| Wednesday, 5th August 2020, 1:03 pm

ലീഗിന് രണ്ട് വഴികളെയുള്ളു പ്രിയങ്കയ്‌ക്കൊപ്പം ജയ് ശ്രീറാം വിളിച്ചു വിധേയത്വം ആവര്‍ത്തിക്കാം, അല്ലെങ്കില്‍ നട്ടെല്ലോടെ നിവര്‍ന്നു നില്‍ക്കാം: എ.എ റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയില്‍ പ്രതികരണവുമായി സി.പി.ഐ.എം നേതാവ് എ.എ റഹീം. മതേതര രാജ്യമായ ഇന്ത്യയിലെ പ്രധാനമന്ത്രിയടക്കമുള്ള രാജ്യത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തതിനെ അദ്ദേഹം വിമര്‍ശിക്കുന്നു.

പ്രധാനമന്ത്രിയും ആര്‍.എസ്.എസ് സര്‍സംഘചാലകും ശിലാന്യാസ ഒരേ വേദിയിലിരിക്കുന്നുവെന്നും ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യം സരയുവിന്റെ തീരത്ത് വീണ്ടും തലകുനിച്ചു നില്‍ക്കുന്നുവെന്നും റഹീം പറഞ്ഞു.

കോണ്‍ഗ്രസിന് ആദ്യം ശിലാസ്ഥാപനം നിര്‍വ്വഹിച്ച മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പൈതൃകം ഇന്ന് അഭിമാനത്തോടെ രാമക്ഷേത്രമെന്ന് പറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ കോണ്‍ഗ്രസ് നേതൃത്വവും ഇതേ ആവേശമാണ് കാണിക്കുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കോണ്‍ഗ്രസിന് വിധേയപ്പെട്ടു നില്‍ക്കുന്ന മുസ്‌ലിം ലീഗ് നിലപാടിനെതിരെയും റഹീം വിമര്‍ശനമുന്നയിക്കുന്നുണ്ട്. ലീഗിന്റെ വിനീത വിധേയത്വത്തിന്റെ കൂടി കരുത്തിലാണ് കോണ്‍ഗ്രസ്സ് മതേതര ഇന്ത്യയോട് കൊടും ചതികള്‍ ചെയ്തതെന്നും കോണ്‍ഗ്രസ്സിന്റെ വര്‍ഗ്ഗീയ നിലപാടുകള്‍ക്കെതിരെ നട്ടെല്ലുയര്‍ത്തി മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രധാനമന്ത്രിയും ആര്‍.എസ്.എസ് സര്‍സംഘചാലകും ശിലാന്യാസ വേദിയില്‍.
ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യം സരയുവിന്റെ തീരത്ത് വീണ്ടും തലകുനിച്ചു നില്‍ക്കുന്നു.
1992 ല്‍ തകര്‍ത്തിട്ട മിനാരങ്ങള്‍ക്കു മുകളില്‍ ക്ഷേത്രത്തിന്റെ ശിലാന്യാസം ആര്‍എസ്എസ് നിര്‍വഹിക്കുന്നു.

പണ്ടൊരിക്കല്‍ അടച്ചിട്ട പള്ളിക്കകത്ത് ആദ്യമായി രാമക്ഷേത്രത്തിന്
ശില പാകിയത് കോണ്‍ഗ്രസ്സിന്റെ
മേല്‍ നോട്ടത്തില്‍.
അന്നത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധി.അദ്ദേഹത്തിന്റെ ആ പൈതൃകം പ്രിയങ്ക ഇപ്പോള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.

കോണ്‍ഗ്രസ്സ് നേതൃത്വമാകെ,
ദിഗ്വിജയ് സിങ്ങും കമല്‍ നാഥും മുതല്‍
കെ മുരളീധരന്‍ വരെ ആര്‍എസ്എസിനൊപ്പം ആവേശ ഭരിതരാകുന്നു.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പതിറ്റാണ്ടുകളായി കോണ്‍ഗ്രസ്സിന്റെ ചിറകിനടിയിലാണ്. ഇനിയും എത്ര നാള്‍…?
നിങ്ങളുടെ വിനീത വിധേയത്വത്തിന്റെ കൂടി കരുത്തിലാണ് കോണ്‍ഗ്രസ്സ് മതേതര ഇന്ത്യയോട് കൊടും ചതികള്‍ ചെയ്തത്, ഇപ്പോഴും തുടരുന്നതും….

ഓര്‍ക്കുക, കോണ്‍ഗ്രസ്സിനോടല്ല അപകടകരമായ അവരുടെ വര്‍ഗീയതയോടെയാണ് നിങ്ങളുടെ
ഈ ലജ്ജിപ്പിക്കുന്ന വിധേയത്വം.
ആര്‍എസ്എസിന്റെ ആശയങ്ങളാണ് കോണ്‍ഗ്രസ്സും ഏറെക്കാലമായി പിന്തുടരുന്നത്. അതിനുള്ള ഒരു ബാലന്‍സിംഗ് മുഖാവരണം മാത്രമാണ് അവര്‍ക്ക് ലീഗ് ബാന്ധവം.

ലീഗിന് രണ്ട് വഴികളെ ഉള്ളൂ… പ്രിയങ്കയ്‌ക്കൊപ്പം ഉച്ചത്തില്‍ ജയ് ശ്രീറാം വിളിച്ചു ‘മഹത്തായ വിധേയത്വം’ ഇനിയും ആവര്‍ത്തിക്കാം.
അല്ലെങ്കില്‍ നട്ടെല്ലോടെ നിവര്‍ന്നു നില്‍ക്കാം.
1992 ഡിസംബര്‍ 6 കലണ്ടറില്‍ ലീഗിന് കുറ്റബോധത്തിന്റെ ദിനമാണ്. ഇനി ഒരു ദിനം കൂടി ചേര്‍ത്തുവയ്ക്കാം… ആഗസ്റ്റ് 5.
#CongRss

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more