| Saturday, 29th June 2024, 1:26 pm

ഇന്ത്യ കപ്പടിച്ചാല്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് ഇരട്ട റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.സി.സി ടി-20 ലോകകപ്പിന്റെ ആവേശകരമായ ഫൈനല്‍ നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയുമാണ് കിരീട പോരാട്ടത്തിനായി നേര്‍ക്കുനേര്‍ എത്തുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇരുടീമുകളും ഫൈനലിലേക്ക് മുന്നേറിയത്.

തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാം ഐ.സി.സി കിരീടം സ്വന്തമാക്കാന്‍ ആയിരിക്കും ഏയ്ഡന്‍ മര്‍ക്രവും സംഘവും ലക്ഷ്യമിടുക. മറുഭാഗത്ത് 2007ല്‍ ധോണിയുടെ കീഴില്‍ നേടിയ ടി-20 ലോക കിരീടം ഇന്ത്യന്‍ മണ്ണില്‍ എത്തിക്കാന്‍ ആയിരിക്കും രോഹിത് ശര്‍മയും കൂട്ടരും കലാശപോരാട്ടത്തിന് ഇറങ്ങുന്നത്.

ഫൈനല്‍ മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കളത്തില്‍ ഇറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സന്നാഹ മത്സരമല്ലാതെ ഇതുവരെ ലോകകപ്പിലെ ഒരു മത്സരത്തില്‍ പോലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.

എന്നാല്‍ ഫൈനലില്‍ സഞ്ജുവില്ലാതെ ഇന്ത്യ കിരീടം നേടിയാല്‍ ഒരു ഇരട്ട റെക്കോഡാണ് താരത്തെ കാത്തിരിക്കുന്നത്. ഐ.സി.സി ടി-20 ലോകകപ്പിലും ഐ.പി.എല്ലിലും ഒരു മത്സരം പോലും കളിക്കാതെ കിരീടം നേടുന്ന ടീമിന്റെ ഭാഗമാകുന്ന താരമാകാനാണ് സഞ്ജുവിന് സാധിക്കുക. 2012 ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമാണ് സഞ്ജു ഒരു മത്സരം പോലും കളിക്കാതെ കിരീടം നേടിയത്.

മാത്രമല്ല മലയാളി താരമില്ലാതെ ഇന്ത്യ ലോകകപ്പില്‍ കിരീടം നേടിയ ചരിത്രമില്ല. 2007ലെ ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ ടി-20 കിരീടം നേടിത്തന്നത് ശ്രീശാന്തിന്റെ ക്യാച്ചാണ്. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോഴും ശ്രീശാന്ത് ടീമിലെ മലയാളി സാന്നിധ്യമായി. ഫൈനലില്‍ പന്തെറിയാനും ശ്രീശാന്തുണ്ടായിരുന്നു. 2024 ടി-20 ലോകകപ്പില്‍ ഇന്ത്യ സ്വന്തമാക്കിയാല്‍ സഞജുവിന് ലോകകപ്പ് കളിക്കാതെ കപ്പ് ഉയര്‍ത്തുന്ന മൂന്നാമത്തെ മലയാള താരമാകാനും സാധിക്കും.

Content Highlight:  A double record awaits Sanju Samson if India Win The T20

We use cookies to give you the best possible experience. Learn more