഃപഠമായി അറിയാവുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ നമ്പറും ചേര്‍ത്ത്, മേതില്‍ കഥകളില്‍ ആ കുറിപ്പ് വച്ച് , ഗുരുവിന്റെ ആ അമ്പലത്തിലേക്ക് വെക്കാന്‍ പോയി. അപ്പോഴാണ് അലറിക്കൊണ്ട് ചീത്ത വിളിക്കുന്ന ശബ്ദം കേട്ടത്. ഞാന്‍ അങ്ങോട്ടേക്ക് നോക്കി. അവിടെ ഒരു സ്ത്രീ കയ്യില്‍ ചൂലും പിടിച്ച് ദേഷ്യപ്പെട്ട് നില്‍ക്കുന്നു. കൊറോണ ഒരു തരത്തിലുമുള്ള നടകീയതക്ക് ഇടം നല്‍കിയില്ല. അവസാനം ഞാന്‍ ആ ഓട്ടോ ഷെഡില്‍ തന്നെ പുസ്തകങ്ങള്‍ വച്ചു. എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങള്‍ അനാഥമായി. അത്രയും പുസ്തകങ്ങള്‍ എനിക്കിനി വാങ്ങിക്കാന്‍ കഴിയുമോ ? അറിയില്ല. ഗുരു എത്തിപ്പെട്ട കരങ്ങളെ ഓര്‍ത്ത് കണ്ണ് നിറഞ്ഞു. മുഷിപ്പും മടുപ്പും ദാഹവും വിശപ്പും പേറി ഞാന്‍ നടക്കാന്‍ തുടങ്ങി.

ഹവായി ചെരുപ്പ് ഉരഞ്ഞ് ഇതിനോടകം കാല് പൊട്ടിയിരുന്നു. കാണുന്ന സ്റ്റോപ്പുകളിലെല്ലാം ഉള്ള ഇരുത്തം കുറച്ചു. കാരണം ഇരുന്ന് എഴുന്നേല്‍ക്കുമ്പോള്‍ തുടകളിലെ മസിലുകള്‍ കടഞ്ഞ് തുടങ്ങി. പ്രതീക്ഷ കൈ വിടാതെ ഞാന്‍ കാണുന്ന വണ്ടിക്കൊക്കെ ഇടക്കിടക്ക് കൈ കാട്ടി നടന്നുകൊണ്ടേ ഇരുന്നു.

കട അടക്കുന്ന സമയമായെന്ന് തോന്നിയപ്പോള്‍ ഒരു കുപ്പി വെള്ളം കൂടി വാങ്ങി. നോര്‍ത്ത് പറവൂര്‍ ഏത്തറായപ്പോള്‍ വഴിയരികിലെ കായല്‍ കണ്ടു. അവിടെ ഇരുന്നു.വെയില്‍ കുറഞ്ഞിരുന്നു. ചില യുവാക്കള്‍ മീന്‍ പിടിക്കുന്നുണ്ടായിരുന്നു. എന്റെ ഇരുത്തം കണ്ട് ഒരു ചെക്കന്‍ അടുത്തേക്ക് വന്നു.

‘ബ്രോ പെട്ടിരിക്കാണോ ?’
ഞാന്‍ പറഞ്ഞു ‘ഇല്ല, കൊടുങ്ങല്ലൂരിലേക്ക് പോവുകയാണ് , കാല് കഴച്ചപ്പോള്‍ ഇവിടെ ഇരുന്നതാണ്. ‘
‘ഫുഡ് കഴിച്ചോ ?’
‘ആ എന്റെ കയ്യില്‍ പഴമുണ്ട്’
‘എന്തെങ്കിലും വേണോ’
‘ഏയ് വേണ്ട ‘

ഞാന്‍ ഉടനെ ബാഗ് എടുത്ത് അവിടെ നിന്നും നടന്ന് തുടങ്ങി.
എനിക്ക് അവനോട് അങ്ങനെ പറയാനാണ് തോന്നിയത്, ഒരുപക്ഷേ അങ്ങനെ പറയാതെ സത്യം പറഞ്ഞാല്‍ അവര്‍ ചിലപ്പോള്‍ പോലീസിനെ വിളിക്കും എന്ന് തോന്നി. അവരുടെ ചോദ്യം ചെയ്യലിന്റെ ഭീതി അതിഭീകരമായി ഞാന്‍ ഭയക്കുന്നു.

