| Friday, 18th February 2022, 5:11 pm

തിരുവനന്തപുരത്ത് രണ്ട് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.

തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. അര ലക്ഷം രൂപ പിഴയും ഒടുക്കണം. മുട്ടട സ്വദേശിയായ 34 കാരനെയാണ് ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം.

പരൂര്‍ക്കട സി.ഐ.യായിരുന്ന കെ. സ്റ്റുവര്‍ട്ട് കില്ലറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ 13 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ ഹാജരാക്കയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോക്‌സോ കേസിലെ കോടതി വിധി.

2018 ഫെബ്രുവരിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി രാത്രിയില്‍ സ്ഥിരമായി കരയുകയും സ്വകാര്യ ഭാഗത്ത് വേദനിക്കുന്നെന്നും പറഞ്ഞിരുന്നു. ഇവിടം പരിശോധിച്ച അമ്മ മുറിവ് കണ്ടെത്തി. മുറിവിനെ കുറിച്ച് ചോദിച്ചപ്പോഴും കുഞ്ഞ് കരഞ്ഞു.

ഭര്‍ത്താവിനെയാണ് കുട്ടിയുടെ അമ്മ സംശയിച്ചത്. കുഞ്ഞ് ജനിച്ചത് മുതല്‍ കുട്ടി തന്റേതല്ലെന്ന് പറഞ്ഞ് പ്രതി കലഹിച്ചിരുന്നു. യുവതിക്ക് വേറെ ബന്ധമുണ്ടെന്നും കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടത് സംശയം വര്‍ധിപ്പിച്ചു.

ഒരു ദിവസം രാത്രി കുട്ടിയുടെ കരച്ചില്‍ കേട്ട് ഉണര്‍ന്നപ്പോള്‍ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് നേരില്‍ കണ്ടെന്നാണ് അമ്മയുടെ മൊഴി.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹനാണ് കോടതിയില്‍ ഹാജരായത്. കുഞ്ഞിന് രണ്ടര വയസ് മാത്രമായിരുന്നതിനാല്‍ കുട്ടിയെ സാക്ഷിയാക്കാന്‍ പറ്റിയിരുന്നില്ല. പ്രധാന സാക്ഷിയായ അമ്മ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയതാണ് പ്രതിക്കെതിരായ നിര്‍ണായക തെളിവായിമാറിയത്.

CONTENT HIGHLIGHTS: A father has been sentenced to life imprisonment for raping his daughter in Thiruvananthapuram

We use cookies to give you the best possible experience. Learn more