| Sunday, 4th August 2024, 3:34 pm

സംഘടനകള്‍ക്ക് ഭക്ഷണ വിതരണത്തിന് തടസമില്ല, വൈറ്റ് ഗാര്‍ഡിന്റെ ഊട്ടുപുര പൂട്ടിച്ച നടപടി പരിശോധിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പറ്റ: വയനാട്ടിലെ ദുരന്തഭൂമിയില്‍ യൂത്ത് ലീ​ഗിന്റെ വൈറ്റ് ഗാര്‍ഡിന് ഭക്ഷണ വിതരണത്തിന് അനുമതി നിഷേധിച്ച പൊലീസ് നടപടി പരിശോധിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദുരന്ത ബാധിത പ്രദേശത്ത് ഭക്ഷണ വിതരണം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി പറഞ്ഞു.

സംഘടനകള്‍ക്ക് ഭക്ഷണ വിതരണത്തിന് തടസമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

‘വയനാട് രക്ഷാപ്രവര്‍ത്തന മേഖലയില്‍ നടക്കുന്ന ഭക്ഷണ വിതരണം സംബന്ധിച്ച് കലക്ടറുടെ ഉത്തരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്നലെ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുകൊള്ളുന്ന വിവിധ സംഘടനകളെയും വ്യക്തികളെയും ബഹുമാനിക്കുന്നു. ഇതുവരെയുള്ള പോലെ തന്നെ നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ട് പോകാം. തെറ്റായ പ്രചരണങ്ങളെ ആരും പ്രോല്‍സാഹിപ്പിക്കരുത്,’ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കലക്ടറുടെ ഉത്തരവില്‍ പറയുന്നത് കൃത്യമായ കാര്യമാണെന്ന് മുഹമ്മദ് റിയാസ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രക്ഷാ പ്രവര്‍ത്തനം നടത്തുന്ന ആര്‍മി ഉള്‍പ്പടെയുള്ള വിവിധ ഫോഴ്‌സുകള്‍ക്കും മറ്റ് ആളുകള്‍ക്കും ഭക്ഷണം പരിശോധിച്ച് കൊടുക്കണമെന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്.

കാരണം എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കും. അതില്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. ആ നിലയിലാണ് ഭക്ഷണം ഉണ്ടാക്കാന്‍ പോളി ടെക്‌നിക്കിനെ നിശ്ചയിച്ചത്. അവിടെ ഭക്ഷണം ഉണ്ടാക്കി അത് പരിശേധിച്ച് അസോസിയേഷന്‍ വഴി വിതരണം ചെയ്യാനാണ് തീരുമാനിച്ചത്.

നല്ല മനസോടെ ഭക്ഷണം ഉണ്ടാക്കിയെത്തുന്ന ആളുകളെ ബഹമാനിക്കുന്നുണ്ടെന്നും അവരുടെ ആത്മാര്‍ത്ഥത ആരും ചോദ്യം ചെയ്യുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഭക്ഷണത്തിന്റെ പേര് പറഞ്ഞ് പണപ്പിരിവ് ഉള്‍പ്പടെ നടത്തുന്നുവെന്ന പരാതിയും പലയിടത്ത് നിന്നും ലഭിക്കുന്നുണ്ട്. ഈ വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷണം ഉണ്ടാക്കുന്നത് പരിശോധിക്കാന്‍ ഒരു കേന്ദ്രം നിശ്ചയിച്ചതെന്നും വിതരണത്തിനായി ആളുകളെ നിയമിച്ചതെന്നും മന്ത്രി പറഞ്ഞു.

വൈറ്റ് ഗാര്‍ഡുമായി ബന്ധപ്പെട്ട് വന്ന വിഷയത്തില്‍ സംഘടനയുടെ ബന്ധപ്പെട്ടവരുമായി നേരിട്ട് വിളിച്ച് സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ശനിയാഴ്ചയാണ് വൈറ്റ് ഗാര്‍ഡ് നടത്തിവന്ന ഭക്ഷണവിതരണം പൊലീസ് നിര്‍ത്തിച്ചത്. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്നുള്ള വൈറ്റ് ഗാര്‍ഡ് സംഘം കള്ളാട് മഖാം കേന്ദ്രീകരിച്ച് കഴിഞ്ഞ നാല് ദിവസമായി ഭക്ഷണ വിതരണം നടത്തിയിരുന്നു.

എന്നാല്‍ ശനിയാഴ്ച ഭക്ഷണ വിതരണം നിര്‍ത്തണമെന്ന് ഡി.ഐ.ജി തോംസണ്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ പൊലീസിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Content Highlight: There is no restriction on distribution of food to the organizations; Minister Mohammad Riaz

We use cookies to give you the best possible experience. Learn more