ഞാന്‍ വേഗം അവിടെ നിന്ന് നടന്നു. അതൊരു കയറ്റമാണ്. അതിന്റെ താഴെയായി എന്നോട് കാര്യങ്ങള്‍ അന്വേഷിച്ച മീന്‍ പിടിച്ചുകൊണ്ടിരുന്നവരുടെ വീടുകള്‍ കാണാം. ചെറിയ ചെറിയ വീടുകള്‍. എന്റെ പ്രിയപ്പെട്ട അടിസ്ഥാന വര്‍ഗ്ഗങ്ങളിലെ യുവാക്കളാണ് അവര്‍ എന്ന് മനസ്സിലായി.

അല്ലേലും അവരല്ലാതെ ഒരു വിഷമത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നവര്‍ ആരാണ് ? വലിയ വീടുകളിലേക്ക് സഹായത്തിനായി കയറി ചെല്ലുകയും ബെല്ലടിക്കുകയും കൈ നീട്ടുകയും വേണം. അടിസ്ഥാന വര്‍ഗ്ഗം അങ്ങനെയല്ല. അവര്‍ നമ്മിലേക്ക് ഇറങ്ങി വരും. ആവശ്യങ്ങള്‍ അന്വേഷിക്കും. എനിക്ക് ആശ്വാസം തോന്നി. ഒരു മനുഷ്യന്റെ നേര്‍ത്ത സമീപനത്തിലുള്ള ആശ്വാസം.

ഗാന്ധി ദണ്ഡി യാത്ര നടത്തിയത് 385 കിലോമീറ്റര്‍ നടന്നാണ്. അന്ന് ആദ്ദേഹത്തിന് 61 വയസ്സായിരുന്നു പ്രായം. ആ മഹാന്‍ ആ 28 ദിവസങ്ങളിലെ നടത്തത്തില്‍ എന്തോരും കാര്യങ്ങളെ കുറിച്ച് ആലോചിച്ചിരിക്കും. ഗാന്ധിയെ ഒട്ടും ചുരുക്കിക്കാണാന്‍ ഈ രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രായത്‌നങ്ങളെ മനസ്സിലാക്കിയ മനുഷ്യര്‍ക്ക് കഴിയില്ല. നമുക്ക് ഗാന്ധിയില്‍ തെറ്റ് കാണാം, പൂര്‍ണ്ണമായും തെറ്റില്ലാത്ത ഒരു മനുഷ്യനെ കാണിച്ച് തരാന്‍ കഴിയുന്നവര്‍ ഗാന്ധിയെ പഴി പറയട്ടെ.

മഹാരാഷ്ട്രയിലെ 30000 കര്‍ഷകര്‍ നടന്നത് 180 കി മീ , ഇപ്പോള്‍ പുറത്താക്കപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ നടക്കുന്നത് അതിലും കൂടുതല്‍പേര്‍. ഞാന്‍ അവരോട് ഐക്യപ്പെടുന്നു. അവരുടെ സമരങ്ങളോട് ഐക്യപ്പെടുന്നു. ഞാന്‍ ദിവസങ്ങളോളം നീണ്ട നടത്തത്തിന്റെ ഒടുവില്‍, നിലഗിരിയില്‍, എന്റെ വീട്ടില്‍, എത്തും എന്ന് തന്നെ തീരുമാനിച്ചു.

മനസ്സില്‍ ഡി വിനയചന്ദ്രന്റെ കവിതയായാരുന്നു.
‘അമ്മയില്ലാത്തവര്‍ക്കേത് വീട്
എങ്ങെങ്ങുമേ വീട് ….’

