| Sunday, 14th March 2021, 7:06 pm

ഇരിക്കൂര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചെത്തിയ ആളെ പരസ്യമായി മര്‍ദ്ദിച്ച് എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഇരിക്കൂറില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച അഡ്വ. സജീവ് ജോസഫിനെ പിന്തുണച്ച പ്രവര്‍ത്തകന് മര്‍ദ്ദനം. സജീവ് ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാവശ്യപ്പെട്ട് രാപ്പകല്‍ സമരം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിന്തുണ അറിയിച്ച് സമര പന്തലിന് മുന്നിലേക്കെത്തിയ പ്രവര്‍ത്തകനെ പരസ്യമായി മര്‍ദ്ദിച്ചത്.

അതേസമയം ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കള്‍ കൂട്ടമായി രാജിവെച്ചു. കെ.പി.സി.സിയുടെ ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റിയന്‍ അടക്കമുള്ളവരാണ് രാജി വെച്ചത്.

യു.ഡി.എഫ് കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ പി.ടി മാത്യു രാജിവെച്ചു. 5 കെ.പി.സി.സി അംഗങ്ങളും 22 ഡി.സി.സി അംഗങ്ങളും രാജിവെച്ചു.

13 മണ്ഡലം പ്രസിഡണ്ടുമാരും രാജിവെച്ചു. പത്തനംതിട്ട ഡി.സി.സി മുന്‍ പ്രസിഡണ്ട് പി. മോഹന്‍രാജ് കോണ്‍ഗ്രസ് വിട്ടു.

അതേസമയം ഇരിക്കൂര്‍, പേരാവൂര്‍ എന്നീ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് എ ഗ്രൂപ്പ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സമവായത്തിലേക്കെത്തിക്കാമെന്നാണ് സജീവ് തോമസ് പറഞ്ഞത്.

സീറ്റില്ലാത്തതിനാല്‍ നേതൃത്വത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷും പരസ്യമായി രംഗത്തെത്തി.

92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.

സംശുദ്ധ ഭരണം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും ഭരണമാറ്റത്തിനുതകുന്ന പട്ടികയാണ് പ്രഖ്യാപിക്കുന്നതെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ആറ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും. കല്‍പ്പറ്റ, നിലമ്പൂര്‍, കുണ്ടറ, പട്ടാമ്പി, വട്ടിയൂര്‍കാവ്, തവനൂര്‍ എന്നീ മണ്ഡലങ്ങളാണ് ബാക്കിയുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: A  group workers attacked worker who supported Irikkoor constituency candidate

We use cookies to give you the best possible experience. Learn more