| Saturday, 6th July 2024, 10:27 am

ബി.എസ്.പി തമിഴ്‌നാട് അധ്യക്ഷന്റെ കൊലപാതകം; 8 പേര്‍ അറസ്റ്റില്‍, മായാവതി ചെന്നൈയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബി.എസ്.പി (ബഹുജന്‍ സമാജ് പാര്‍ട്ടി) തമിഴ്‌നാട് അധ്യക്ഷന്‍ കെ. ആംസ്ട്രോങിനെ ആറംഗ സംഘം വെട്ടികൊലപ്പെടുത്തിയതില്‍ 8 പേര്‍ അറസ്റ്റില്‍. തലയ്ക്കും കഴുത്തിനുമേറ്റ ഗുരുതരമായ പരിക്കുകളാണ് മരണത്തിന് കാരണമായത്. സംഭവത്തെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമാണ് ചെന്നൈയില്‍ നടക്കുന്നത്.

ഫുഡ് ഡെലിവറി ബോയ്‌സിന്റെ വേഷത്തിലെത്തിയാണ് ആംസ്ട്രോങിനെ പ്രതികള്‍ ആക്രമിച്ചത്. ആര്‍ക്കോട്ട് സുരേഷ് എന്ന ഗുണ്ടയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് കൊലയ്ക്ക് പിന്നില്‍.

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ സുരേഷിന്റെ സഹോദരനുമുണ്ടെന്ന് പൊലീസ് അറിയിച്ചു. സെംബിയം ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

സംഭവത്തെ തുടര്‍ന്ന് ബി.എസ്.പി അധ്യക്ഷ മായാവതി ചെന്നൈയിലേക്ക് തിരിച്ചു. കൂടാതെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഐ. ഈശ്വരന്‍, അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

തമിഴ്നാട്ടില്‍ ഏറ്റവും കുറവ് സ്വാധീനമുള്ള പാര്‍ട്ടിയാണ് ബി.എസ്.പി. എന്നിരിന്നിട്ടും ബി.എസ്.പിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തമുണ്ടായിരുന്ന നേതാവായിരുന്നു കെ. ആംസ്‌ട്രോങ്. ഇതും ആക്രമണത്തിന് കാരണമായിട്ടുണ്ടാവാമെന്നും പൊലീസ് പറഞ്ഞു.

Content Highlight: 8 people were arrested in the murder of Tamil Nadu BSP (Bahujan Samaj Party) President K. Armstrong

We use cookies to give you the best possible experience. Learn more