| Tuesday, 26th July 2022, 4:04 pm

ഏകാധിപത്യം അനുവദിക്കില്ല; ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നു; എ.എ. റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യസഭയില്‍ പ്രതിഷേധത്തിന് പിന്നാലെ സസ്‌പെന്റ് ചെയ്യപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി എ.എ. റഹീം എം.പി. ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന് റഹീം പറഞ്ഞു. ഏകപക്ഷീയമായി ചര്‍ച്ചകളെയും സംവാദങ്ങളെയും കേന്ദ്ര സര്‍ക്കാര്‍
അടിച്ചമര്‍ത്തുകയാണെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘രാജ്യസഭയില്‍ നിന്ന് ഞങ്ങള്‍ 19 പ്രതിപക്ഷ
അംഗങ്ങളെ സസ്പെന്റ് ചെയ്തു. എന്നെക്കൂടാതെ കേരളത്തെ പ്രതിനിധീകരിക്കുന്ന സഖാവ് വി ശിവദാസന്‍,
സഖാവ് പി. സന്തോഷ്‌കുമാര്‍ എന്നിവരെയും സസ്പെന്റ് ചെയ്തു.
ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രതിപക്ഷം ആവശ്യപ്പെടുകയാണ്.

ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഏകപക്ഷീയമായി ചര്‍ച്ചകളെയും സംവാദങ്ങളെയും അടിച്ചമര്‍ത്തുകയാണ്.
ജനാധിപത്യ അവകാശങ്ങള്‍ സഭയ്ക്കുള്ളില്‍ പോലും അനുവദിക്കുന്നില്ല.
ഇന്നാണെങ്കില്‍ സി.പി.ഐ.എമ്മിലെ ബികാസ് രഞ്ജന്‍ ഭട്ടാചാര്യയെ ഒരു ബില്ലില്‍ ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിച്ചില്ല. തുടര്‍ന്ന് പ്രതിഷേധിച്ച ഞാനടക്കമുള്ള പ്രതിപക്ഷ അംഗങ്ങളെ സസ്പെന്റ് ചെയ്യുകയായിരുന്നു.
അടിച്ചമര്‍ത്താനാകില്ല. ഏകാധിപത്യം അനുവദിക്കില്ല.
ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിന് ലഭിച്ച ഈ നടപടി അഭിമാനത്തോടെ സ്വീകരിക്കുന്നു,’ എ.എ. റഹീം പറഞ്ഞു.

ഇടതു എം.പിമാരായ എ.എ. റഹീം, വി. ശിവദാസന്‍, പി. സന്തോഷ് കുമാര്‍ എന്നിവര്‍ അടക്കം ആകെ 19 എം.പിമാരെയാണ് സസ്‌പെന്റ് ചെയ്തത്. സഭയിലെ നടുത്തളത്തിലേക്ക് നീങ്ങിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഡെപ്യൂട്ടി സ്പീക്കര്‍ നടപടി സ്വീകരിച്ചത്.

ജി.എസ്.ടി സ്ലാബ് മാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എം.പിമാര്‍ പ്രധാനമായും പ്രതിഷേധിച്ചത്. വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളില്‍ 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തില്‍ പ്രതിഷേധമുണ്ടായി. ഇതോടെ സഭ നിര്‍ത്തിവെച്ചു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേര്‍ന്നപ്പോഴും എം.പിമാര്‍ പ്രതിഷേധം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം. മുന്നറിയിപ്പ് നല്‍കിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്‌പെന്‍ഷന്റെ ന്യായീകരണം. ഈ ആഴ്ച മുഴുവന്‍ സസ്‌പെന്‍ഷന്‍ നിലനില്‍ക്കും.

സസ്‌പെന്റ് ചെയ്യപ്പെട്ടതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരും ഉള്‍പ്പെടും. ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് എം.പിമാരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

CONTENT HIGHLIGHTS: A.A. Rahim M.P reacts to the suspended matter after the protest in the Rajya Sabha

We use cookies to give you the best possible experience. Learn more