| Wednesday, 19th June 2019, 2:51 pm

മഹാരാഷ്ട്രയില്‍ ക്ഷേത്രത്തില്‍ കയറിയ എട്ടു വയസുകാരനെ സവര്‍ണ്ണര്‍ കെട്ടിയിട്ട് ഇഷ്ടികകട്ടക്കുമേല്‍ ഇരുത്തി പൊള്ളിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാര്‍ധ: മഹാരാഷ്ട്രയില്‍ ക്ഷേത്രത്തില്‍ കയറിയ എട്ടു വയസുകാരനെ സവര്‍ണ്ണര്‍ വിവസ്ത്രനാക്കി മര്‍ദ്ദിക്കുകയും പൊള്ളിക്കുകയും ചെയ്‌തെന്ന് പരാതി.

മോഷണക്കുറ്റമാരോപിച്ചാണ് ദളിത് ബാലനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിക്കുകയും ചുട്ടുപൊള്ളുന്ന ഇഷ്ടികകട്ടക്കുമേല്‍ ഇരുത്തി പൊള്ളിക്കുകയും ചെയ്തത്.

മഹാരാഷ്ട്രയിലെ വാര്‍ധയിലെ ആര്‍വിയിലാണ് സംഭവം. അമോല്‍ ധോറെ എന്നാണ് കുട്ടിയുടെ പേരെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.  പ്രദേശത്തെ ക്ഷേത്രത്തില്‍ ബാലനെ കണ്ട പരിസരവാസികള്‍ ഓടിക്കൂടുകയും പിടികൂടുകയുമായിരുന്നു.

ക്ഷേത്രത്തില്‍ നാണയങ്ങള്‍ മോഷ്ടിക്കാന്‍ കയറിയതാണെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ബാലനെ ക്രൂരമായി മര്‍ദ്ദിച്ചത്. കൈകാലുകള്‍ ബന്ധിച്ച് വിവസ്ത്രനാക്കി ചുട്ടു പൊള്ളുന്ന ഇഷ്ടികയില്‍ ബലം പ്രയോഗിച്ച് ഇരുത്തുകയായിരുന്നു. ബാലന്റെ പിന്‍ഭാഗം മുഴുവനായി പൊള്ളി.

ദാഹിച്ചപ്പോള്‍ വെള്ളം കുടിക്കാനാണ് ക്ഷേത്രത്തില്‍ കയറിയതെന്നും തന്നെ പിടികൂടിയ ആളുകള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും പൊള്ളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നും കുട്ടി പറഞ്ഞു.

കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ അമ്മയെ അസഭ്യം പറഞ്ഞ് മാറ്റിനിര്‍ത്തുകയും പിതാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

തുടര്‍ന്ന് പൊലിസെത്തിയാണ് ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാലന്റെ പിന്‍ഭാഗം പൊള്ളി തൊലിപോയ നിലയിലാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തെന്നും പൊലിസ് പറഞ്ഞു.

സംഭവത്തില്‍ എസ്.സി,എസ്.ടി അട്രോസിറ്റി ആക്റ്റ് പ്രകാരവും പോക്‌സോ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബാലാവകാശ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more