ഞാന്‍ പറവൂരെത്തി. കൊടുങ്ങല്ലൂരിലേക്കുള്ള ഹൈവേയിലെ ഒരു വലിയ മാളിക വീട്ടിന്റെ മുന്നിലെ ബസ് സ്റ്റോപ്പില്‍ ഇരുന്നു. കൊട്ടാരം എന്ന് തന്നെ പറയാവുന്ന അത്രയും വലിയ വീട്. പഴയ വീട്. എത്ര തൊഴിലാളികളുടെ അദ്ധ്വാനത്തില്‍ കെട്ടിപ്പൊക്കിയതാവും. എത്രകാലമായി ഒരു വര്‍ഗ്ഗം ഇത്ര സുഭിക്ഷമായി വാഴുന്നു. ഭൂമിയിലെ അല്ലല്‍ മൊത്തം തൊഴിലാളികള്‍ക്ക്. നീതി എന്നത് അടിസ്ഥാന വര്‍ഗ്ഗത്തിന് കിട്ടാക്കനി. ഞാന്‍ അങ്ങനെ ഓരോന്ന് ആലോജിച്ച് നോക്കുമ്പോള്‍ ഒരു ലോറി വരുന്നു .അതിന്റെ ബോര്‍ഡില്‍ മേപ്പാടി ബ്രദേര്‍സ് എന്ന് പേര്. എന്റെ നാട്ടിലെ തൊട്ടടുത്താണ് മേപ്പാടി.

ഞാന്‍ കൈ നീട്ടി ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു
‘വയനാട് വരെ ഒരു ലിഫ്റ്റ് തരോ പൈസ തരാം’ എന്ന് . അയാള്‍ എന്നെ ഒന്ന് നോക്കി വണ്ടി നിര്‍ത്താതെ ഒറ്റ പോക്ക്.
വീണ്ടും ബസ് സ്റ്റാന്‍ഡില്‍ ഇരുന്നു. കാല്‍ അനക്കാന്‍ കഴിയുന്നില്ല. നീര് പൊന്തിയിട്ടുണ്ട്. ഈ കാല്‍ വെച്ച് എത്ര ദൂരം നടക്കാന്‍ കഴിയും. ഞാന്‍ ആ ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന് കൊണ വണ്ടികളോട് വിളിച്ച് ചോദിച്ചു.

‘കൊടുങ്ങല്ലൂര്‍ക്ക് ലിഫ്റ്റ് തരോ…?’

സ്‌കൂട്ടറില്‍ പോയ ഒരാള്‍ വണ്ടി നിര്‍ത്തി. ഒരു ചെറുപ്പക്കാരന്‍. ഞാന്‍ ഞൊണ്ടി ഞൊണ്ടി വണ്ടിയില്‍ കയറി.
അവന്‍ കാര്യം അന്വേഷിച്ചു. ഞാന്‍ നടന്നതൊക്കെ പറഞ്ഞു. കുറച്ചെത്തിയപ്പോള്‍ ഒരു സ്ഥലത്ത് നിര്‍ത്തി. എനിക്ക് പേടി തോന്നി. എന്നെ ഇട്ടേച്ച് പോകുവാണോ എന്ന്. പക്ഷെ അവന്‍ കുപ്പിയിലെ വെള്ളം നിറക്കാന്‍ പറഞ്ഞ് പൈപ്പ് കാണിച്ച് തന്നു. ഒരു മനുഷ്യന് അനുഭവിക്കാന്‍ കഴിയുന്ന ഏറ്റവും സ്‌നേഹവത്തായ കാര്യമായിരുന്നു അത്. എന്നിട്ട് വണ്ടിയില്‍ കയറി പോകും വഴി അവന്‍ ബാഗിന്റെ ബാക്കിലെ സിബ് തുറക്കാന്‍ പറഞ്ഞു. അതില്‍ 2 പൊതി മിച്ചര്‍ ഉണ്ടായിരുന്നു. അതിലൊന്ന് എടുത്ത് കഴിച്ചോളാന്‍ പറഞ്ഞു. അവനോട് ഞാന്‍ പേര് ചോദിച്ചില്ല. മനുഷ്യരില്‍ എനിക്ക് വിശ്വാസം തോന്നിത്തുടങ്ങിയിരുന്നു. കൊടുങ്ങല്ലൂരും കഴിഞ്ഞ് അവന്‍ മതിലകത്ത് എന്നെ ഇറക്കി. സമയം രാത്രി എട്ടോ ഒന്‍പതോ ആയിക്കാണണം. അത്ര നേരം വണ്ടിയില്‍ ഇരുന്നത് കൊണ്ടാണെന്ന് തോന്നുന്നു അവന്‍ പോയി കഴിഞ്ഞതും നടക്കാന്‍ ശ്രമിച്ചിട്ട് കഴിഞ്ഞില്ല. ഞാന്‍ തോല്‍വി സമ്മതിച്ച് കടത്തിണ്ണയില്‍ കയറി.

