ഫ്രഞ്ച് പടയുടെ പരിശീലകനായി അയാള്‍ തുടരും; സിദാന്റെ കാത്തിരിപ്പും നീളും
സ്പോര്‍ട്സ് ഡെസ്‌ക്

നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ആവേശകരമായ കുതിപ്പിലേക്കാണ് പരിശീലകനായ ദിദിയര്‍ ദെഷാംപ്സ് നയിക്കുന്നത്. കരിം ബെന്‍സെമ, പോള്‍ പോഗ്ബ എന്നിവരടക്കം ഏഴോളം പ്രധാന താരങ്ങള്‍ ടൂര്‍ണമെന്റിന് മുന്‍പേ തന്നെ നഷ്ടമായെങ്കിലും ഒരു വീഴ്ചയും വരുത്താതെയാണ് കോച്ച് ടീമിനെ മുന്നോട്ട് നയിക്കുന്നത്.

ഈ ലോകകപ്പിന് ശേഷം ഫ്രാന്‍സിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ദെഷാംപ്സ് ഒഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഫ്രാന്‍സ് ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ പുറത്തായാല്‍ അതിനുള്ള സാധ്യതയും കൂടുതലായിരുന്നു.

എന്നാല്‍ ടീം മികച്ച പ്രകടനം നടത്തി സെമി ഫൈനല്‍ വരെയെത്തിയതോടെ ദെഷാംപ്സ് പരിശീലകസ്ഥാനത്ത് തുടരുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. 2024 വരെ ഫ്രാന്‍സ് പരിശീലകനായി ദെഷാംപ്സ് ടീമിനൊപ്പം ഉണ്ടാകുമെന്നാണ് ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയന്‍ പറയുന്നത്.

ഫ്രാന്‍സ് ഈ ലോകകപ്പിന്റെ സെമി ഫൈനലില്‍ പുറത്തു പോയാലും അദ്ദേഹം തുടരുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 2016ല്‍ യൂറോ കപ്പിന്റെ ഫൈനല്‍ വരെയെത്തി കിരീടം പോര്‍ച്ചുഗലിന് മുന്നില്‍ അടിയറവു വെച്ച ദെഷാംപ്സിന് 2020 യൂറോ കപ്പിലും കിരീടം നേടാന്‍ സാധിച്ചിരുന്നില്ല. 2024 വരെ ഫ്രാന്‍സിനൊപ്പം തുടരുന്നതിലൂടെ യൂറോ കിരീടം കൂടി സ്വന്തമാക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം ദെഷാംപ്സ് ഫ്രാന്‍സ് ടീമില്‍ നിന്നും പുറത്തു പോകാന്‍ വൈകുന്നത് ടീമിന്റെ ഇതിഹാസതാരമായ സിനഡിന്‍ സിദാന്റെ കാത്തിരിപ്പ് നീളാന്‍ കാരണമാകും. ഫ്രാന്‍സ് ടീമിന്റെ പരിശീലകസ്ഥാനം സിദാന്‍ ഏറ്റെടുക്കുമെന്നും അതിനു വേണ്ടിയാണ് അദ്ദേഹം പി.എസ്.ജി മാനേജര്‍ സ്ഥാനം നിരസിച്ചതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് ഖത്തര്‍ ലോകകപ്പ് സെമിയില്‍ കടന്നത്. 17ാം മിനിറ്റില്‍ ചൗമെനിയാണ് ഫ്രാന്‍സിനുവേണ്ടി ആദ്യം വല കുലുക്കിയത്.

അമ്പത്തിനാലാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന് സമനിലഗോള്‍ നേടിക്കൊടുത്തു. എഴുപത്തിയെട്ടാം മിനിറ്റില്‍ ഒളിവര്‍ ജിറൂഡ് ഫ്രാന്‍സിനായി രണ്ടാമത്തെ ഗോള്‍ നേടി.

എണ്‍പത്തിരണ്ടാം മിനിറ്റില്‍ ഇംഗ്ലണ്ടിന് അടുത്ത പെനാല്‍റ്റി ലഭിച്ചു. എന്നാല്‍, ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ പെനാല്‍റ്റി പാഴാക്കി വില്ലനായി മാറി. ഫ്രാന്‍സിന്റെ ആറാം സെമി ലോകകപ്പ് പ്രവേശനവും തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് സെമി പ്രവേശനവുമാണ്.

റഷ്യയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യയോട് സെമിയില്‍ തോല്‍വി വഴങ്ങുകയായിരുന്നു ഇംഗ്ലണ്ട്. 2006ലാണ് ഇംഗ്ലണ്ട് ഇതിന് മുന്‍പ് ക്വാര്‍ട്ടറില്‍ പുറത്തായത്.

ഡിസംബര്‍ 15ന് രാത്രി 12.30ന് ഫ്രാന്‍സ് മൊറോക്കയെ നേരിടും.