| Friday, 5th February 2021, 4:48 pm

സുധാകരന്‍ ഇന്നുവരെ ബി.ജെ.പിക്കെതിരെ സംസാരിച്ചിട്ടുണ്ടോ?; ചെന്നിത്തല വാക്കുമാറ്റിയതിന് പിന്നില്‍ സുധാകരന്റെ ആര്‍.എസ്.എസ് സംഘമെന്ന് ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിലപാട് മാറ്റിയത് കെ. സുധാകരന്റെ പിന്നിലുള്ള ആര്‍.എസ്.എസിനെ ഭയന്നാണെന്ന് ഡി.വൈ.എഫ്.ഐ.

കെ. സുധാകരന്‍ ഇന്നേവരെ ബി.ജെ.പിക്കെതിരെ എന്തെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ടോ എന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ എ. എ റഹീം ചോദിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് സുധാകരനുള്ള യോഗ്യത സി.പി.ഐ.എമ്മിനെ മാത്രം എതിര്‍ക്കുന്ന നേതാവാണ് സുധാകരന്‍ എന്നതാണെന്നും റഹീം വിമര്‍ശിച്ചു. ബി.ജെ.പിക്ക് യോഗ്യനായ, സി.പി.ഐ.എമ്മിനെ മാത്രം എക്കാലവും എതിര്‍ക്കുന്ന ഒരാളെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ നടക്കുന്ന രാഷ്ട്രീയ നാടകമാണ് കേരളത്തില്‍ നടക്കുന്നതെന്നും റഹീം പറഞ്ഞു.

സുധാകരനെ തഴയാന്‍ കോണ്‍ഗ്രസില്‍ നീക്കം നടക്കുന്നുണ്ടെന്നാണ് കെ. സുരേന്ദ്രന്‍ പറഞ്ഞത്. സുധാകരനെ ഒരിക്കലും ബി.ജെ.പി തള്ളിപ്പറയില്ല. സുധാകരന്റെ ആര്‍.എസ്.എസ് ബന്ധത്തില്‍ മുല്ലപ്പള്ളി അടക്കമുള്ളവര്‍ നിസഹായരാണെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവന്റെ ജീവിത നിലവാരം ഒരിക്കലും മെച്ചപ്പെടാന്‍ പാടില്ല എന്ന സംഘപരിവാറിന്റെ യുക്തിയാണ് സുധാകരന്റേതെന്നും റഹീം പറഞ്ഞു.

തലശ്ശേരിയിലെ യോഗത്തില്‍ വെച്ചായിരുന്നു പിണറായി വിജയനെതിരായ സുധാകരന്റെ അധിക്ഷേപ പരാമര്‍ശം. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്ന് വന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എടുത്ത ആളായി മാറിയെന്ന് സുധാകരന്‍ പറഞ്ഞിരുന്നു.

‘ആ ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ചെങ്കൊടി പിടിച്ച് നേതൃത്വം കൊടുത്ത പിണറായി വിജയന്‍ എവിടെ…പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോള്‍, ചെത്തുകാരന്റെ വീട്ടില്‍ നിന്നും ഉയര്‍ന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്ററെടുത്ത, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വര്‍ഗത്തിന്റെ അപ്പോസ്തലന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

നിങ്ങള്‍ക്ക് അഭിമാനമാണോ… അപമാനമാണോ എന്ന് സി.പി.ഐ.എമ്മിന്റെ നല്ലവരായ പ്രവര്‍ത്തകര്‍ ചിന്തിക്കണം,’ എന്നായിരുന്നു സുധാകരന്റെ പ്രസംഗം. ഇത് വിവാദമാകുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് സുധാകരന്റെ പ്രസ്താവനയെ തള്ളി ചെന്നിത്തല ആദ്യം രംഗത്തെത്തിയിരുന്നെങ്കിലും ഇന്ന് വാക്കുമാറ്റുകയായിരുന്നു.

സുധാകരന്റെ ഭാഗത്ത് നിന്ന അത്തരമൊരു പാരമര്‍ശം വരാന്‍ പാടില്ലായിരുന്നു എന്നായിരുന്നു ചെന്നിത്തല ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ സുധാകരന്‍ പറഞ്ഞതില്‍ ജാതിയധിക്ഷേപമില്ലെന്നും അതില്‍ പാര്‍ട്ടിക്ക് എതിരഭിപ്രായമില്ലെന്നുമായിരുന്നു ചെന്നിത്തല ഇന്ന് തിരുത്തിയത്.

അതേസമയം താന്‍ നടത്തിയത് ജാതി അധിക്ഷേപമല്ലെന്നാണ് സുധാകരന്‍ ആവര്‍ത്തിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: A A Rahim against K Sudhakaran

We use cookies to give you the best possible experience. Learn more