|

കൊച്ചുമകനെ മുത്തച്ഛന്‍ വെള്ളത്തില്‍ മുക്കി കൊന്നു; പിന്നില്‍ ജ്യോതിഷിയുടെ ഉപദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: അന്ധവിശ്വാസത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ വീണ്ടും അരുംകൊല. 38 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. തമിഴ്‌നാട് അരിയല്ലൂരിലാണ് സംഭവം.

ചിത്തിര മാസത്തില്‍ ജനിച്ച കുഞ്ഞ് ദോഷമാണെന്ന് വിശ്വസിച്ചാണ് കൊല. ജ്യോതിഷിയുടെ നിര്‍ദേശ പ്രകാരമാണ് കൊലപാതകം നടത്തിയിട്ടുള്ളത്. സംഭവത്തില്‍ മുത്തച്ഛനായ വീരമുത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന് മൂണ്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.

ഉള്‍ക്കൊട്ട സ്വദേശികളായ സംഗീത, ബാലഗോപന്‍ എന്നീ ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ടത്. സംഗീതയ്ക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ ജൂണ്‍ 14ന് പുലര്‍ച്ചയോടെ കാണാതാവുകയായിരുന്നു. തുടര്‍ന്നുള്ള തിരച്ചിലില്‍ കുഞ്ഞിനെ വീടിനുള്ളിലെ കുളിമുറിയിലെ ബക്കറ്റിനുള്ളില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അന്വേഷത്തിന്റെ തുടക്കത്തില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് വീടിനുള്ളില്‍ ഒരാള്‍ തന്നെയായിക്കുമെന്ന് പൊലീസ് പ്രതികരിച്ചിരുന്നു. അതിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിലാണ് വീരമുത്തു കുറ്റസമ്മതം നടത്തിയത്.

ചിത്തിര മാസത്തില്‍ ജനിച്ച കുഞ്ഞ് തനിക്ക് ദോഷമുണ്ടാക്കുമെന്നും കുടുംബത്തില്‍ കടബാധ്യത വരുത്തുമെന്നും ജ്യോതിഷി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കൊല നടത്തിയെതെന്ന് വീരമുത്തു പറഞ്ഞു.

ജ്യോതിഷിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണെന്നാണ് പ്രാഥമിക നിഗമനം.

Content Highlight: A 38-day-old baby boy was drowned by his grandfather