| Thursday, 31st March 2022, 3:11 pm

കുറച്ച് സംസാരിച്ച് കൂടുതല്‍ ചെയ്യുന്നയാളാണ് എ.കെ. ആന്റണിയെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ; 72 എം.പിമാര്‍ കാലാവധി പൂര്‍ത്തിയാക്കി രാജ്യസഭയുടെ പടിയിറങ്ങുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എ.കെ. ആന്റണി അടക്കം 72 എം.പിമാര്‍ കാലാവധി പൂര്‍ത്തിയാക്കി രാജ്യസഭയുടെ പടിയിറങ്ങുന്നു. സമീപകാലത്ത് ഏറ്റവുമധികം അംഗങ്ങളാണ് രാജ്യസഭയുടെ പടിയിറങ്ങുന്നത്.

ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് എടുക്കുന്നയാളല്ല എ.കെ. ആന്റണിയെന്നും കുറച്ച് മാത്രം സംസാരിക്കുകയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നയാളാണ് അദ്ദേഹമെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. രാഷ്ട്രീയത്തില്‍ വിരമിക്കല്‍ എന്നൊന്നില്ലെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു.

കാലാവധി കഴിയുന്നവരുടെ സംഭാവനകള്‍ നിസ്തുലമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
അനുഭവമാണ് അക്കാദമിക മികവിനേക്കാന്‍ വലുതെന്നും എം.പിമാരുടെ സംഭാവനകള്‍ രാജ്യത്തിന് പ്രചോദനമാകും. അവരില്‍ നിന്ന് ധാരാളം പഠിക്കാനായെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ആനന്ദ് ശര്‍മയില്ലാത്ത രാജ്യസഭയെ കുറിച്ച് ആലോചിക്കാനാകുന്നില്ലെന്നായിരുന്നു സി.പി.ഐ.എം എം.പി
എളമരം കരീം പറഞ്ഞത്. കശ്മീരടക്കമുള്ള വിഷയങ്ങളിലെ ഇടപെടല്‍ അത്ര ഗംഭീരമായിരുന്നുവെന്നും എളമരം കരീം ഓര്‍ത്തെടുത്തു.

മലയാളികളായ എ.കെ. ആന്റണി, സോമ പ്രസാദ്, ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധിയാണ് ആദ്യം പൂര്‍ത്തിയാകുന്നത്. പിന്നാലെ സുരേഷ് ഗോപി. ജുലൈയില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും രാജ്യസഭയില്‍ നിന്ന് പടിയിറങ്ങും.

Content Highlights:  72 MPs including A.K. Antony are stepping down from the Rajya Sabha

We use cookies to give you the best possible experience. Learn more