കൂട്ടുകാരനെ ഒന്ന് വിളിക്കണം. ഇവിടെ അടുത്താണ് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പരിചയമുള്ള ഒരു കൂട്ടുകാരിയുടെ വീട്. അവളെ കിട്ടിയാല്‍ ഉപകാരമായി. അപ്പോള്‍ ഫോണ് ചെയ്യാനുള്ള വഴി അന്വേഷിച്ചു. അപ്പോഴും തുറന്ന് പ്രവര്‍ത്തിച്ചിരുന്ന ഒരു മെഡിക്കല്‍ ഷോപ്പില്‍ ചെന്ന് ആ ചേട്ടനോട് ഫോണ്‍ ചെയ്യണം എന്ന് ആവശ്യപ്പെട്ടു. അയാള്‍ സമ്മതിച്ചില്ല. ഞാന്‍ സ്പീക്കറില്‍ തന്നാല്‍ മതി എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. അയാള്‍ പോലീസ് എയ്ഡ് പോസ്റ്റ് തൊട്ടപ്പുറത്ത് ഉണ്ടെന്നും അവിടേക്ക് ചെല്ലാനും പറഞ്ഞു. ഞാന്‍ നിരങ്ങി നിരങ്ങി അവിടേക്ക് ചെന്നു.

ഒരാളെയും കാണാനില്ല. കടത്തിണ്ണയില്‍ ഒരാള്‍ കിടക്കുന്നുണ്ട് കൂടെ കുറേ പട്ടികളും. അപ്പോള്‍ വീണ്ടും ഭാഗ്യമെന്നോണം ഒരു ട്രാന്‍സ് സ്‌കൂട്ടറില്‍ ആ വഴി പോയി. ഞാന്‍ കൈ കാണിച്ചു ഫോണ് ചെയ്യാന്‍ പറഞ്ഞ് കൂട്ടുകാരന്റെ നമ്പര്‍ കൊടുത്തു. മൂന്ന് വട്ടം വിളിച്ചിട്ടും കൂട്ടുകാരന്‍ ഫോണ് എടുത്തില്ല. തിരിച്ച് വിളിച്ചാല്‍ ഇവിടെ എത്തി എന്ന് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു. അവര്‍ പോയി. കുറച്ച് നേരം കടയുടെ തിണ്ണയില്‍ തന്നെ ഇരിക്കാം എന്ന് തീരുമാനിച്ച് അവിടെ ഇരുന്നു.

കൈകലുകളാകെ വേദന മാറി ഒരുതരം തരിപ്പ് പൊന്തി. ഞാന്‍ മരിച്ച് പോവുകയാണോ എന്ന് തോന്നി. എങ്ങനെയെങ്കിലും വീട് എത്തണം. പോലീസ് എയ്ഡ് പോസ്റ്റിന്റെ തൂണില്‍ ചാരി നിന്ന് നിര്‍ത്താതെ വണ്ടികള്‍ക്ക് കൈ കാണിച്ചു. ഒരു വണ്ടിയും നിര്‍ത്തുന്നില്ല. അവസാനം ഒരു പോലീസ് വണ്ടി വന്നു. മനസ്സില്ലാ മനസ്സോടെ കൈ കാണിച്ചു.
അവര്‍ മുന്നോട്ട് പോയ വണ്ടി ബാക് എടുത്ത് എന്റെ അടുത്തേക്ക് വന്നു.

