| Sunday, 14th July 2024, 8:43 pm

അയ്‌വാറില്‍ ബി.ജെ.പി നേതാവിനെ തല്ലിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥനിലെ അയ്‌വാറില്‍ ബി.ജെ.പി നേതാവിനെ തല്ലിക്കൊന്നു. യാസീന്‍ ഖാന്‍ എന്ന ബി.ജെ.പി പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം യാസീനെ മര്‍ദിക്കുകയായിരുന്നു. കോടാലിയും ഇരുമ്പ് വടികളും ഉപയോഗിച്ചാണ് അക്രമികള്‍ യാസീനെ മര്‍ദിച്ചത്.

ഗുരുതരമായി പരിക്കേറ്റ യാസീനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ജയ്പൂരിലെ സവായ് മാന്‍ സിങ്ങ് ആശുപത്രിയില്‍ വെച്ചാണ് യാസീന്‍ മരണപ്പെട്ടത്.

സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊലക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബി.ജെ.പി പ്രവര്‍ത്തകന്റെ കുടുംബവുമായി മുന്‍വൈരാഗ്യമുള്ളവരാണ് ആക്രമണത്തിന് പിന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കേസിലെ പ്രതികളും യാസീനും അയ്‌വാര്‍ ജില്ലക്കാരാണെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും എഫ്.ഐ.ആറില്‍ അഞ്ച് ആളുകളുടെ പേരുകളാണ് ഉള്ളതെന്നും എസ്.പി വ്യക്തമാക്കി. ജയ്പൂര്‍ പൊലീസുമായി സഹകരിച്ച് അല്‍വാര്‍ സ്റ്റേഷനിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ബി.ജെ.പി നേതാവായ പര്‍മീന്ദര്‍ സിങ്, ജിതേന്ദര്‍ ശര്‍മ എന്നിവര്‍ക്കൊപ്പം ജയ്പൂരില്‍ പോയി തിരിച്ചുവരികെയാണ് യാസീന്‍ ആക്രമണത്തിനിരയായത്. കോടാലികൊണ്ട് അടിച്ചു വീഴ്ത്തിയ യാസീനിന്റെ കാലുകള്‍ ഇരുമ്പ് വടികള്‍ ഉപയോഗിച്ച് അക്രമികള്‍ ഒടിക്കുകയായിരുന്നു. 2023ല്‍ യാസീന്റെ അനന്തരവനെ സമാന രീതിയില്‍ ആക്രമിക്കുകയും കൈകാലുകള്‍ തല്ലിയൊടിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ 20 വര്‍ഷമായി യാസീന്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്. ബിസിനസുകാരന്‍ കൂടിയാണ് യാസീന്‍ ഖാന്‍.

Content Highlight: A BJP leader was beaten to death in Aywar

We use cookies to give you the best possible experience. Learn more