| Tuesday, 13th February 2024, 12:20 pm

മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യന്‍ ഫുട്‌ബോള്‍ താരം മരിച്ചു; ഞെട്ടലോടെ ഫുട്‌ബോള്‍ ലോകം, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ താരം ഇടിമിന്നലേറ്റ് മരിച്ചു. സെപ്റ്റയിന്‍ റഹര്‍ജ എന്ന താരമാണ് മരിച്ചത്. വെസ്റ്റ് ജാവയിലെ ബന്ദൂങ്ങിലെ സിലിവാംങ്ങി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ആയിരുന്നു താരം മരണപ്പെട്ടത്.

ഫ്‌ലോ എഫ്.സിയും എഫ്.ബി. ഐ സുബാഗും തമ്മിലുള്ള മത്സരത്തില്‍ ആയിരുന്നു സംഭവം. മത്സരത്തിനിടെ റഹര്‍ജെക്ക് ഇടിമിന്നല്‍ ഏല്‍ക്കുകയും ഇതേത്തുടര്‍ന്ന് ശ്വാസംമുട്ടല്‍ ഉണ്ടാവുകയും ചെയ്തു  തുടർന്ന് താരം പ്രാദേശിക ആശുപത്രിയില്‍ മരണപ്പെട്ടുവെന്നാണ് ഇന്തോനേഷ്യയുടെ പി.ആര്‍.എഫ്.എം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതിനോടകം തന്നെ ഗ്രൗണ്ടില്‍ നിന്നും താരത്തിന് ഇടിമിന്നല്‍ ഏല്‍ക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്. വീഡിയോയില്‍ താരങ്ങള്‍ മിന്നല്‍ അടിച്ച സ്ഥലത്തേക്ക് ഓടിപ്പോകുന്നതായാണ് കാണാന്‍ സാധിക്കുന്നത്.

ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇന്തോനേഷ്യയിലെ കാലാവസ്ഥ ജിയോ ഫിസിക്‌സ് ഏജന്‍സിയുടെ വിശകലനം അനുസരിച്ച് താരത്തിന് മിന്നലേറ്റത് സ്റ്റേഡിയത്തിനു 300 മീറ്റര്‍ ഉയരത്തില്‍ ആയിരുന്നു.

ഫുട്‌ബോള്‍ ലോകത്ത് ഇതിന് മുമ്പും ഇത്തരത്തില്‍ ഇടിമിന്നല്‍ ഏറ്റുകൊണ്ട് താരങ്ങള്‍ മരണപ്പെട്ടിട്ടുണ്ട്. കിഴക്കന്‍ ജാവയിലെ ബോജോനെഗോറോയിലെ യുവതാരത്തിന് 2023 അണ്ടര്‍ 13 ലോകകപ്പിനിടയില്‍ മിന്നലേറ്റതിനെ തുടര്‍ന്ന് ഹൃദയസ്തംഭനം അനുഭവപ്പെടുകയും വൈദ്യ സഹായത്തിനായി കൊണ്ടുപോവുകയുമായിരുന്നു.

Content Highlight: A Indonesia Football player Dies After Getting Hit By Lightning

We use cookies to give you the best possible experience. Learn more