ഞാന്‍ കാര്യം പറഞ്ഞു. ഫോണില്ല എന്ന് പറഞ്ഞതും എസ്.ഐ ആകെ ചൂടായി. ഫോണില്ലാത്ത മനുഷ്യരോ ഇവനെന്തോ ഉഡായിപ്പാണെന്നും, ഫോട്ടോ എടുക്കാനും, ഐഡി കാണിക്കാനുമൊക്കെ പറഞ്ഞ് ആകെ ബഹളം. കൂടെ ഉണ്ടായിരുന്ന ഒരു കൊണ്സ്റ്റബിള്‍ മനോജേട്ടന്‍ അയാള്‍ വീട്ടിലേക്ക് വിളിച്ച് വെരിഫൈ ചെയ്തു. ഇത് വരെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഉമ്മയുടെ പരിഭ്രാന്തമായ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. എനിക്ക് ഉമ്മയുടെ ശബ്ദം കേട്ടതും അത് വരെ കടിച്ച് പിടിച്ചിരുന്ന എല്ലാ സങ്കടപ്പാച്ചിലും അണപൊട്ടി ഒഴുകി. ഞാന്‍ കണ്ണ് തുടച്ച് വിക്കി വിക്കി സംഭവിച്ചതെല്ലാം പറഞ്ഞു. അവര്‍ എന്നെ ഒരു പച്ചക്കറി വണ്ടി കയറ്റി കോഴിക്കോട്ടേക്ക് വിട്ടു.

ആ ലോറിയിലെ ചേട്ടന്മാര്‍ എനിക്ക് ഒരു പൊതി ചോറ് തന്നു. നേരാം വണ്ണം കഴിച്ചിട്ട് 24 മണിക്കൂറില്‍ കൂടുതലായിരുന്നു. ഞാന്‍ ആര്‍ത്തിയോടെ കഴിച്ചു. കോഴിക്കോട് ഇറങ്ങാന്‍ നേരം 500 രൂപ തന്നു. ഞാന്‍ പറഞ്ഞു, ‘പൈസ എന്റെ കയ്യിലുണ്ട്’. അല്ലേലും ഈ പൈസ എന്നത് അത് വാങ്ങിക്കാന്‍ തയ്യാറാകുന്ന ആളുകള്‍ ഉള്ളപ്പോള്‍ മാത്രം വിലയുള്ള സാധനമാണ് അല്ലാത്തപ്പോള്‍ അത് വെറും കടലാസാണ്. ഞാന്‍ അവരോട് നന്ദി പറഞ്ഞു വണ്ടിയില്‍ നിന്നിറങ്ങി. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ നിന്ന് ഒരു കര്‍ണാടകക്കാരന്‍ മഞ്ജു എന്നെ ബത്തേരിയിലാക്കാം എന്നേറ്റു. അവിടെയും ഫോണ്‍ നമ്പര്‍ തന്ന മനോജേട്ടന്‍ ആണ് തുണയായത്.

അദ്ദേഹം വയനാട് എസ്.പി യെ വിളിക്കാം എന്ന് ഡ്രൈവര്‍മാരോട് പറഞ്ഞതിന് ശേഷമാണ് അവര്‍ എന്നെ വണ്ടിയില്‍ കയറ്റാന്‍ തയ്യാറായത്. അങ്ങനെ ബത്തേരി എത്തി. അവിടെ നിന്ന് തളൂരിലേക്ക് ഒരു ഓട്ടോ കിട്ടി. താളൂരിന്ന് ബോര്‍ഡര്‍ വെട്ടിച്ച് ഞാന്‍ ഒരു കി.മീറ്റര്‍ അപ്പുറത്തുള്ള എന്റെ വീട്ടിലേക്ക് നടന്നെത്തി. ഉമ്മയെ കണ്ടപ്പോള്‍ ഞാന്‍ എന്റെ ശരീരത്തില്‍ നുള്ളി നോക്കി. ശരിക്കും ഞാന്‍ എത്തിയോ എനിക്ക് ജീവനുണ്ടോ എന്നത് എനിക് സംശയമായിരുന്നു. ഞാന്‍ ഒന്ന് കുളിച്ചു. ഉമ്മ അന്നേ ദിവസം തന്നെ ഗര്‍ഭിണിയായ അനിയന്റെ ഭാര്യയെയും അവനെയും മൂത്ത കുഞ്ഞിനെയും ഭാര്യ വീട്ടിലേക്ക് വിട്ടു.

