|

വായിലൂടെ വിസര്‍ജിക്കുന്ന ജീവി, ബാലന്റെ ജല്‍പനങ്ങള്‍ക്ക് പുല്ലുവില; എ.കെ ബാലന് കെ.സുധാകരന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മുന്‍മന്ത്രിയും സി.പി.ഐ.എം നേതാവുമായ എ.കെ ബാലന് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. വായിലൂടെ വിസര്‍ജിക്കുന്ന ജീവിയായി എ.കെ ബാലന്‍ മാറിയത് ദയനീയമായ കാഴ്ചയാണെന്നും സി.പി.ഐ.എമ്മിന്റെ നേതൃസ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ടതിന് നായ മോങ്ങുന്നത് പോലെ മോങ്ങിയ ആളാണ് എ.കെ ബാലനെന്നും കെ.സുധാകരന്‍ ആരോപിച്ചു.

പിണറായി വിജയന്റെ പ്രീതി പിടിച്ചുപറ്റി വീണ്ടും എന്തെങ്കിലും സ്ഥാനം കിട്ടാന്‍ ബാലന്‍ നടത്തുന്ന പെടാപ്പാട് ഒരു പഴയകാല സുഹൃത്ത് എന്ന നിലയില്‍ താന്‍ തിരിച്ചറിയുന്നുവെന്നും പക്ഷേ ആ സ്ഥാനമോഹം കെ. സുധാകരന്റെ ചിലവില്‍ വേണ്ട എന്ന് സ്‌നേഹപൂര്‍വ്വം ഓര്‍മിപ്പിക്കുന്നുവെന്നും സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പിണറായി വിജയന്റെ മകള്‍ അഴിമതി കേസില്‍ പെടുമ്പോഴും പിണറായി വിജയന്റെ സംഘപരിവാര്‍ ബന്ധം പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുമ്പോഴും ആദ്യം ഓടിയെത്തി ന്യായീകരിച്ച് പിച്ചും പേയും പുലമ്പി വിഷയം മാറ്റുന്ന ലക്ഷണമൊത്ത അടിമയാണ് ഇപ്പോള്‍ ബാലനെന്നും സുധാകരന്‍ ആരോപിച്ചു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന് മന്ത്രിപദവികള്‍ വരെ എത്തിയത് സ്വന്തം കഴിവുകൊണ്ടല്ലെന്നും പിണറായിയുടെ ഔദാര്യം കൊണ്ടാണെന്ന് കരുതി സ്വയം അധഃപതിക്കുകയാണ് ബാലനെന്നും കെ.സുധാകരന്‍ പറഞ്ഞു.

‘കെ.സുധാകരന്‍ ആരാണെന്നും പിണറായി വിജയന്‍ എന്തായിരുന്നു എന്നും ബ്രണ്ണന്‍ കോളേജിലെ ചുവരുകള്‍ക്കും ‘കോണിപ്പടികള്‍ക്കും ‘ മാത്രമല്ല രാഷ്ട്രീയം നിരീക്ഷിച്ചിട്ടുള്ള സര്‍വലോക മലയാളികള്‍ക്കും അറിയാം. സുധാകരന്റെയോ അന്നത്തെ കെ.എസ്.യു നേതാക്കളുടെയോ നിഴലില്‍ പോലും നേര്‍ക്കുനേര്‍ നില്‍ക്കാനുള്ള ധൈര്യം വിജയനോ ബാലനോ കൂട്ടുകക്ഷികള്‍ക്കോ ഉണ്ടായിരുന്നില്ല എന്നത് ആ കോളേജിന്റെ ചരിത്രമാണ്,’ സുധാകരന്‍ പറഞ്ഞു.

ഈ പ്രായത്തില്‍ പഴയ വീരസ്യങ്ങള്‍ വിളമ്പുന്ന ബാലിശമായ പ്രവൃത്തികളില്‍ താല്പര്യമില്ലാത്തതുകൊണ്ട് ബാലന്റെ തീവ്രത കൂടിയ ജല്‍പനങ്ങള്‍ക്ക് പുല്ലുവില കൊടുത്തുകൊണ്ട് അവഗണിക്കുന്നുവെന്നും കെ.സുധാകരന്‍ കുറിച്ചു.

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പിണറായി വിജയന്‍ പറയട്ടെയെന്നും അപ്പോള്‍ കൃത്യമായി മറുപടി പറയാമെന്നും കെ.സുധാകരന്‍ പറഞ്ഞു. യജമാനന് വേണ്ടി വഴിയില്‍ നിന്ന് കുരയ്ക്കുന്ന അടിമ എന്തെങ്കിലും നക്കാപ്പിച്ച കിട്ടുമ്പോള്‍ മാറിക്കിടന്ന് ഉറങ്ങിക്കോളുമെന്നും കേരളത്തിന്റെ പൊതു സമൂഹത്തിലേക്ക് കൂടുതല്‍ വിസര്‍ജ്ജ്യങ്ങള്‍ എറിയാതിരുന്നാല്‍ അടിമയ്ക്ക് നല്ലതെന്ന് മാത്രം ഓര്‍മിപ്പിക്കുന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കെ.സുധാകരന് നേരെ എ.കെ ബാലനും പരാമര്‍ശം നടത്തിയിരുന്നു. ബ്രണ്ണന്‍ കോളേജ് പഠനകാലത്ത് കെ.സുധാകരനെ പാന്റ് ഊരി നടത്തിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസിലെ ചില നേതാക്കള്‍ അതിന് സാക്ഷിയായിരുന്നുവെന്നുമായിരുന്ന ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞത്.

Content Highlight: A.K. Balan has become a creature that excretes through his mouth, Balan’s jokes are worthless; K. Sudhakaran’s reply to A.K. Balan

Video Stories