| Tuesday, 19th December 2023, 9:41 am

ഗസയില്‍ കൊല്ലപ്പെട്ട 18,800 ഫലസ്തീനികളില്‍ 70 ശതമാനം സ്ത്രീകളും കുട്ടികളും: റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന ഉപരോധത്തിലും ആക്രമണത്തിലും കൊല്ലപ്പെട്ട 18,800 ആളുകളില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോര്‍ട്ട്.

ഗസയില്‍ അധിനിവേശ ഇസ്രഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 51,100ലധികം ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായും, നിരവധി പൗരന്‍മാരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഒക്ടോബര്‍ 7 മുതല്‍ ഡിസംബര്‍ 15 വരെയുള്ള 70 ദിവസത്തെ കണക്കാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.

ആരോഗ്യ മേഖലയിലെ 300ലധികം തൊഴിലാളികള്‍, 86 മാധ്യമപ്രവര്‍ത്തകര്‍, ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിയിലെ 135 ജീവനക്കാര്‍, 35ഓളം സിവില്‍ ഡിഫന്‍സ് തൊഴിലാളികളും ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഗസയിലെ അവസ്ഥകള്‍ തികച്ചും അത്ഭുതവും അമ്പരപ്പിക്കുന്നതുമാണെന്ന് ഡചഞണഅ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു.

ഉക്രെയ്ന്‍ – റഷ്യ യുദ്ധത്തിലെ 40 ദിവസത്തിനിടയില്‍ കൊല്ലപ്പെട്ട സിവിലിയന്‍മാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളും ഫലസ്തീനില്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഗസയിലെ 36 ആശുപത്രികളില്‍ എട്ടെണ്ണം മാത്രമേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളുവെന്നും, നഗരത്തിലെ എട്ട് ആശുപത്രികള്‍ ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്‍പേഷ്യന്റ് വിഭാഗത്തിലെ ഒക്യുപ്പന്‍സി നിരക്ക് 206 ശതമാനമായും തീവ്രപരിചരണ വിഭാഗത്തില്‍ 250 ശതമാനമായും കുറഞ്ഞതായി പ്രതിരോധ മന്ത്രാലയത്തിലെ അധികൃതര്‍ പറഞ്ഞു.

ഇസ്രഈല്‍ ഭരണകൂടം ഗസ മുനമ്പിലെ 2.3 ദശലക്ഷം ഫലസ്തീനികള്‍ക്ക് മേല്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തുകയും നഗരത്തില്‍ ഇന്ധനം, വൈദ്യുതി, ഭക്ഷണം, വെള്ളം എന്നിവ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.

ഗസയിലെ ജനസംഖ്യയുടെ 90 ശതമാനവും നിലവില്‍ കുടിയൊഴിക്കപ്പെട്ടിട്ടുണ്ടെന്നും ഫലസ്തീനില്‍ സുരക്ഷിതമായതും വാസയോഗ്യമായതും ആയ സ്ഥലമില്ലെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.

CONTENT HIGHLIGHTS: 70 percent of 18,800 Palestinians killed in Gaza were women and children: report

We use cookies to give you the best possible experience. Learn more