ഉപ്പ നേരത്തേ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ വിളിച്ച് കാര്യം പറഞ്ഞിരുന്നു. നാട്ടിലെത്തിയാല്‍ ഉമ്മയുടെ ഫോണാണ് ഞാന്‍ ഉപയോഗിക്കാറുള്ളത്. ഒരു പുതിയ നമ്പറില്‍ നിന്ന് ഫോണ് വന്നു. ശബ്ദം കേട്ടതും മനസ്സിലായി ഇത് വൈറ്റിലയിലെ റൂമിലെ കൂട്ടുകാരനാണ്. അവന്‍ സിം എവിടെ എന്ന് ചോദിച്ചു. ഞാന്‍ മിണ്ടിയില്ല. സിം എവിടെയായാലും എനിക്ക് ഒരു പ്രശ്‌നവുമില്ല. കുറേ നേരം ആ ചോദ്യം ആവര്‍ത്തിച്ച് ഫോണ് അവന്‍ കട്ട് ചെയ്തു. അതിന് ശേഷം തുടരെ തുടരെ മെസ്സേജ് വന്നു, ഞാന്‍ ഇറങ്ങാന്‍ നേരം അവന്റെ ബാത്രൂമിലെ ഫ്‌ലഷ് അടിച്ചില്ല എന്നും അത് ഒരു പബ്ലിക് ടോയ്‌ലറ്റ് ആക്കി മാറ്റി എന്നും അതിന് നിന്റെ പുസ്തകത്തില്‍ എന്ത് പേരാണ് വിളിക്കുക എന്നും ചോദിച്ച് മെസ്സേജുകള്‍.

ഞാന്‍ ഒന്നും പറഞ്ഞില്ല. അന്നേ ദിവസം മുതല്‍ കഴിഞ്ഞ 28 ദിവസം ഞാന്‍ പുറത്തിറങ്ങാതെ മറ്റുള്ളവരെയും എന്നെയും കരുതി വളരെ കരുതലോടെ ഇരുന്നു. ഇതിനിടയിലും നാട്ടിലാരോ പറഞ്ഞ് പരത്തി എനിക്ക് കൊറോണയാണെന്നും ഊട്ടിയിലെ ജില്ലാ ആശുപത്രിയിലേക്ക് എന്നെ മാറ്റിയെന്നും പ്രചരിപ്പിച്ചു. നിയമപരമായി ആരോഗ്യ വകുപ്പിനെ ആരും പറയാതെ തന്നെ അറിയിച്ചതായിരുന്നു ഉപ്പ. എന്നിട്ടായിരുന്നു ഈ അനുഭവം. അവര്‍ക്ക് സങ്കടമായി. ഞാന്‍ അതിലേക്കൊന്നും തിരിഞ്ഞില്ല. ഞാനും സുഹൃത്തും ‘സാള്‍വോയ് സിസക്കിന്റെ’ ഏറ്റവും പുതിയ ‘പാന്‍ഡമിക്’ എന്ന പുസ്തകം പബ്ലിഷറുടെ അനുവാദത്തോടെ മലയാളത്തിലേക്ക് പരിഭാഷ ചെയ്തു. നല്ല പ്രസാധകരെ കാത്തിരിക്കുന്നു മലയാളത്തില്‍ അത് പ്രസിദ്ധീകരിക്കാന്‍.

ഇന്ന് എന്റെ ക്വാറന്റൈന്‍ തീരുകയാണ്. മനുഷ്യര്‍ ഇപ്പോഴും ഈ രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ലോകം മൊത്തം മാറി മറയാന്‍ പോവുകയാണ്. ഇനി ഒരിക്കലും പഴയ പോലെ ആകാത്ത ആ ലോകത്ത് ഇനിയും ഇതിലും ഭീകരമായ അനുഭവങ്ങള്‍ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുന്നു. അനുഭവങ്ങള്‍ ഒരു നല്ല മനുഷ്യനെ, ഒരു നല്ല രാഷ്ട്രത്തെ, ഒരു നല്ല നിയമവ്യവസ്ഥയെ സൃഷ്ടിക്കുന്നു. ലോകം മാറാനുള്ള തയ്യാറെടുപ്പിലാണ്. ഞാന്‍ നേരത്തേ അതിന്റെ വ്യവായമത്തിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സലീം ഷരീഫ്‌

We use cookies to give you the best possible experience. Learn more